എച്ച്ആര്‍ഡിഎസ് പ്രവര്‍ത്തനങ്ങളില്‍ ദുരൂഹത; ഐഎന്‍എല്‍ മുഖ്യമന്ത്രിക്കും ഡിജിപിക്കും പരാതി നല്‍കി

Update: 2022-06-13 14:17 GMT

കോഴിക്കോട്: ദി ഹൈറേഞ്ച് റൂറല്‍ ഡെവലപ്‌മെന്റ് സൊസൈറ്റി (എച്ച്ആര്‍ഡിഎസ് ഇന്ത്യ) എന്ന എന്‍ജിഒയുടെ പ്രവര്‍ത്തനങ്ങളിലെ ക്രമക്കേടുകളും സാമ്പത്തിക തിരിമറികളും ദുരൂഹതകളും പുറത്തുകൊണ്ടുവരണമെന്നാവശ്യപ്പെട്ട് ഐഎന്‍എല്‍ കേരള സ്‌റ്റേറ്റ് കമ്മിറ്റി മുഖ്യമന്ത്രിക്കും ഡിജിപിക്കും വിജിലന്‍സിനും പരാതി നല്‍കി.

നിയമവിരുദ്ധമായി പാട്ടക്കരാര്‍ ഉണ്ടാക്കി വനഭൂമിയില്‍ അനധികൃത നിര്‍മാണം നടത്തുന്നു, നിയമലംഘനങ്ങള്‍, വാസയോഗ്യമല്ലാത്ത വീടുകള്‍ നല്‍കി ആദിവാസികളെ വഞ്ചിക്കുന്നു, പദ്ധതികളുടെ മറവില്‍ അഴിമതി തുടങ്ങി നിരവധി ആരോപണങ്ങളാണ് പരാതിയില്‍ ഉന്നയിച്ചിരിക്കുന്നത്. പരാതിക്കടിസ്ഥാനമായ തെളിവുകളും നല്‍കിയിട്ടുണ്ട്.

ആദിവാസികള്‍ക്കായുള്ള ഭവനനിര്‍മാണ പദ്ധതിയുടെ മറവില്‍ 50,000 കോടിയിലധികം രൂപ സിഎസ്ആര്‍ ഫണ്ട് എച്ച്ആര്‍ഡിഎസ് ഇന്ത്യ സ്വരൂപിച്ചിട്ടുണ്ട്. ആദിവാസി വിഭാഗങ്ങള്‍ക്ക് ലഭിക്കേണ്ട ആനുകൂല്യങ്ങളും അവകാശങ്ങളും നിഷേധിക്കപ്പെടുകയാണ്. അവരുടെ ആവാസ വ്യവസ്ഥയെ തകിടം മറിക്കുന്ന പ്രവര്‍ത്തനങ്ങളിലൂടെ ഗുരുതരമായ പ്രത്യാഘാതങ്ങളാണ് ദൂരവ്യാപകമായി സംഭവിക്കാന്‍ പോവുന്നത്. എച്ച്ആര്‍ഡിഎസ് ഇന്ത്യ എന്ന സ്ഥാപനത്തിന്റെ പ്രവര്‍ത്തനങ്ങളില്‍ ദുരൂഹതകളും അവ്യക്തതകളും നിലനില്‍ക്കുന്നുണ്ട്.

എച്ച്ആര്‍ഡിഎസ് ഇന്ത്യ എന്ന സ്ഥാപനത്തെയും പിന്നില്‍ പ്രവര്‍ത്തിക്കുന്ന സംഘത്തെയും കുറിച്ച് ശക്തമായ അന്വേഷണം നടത്തി വസ്തുതകള്‍ പുറത്തുകൊണ്ടുവരണമെന്നാണ് ഐഎന്‍എല്‍ സംസ്ഥാന സമിതിക്കുവേണ്ടി ഓര്‍ഗനൈസിംഗ് സെക്രട്ടറി എന്‍.കെ അബ്ദുല്‍ അസീസ് ഒപ്പുവച്ച പരാതിയില്‍ ആവശ്യപ്പെടുന്നത്.

Tags:    

Similar News