വാഷിങ്ടണ്‍: കോവിഡ്19 വൈറസിന്റെ പുതിയ വകഭേദമായ 'സികാഡ' (ബിഎ3.2) അമേരിക്കയില്‍ റിപോര്‍ട്ട് ചെയ്തത് ആരോഗ്യ മേഖലയില്‍ പുതിയ ആശങ്കകള്‍ക്ക് ഇടയാക്കി. രാജ്യത്ത് കോവിഡ് വ്യാപനം കുറയുന്ന സാഹചര്യത്തിലായിരുന്നുവെങ്കിലും, പുതിയ ജനിതക വ്യത്യാസങ്ങളോടുകൂടിയ ഈ വകഭേദം നിരീക്ഷണം ശക്തമാക്കാന്‍ കാരണമായി. വിദഗ്ധര്‍ വ്യക്തമാക്കുന്നതനുസരിച്ച്, മറ്റു കോവിഡ് വകഭേദങ്ങളെപ്പോലെതന്നെ ശ്വസനത്തിലൂടെയും ശരീര സ്രവങ്ങളിലൂടെയമാണ് ഈ വകഭേദവും പകരുന്നത്. എന്നാല്‍ ഇതിന്റെ പകര്‍ച്ചവ്യാപന ശേഷി താരതമ്യേന കുറവാണെന്നാണ് വിലയിരുത്തല്‍.
പുതിയ വകഭേദത്തില്‍ 70ലധികം മ്യൂട്ടേഷനുകള്‍ കണ്ടെത്തിയിട്ടുള്ളത് ശ്രദ്ധേയമാണ്. ക്ലിനിക്കല്‍ സാമ്പിളുകള്‍ക്കും മലിനജല പരിശോധനകള്‍ക്കുമിടയില്‍ ഇതിന്റെ സാന്നിധ്യം സ്ഥിരീകരിച്ചിട്ടുണ്ട്. ഫെബ്രുവരി 11 വരെ 23 രാജ്യങ്ങളില്‍ ഈ വകഭേദം കണ്ടെത്തിയതായും റിപോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. സമീപകാലത്ത് വ്യാപകമായിരുന്ന ജെഎന്‍ 1നോട് താരതമ്യേന ബിഎ3.2 ജനിതകമായി വ്യത്യസ്തമാണെന്ന് ആരോഗ്യവിദഗ്ധര്‍ പറയുന്നു. ഈ മ്യൂട്ടേഷനുകള്‍ കാരണം നിലവിലുള്ള വാക്‌സിനേഷനിലൂടെയോ മുന്‍ അണുബാധകളിലൂടെയോ ലഭിക്കുന്ന പ്രതിരോധശേഷിയില്‍കുറവുണ്ടാകാനിടയുണ്ടെന്നും മുന്നറിയിപ്പുണ്ട്.
യുഎസ് യാത്രക്കാരില്‍ നിന്നുള്ള സ്രവപരിശോധനകള്‍, രോഗികളുടെ ക്ലിനിക്കല്‍ സാമ്പിളുകള്‍, വിമാന മാലിന്യ പരിശോധനകള്‍, കൂടാതെ 25 സംസ്ഥാനങ്ങളിലായി ശേഖരിച്ച മലിനജല സാമ്പിളുകള്‍ എന്നിവയിലാണ് നിലവില്‍ 'സികാഡ' വകഭേദം സ്ഥിരീകരിച്ചിരിക്കുന്നത്. ആരോഗ്യ ഏജന്‍സികള്‍ സ്ഥിതിഗതികള്‍ സൂക്ഷ്മമായി നിരീക്ഷിച്ചുക്കൊണ്ടിരിക്കുകയാണ്.