മോദി- അദാനി ബന്ധം: രാഹുല്‍ ഗാന്ധിക്ക് പിന്നാലെ ജയറാം രമേശിന്റെ പ്രസ്താവനയും രേഖകളില്‍ നിന്ന് നീക്കി

Update: 2023-02-11 09:46 GMT

ന്യൂഡല്‍ഹി: മോദി- അദാനി ബന്ധത്തെക്കുറിച്ച് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ജയറാം രമേശ് രാജ്യസഭയില്‍ നടത്തിയ പരാമര്‍ശങ്ങള്‍ സഭാ രേഖകളില്‍ നിന്ന് നീക്കി. അദാനി വിഷയത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് നേരേ ഉയര്‍ന്ന ആരോപണങ്ങളില്‍ സര്‍ക്കാര്‍ വ്യക്തത വരുത്തണമെന്നായിരുന്നു ജയറാം രമേശിന്റെ പ്രസംഗത്തിലെ പരാമര്‍ശം. നേരത്തെ, എഐസിസി പ്രസിഡന്റ് മല്ലികാര്‍ജുന്‍ ഖാര്‍ഗെ നടത്തിയ പരാമര്‍ശങ്ങളും രാജ്യസഭാധ്യക്ഷന്‍ ജഗ്ദീപ് ധന്‍കര്‍ രേഖകളില്‍ നിന്ന് നീക്കിയിരുന്നു.

എഐസിസി മുന്‍ പ്രസിഡന്റ് രാഹുല്‍ ഗാന്ധിയുടെ പരാമര്‍ശങ്ങള്‍ ലോക്‌സഭാ രേഖകളില്‍ നിന്നും നീക്കം ചെയ്തിട്ടുണ്ട്. രാഹുലിന്റെ പരാമര്‍ശങ്ങള്‍ നീക്കം ചെയ്ത നടപടി പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് സ്പീക്കര്‍ക്ക് കോണ്‍ഗ്രസ് കത്ത് നല്‍കിയിരുന്നു. അദാനി വിവാദത്തില്‍ കനത്ത തിരിച്ചടിയേറ്റ സര്‍ക്കാര്‍ പാര്‍ലമെന്റ് സമ്മേളനത്തില്‍ പ്രതിപക്ഷ പ്രതിഷേധം തടയാനുള്ള തീവ്രശ്രമത്തിലാണ്. അദാനിയുമായി സഹകരിച്ച പ്രതിപക്ഷ സര്‍ക്കാരുകളുടെ പട്ടിക ഉയര്‍ത്തി രാഷ്ട്രീയമായി നേരിടാനാണ് കേന്ദ്രനീക്കം. തിങ്കളാഴ്ച ബജറ്റ് സമ്മേളനത്തിന്റെ ആദ്യഘട്ടം അവസാനിക്കാനിരിക്കേ വിഷയം വീണ്ടും ഉയരാതിരിക്കാനും പ്രധാനമന്ത്രിക്കെതിരായ നീക്കമായി മാറാതിരിക്കാനും ജാഗ്രത കാട്ടുകയാണ് ഭരണപക്ഷം.

Tags:    

Similar News