അനധികൃത താമസക്കാര്‍ക്ക് അനുവദിച്ചിരിക്കുന്ന ഭാഗിക പൊതുമാപ്പ് ഉപയോഗപ്പെടുത്താനുള്ള നടപടിക്രമങ്ങൾ ആരംഭിച്ചു

Update: 2020-11-21 11:03 GMT

കുവൈത്ത് സിറ്റി: അനധികൃത താമസക്കാര്‍ക്ക് ഡിസംബർ ഒന്നു മുതല്‍ അനുവദിച്ചിരിക്കുന്ന ഭാഗിക പൊതുമാപ്പ് ഉപയോഗപ്പെടുത്താനാവുമെന്ന് കുവൈത്ത്. അതിനായുള്ള നടപടിക്രമങ്ങളും അതായത് ഗവര്‍ണ്ണറേറ്റുകളില്‍ ആരംഭിച്ചു. അതേസമയം, കൊവിഡ് പ്രതിസന്ധിയെ തുടര്‍ന്ന് 1,47,000 പ്രവാസികളുടെ താമസ രേഖ റദ്ദായതായി ആഭ്യന്തര മന്ത്രാലയ വൃത്തങ്ങള്‍ അറിയിച്ചു.

നിലവില്‍ 1,32,000 അനധികൃത താമസക്കാര്‍ കുവൈത്തില്‍ കഴിയുന്നുണ്ടെന്നാണു ഏകദേശ കണക്ക്. ഇവരില്‍ നാല്‍പതിനായിരത്തോളം പേര്‍ ഭാഗിക പൊതുമാപ്പ് വഴി താമസരേഖ നിയമ വിധേയമാക്കുമെന്നാണു ആഭ്യന്തര മന്ത്രാലയം പ്രതീക്ഷിക്കുന്നത്. രാജ്യത്ത് അനധികൃത താമസക്കാര്‍ക്ക് പിഴ അടച്ച് രാജ്യം വിടുന്നതിനോ അല്ലെങ്കില്‍ പിഴയടച്ചു കൊണ്ട് താമസരേഖ നിയമ വിധേയമാക്കുന്നതിനോ അവസരം നല്‍കിക്കൊണ്ടുള്ള ഭാഗിക പൊതുമാപ്പ് ഡിസംബര്‍ ഒന്ന് മുതലാണ് ആരംഭിക്കുന്നത്. ഡിസംബര്‍ 31 വരെയാണ് ഇതിനായി അനുവദിച്ച സമയ പരിധി.

സ്പോണ്‍സര്‍മ്മാരില്‍ നിന്ന് ഒളിച്ചോടിയതായി പരാതിയുള്ള താമസക്കാര്‍ക്കും ഈ ആനുകൂല്യം ലഭ്യമാക്കുന്നതിനും താമസ കുടിയേറ്റ വിഭാഗം പദ്ധതികള്‍ ആവിഷ്‌കരിച്ചിട്ടുണ്ട്. ആനുകൂല്യം പ്രയോജനപ്പെടുത്തുന്നതിനു ആവശ്യമായ സൗകര്യങ്ങള്‍ ഒരുക്കാന്‍ അടുത്ത ആഴ്ച മുതല്‍ അതാത് ഗവര്‍ണ്ണറേറ്റുകളിലെ താമസ-കുടിയേറ്റ വിഭാഗം നടപടികള്‍ സ്വീകരിക്കും. അതേസമയം, കൊവിഡ് പ്രതിസന്ധിയെ തുടര്‍ന്ന് 1,47,000 വിദേശികളുടെ താമസ രേഖ റദ്ദായതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചു. കൊവിഡ് പ്രതിസന്ധി മൂലം നാട്ടില്‍ കുടുങ്ങിയാണ് ഇവരുടെ താമസ രേഖ റദ്ദായത്.  

Similar News