നസറുദ്ധീന്‍ ഷായും കമല്‍ഹാസനും രാജ്യത്തെ ഇസ്ലാമിക വല്‍ക്കരിക്കാന്‍ ശ്രമിക്കുന്നതായി ബിജെപി മന്ത്രി

നിര്‍ഭാഗ്യവശാല്‍ നസിറുദ്ധീന്‍ ഷാ, കമല്‍ ഹാസന്‍ തുടങ്ങിയവര്‍ അവരുടെ ഇസ്ലാമിക വല്‍ക്കരത്തിന്റെ ഏജന്റായി മാറിയെന്നും അദ്ദേഹം ആരോപിച്ചു.

Update: 2019-02-19 17:27 GMT

ന്യൂഡല്‍ഹി: സിനിമാ താരങ്ങളായ നസറുദ്ധീന്‍ ഷായും കമല്‍ഹാസനും രാജ്യത്തെ ഇസ്ലാമിക വല്‍ക്കരിക്കാന്‍ ശ്രമിക്കുന്നതായി കേന്ദ്രമന്ത്രിയും ബിജെപി നേതാവുമായ ഗിരിരാജ് സിങ്. ഇന്ത്യയെ ഇസ്ലാമിക വല്‍ക്കരിക്കാനാണ് പാക് ശ്രമം. നിര്‍ഭാഗ്യവശാല്‍ നസിറുദ്ധീന്‍ ഷാ, കമല്‍ ഹാസന്‍ തുടങ്ങിയവര്‍ അവരുടെ ഇസ്ലാമിക വല്‍ക്കരത്തിന്റെ ഏജന്റായി മാറിയെന്നും അദ്ദേഹം ആരോപിച്ചു.

ആള്‍ക്കൂട്ടക്കൊല ഉള്‍പ്പെടെയുള്ള വിഷയങ്ങളില്‍ സംഘപരിവാരത്തിനെതിരേ നിലയുറപ്പിച്ച ഇരുവര്‍ക്കുമെതിരേ നേരത്തേ ഹിന്ദുത്വ സംഘടനകള്‍ കടുത്ത വിമര്‍ശനം അഴിച്ചുവിട്ടിരുന്നു. പുല്‍വാമയിലെ ആക്രമണത്തിനു പിന്നാലെ കശ്മീരില്‍ ഹിതപരിശോധന നടത്തണമെന്നും സര്‍ക്കാര്‍ എന്തിനെയാണ് ഭയപ്പെടുന്നതെന്നും കമല്‍ഹാസന്‍ ചോദിച്ചിരുന്നു. കൂടാതെ, പാക് അധിനിവേശ കശ്മീരിനെ സ്വതന്ത്ര കശ്മീര്‍ എന്നു അദ്ദേഹം വിശേഷിപ്പിക്കുകയും ചെയ്തിരുന്നു.

നസറുദ്ധീന്‍ ഷാ ആംനസ്റ്റി ഇന്ത്യ അപ് ലോഡ് ചെയ്ത വീഡിയോയില്‍ രാജ്യത്തെ അഭിനേതാക്കള്‍ അടിച്ചമര്‍ത്തപ്പെടുകയാണെന്നും മാധ്യമപ്രവര്‍ത്തകരെ നിശബ്ദരാക്കിയിരിക്കുകയാണെന്നും ആരോപിച്ചിരുന്നു.മതത്തിന്റെ പേരില്‍ വിദ്വേഷത്തിന്റെ മതിലുകള്‍ നിര്‍മിക്കപ്പെടുകയാണെന്നും നിഷ്‌കളങ്കര്‍ കൊല്ലപ്പെടുകയാണെന്നും അദ്ദേഹം ആരോപിച്ചിരുന്നു. ഇതിനു പിന്നാലെയാണ് ഇരുവര്‍ക്കുമെതിരേ ബിജെപി നേതാവ് രംഗത്തുവന്നത്.

Tags:    

Similar News