പിറന്നാള്‍ ആഘോഷം ഉപേക്ഷിച്ച സ്റ്റിന്‍ഷയ്ക്ക് സമ്മാനവുമായി എംഎല്‍എ

Update: 2020-05-24 16:12 GMT

മാള: പിറന്നാള്‍ ആഘോഷം ഉപേക്ഷിച്ച സ്റ്റിന്‍ഷയെ കാണാന്‍ പിറന്നാള്‍ സമ്മാനവുമായി എം എല്‍ എയെത്തി. മാളപള്ളിപ്പുറം പാറേക്കാട്ട് സ്റ്റീഫന്‍ ഷോളി ദമ്പതികളുടെ മൂത്ത മകളായ സ്റ്റിന്‍ഷയെ കാണാനാണ് പിറന്നാള്‍ ദിനത്തില്‍ എം എല്‍ എ എത്തിയത്.

ഈ പിറന്നാളിന് ഏത് കേക്കാ വാങ്ങി തരേണ്ടതെന്ന് ഗള്‍ഫില്‍ ജോലി ചെയ്യുന്ന അപ്പന്റെ ചോദ്യത്തിന് മുമ്പില്‍ കേക്ക് വേണ്ടയെന്ന മകളുടെ മറുപടി കേട്ട് സ്റ്റീഫന്‍ ഒന്നു പതറി. വേനല്‍ അവധിക്കാലങ്ങളില്‍ നാട്ടില്‍ വരാറുള്ള സ്റ്റീഫന് കൊവിഡ് പ്രതിസന്ധിയെ തുടര്‍ന്ന് ഈ തവണ നാട്ടില്‍ വരാന്‍ കഴിഞ്ഞില്ല. അതിന്റെ പരിഭവമാണ് മകള്‍ പറഞ്ഞതെന്നാണ് സ്റ്റീഫന്‍ കരുതിയത്. പിന്നീട് മകള്‍ പറഞ്ഞ വാചകങ്ങളാണ് സ്റ്റീഫനെ അഭിമാനം കൊള്ളിച്ചത്. കക്ക വാരിയും ബിരിയാണി വിറ്റും ആളുകള്‍ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നല്‍കുമ്പോള്‍ ഈ തവണത്തെ പിറന്നാള്‍ ആഘോഷം ഒഴിവാക്കി ആ പണം നമുക്കും കൊടുക്കാമെന്ന മകളുടെ വാക്കുകള്‍ക്ക് മുമ്പില്‍ സ്റ്റീഫനും അമ്മ ഷോളിക്കും മറ്റൊന്നും ആലോചിക്കേണ്ടി വന്നില്ല. പുതുവസ്ത്രവും കേക്കും ആഘോഷവും എല്ലാം ഒഴിവാക്കി ആ പണം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നല്‍കാന്‍ തീരുമാനിച്ചു.

ഈ വിവരം അറിഞ്ഞ വി ആര്‍ സുനില്‍കുമാര്‍ എം എല്‍ എ പിറന്നാള്‍ ദിനത്തില്‍ സ്റ്റിന്‍ഷയെ കാണാന്‍ കേക്കും പിറന്നാള്‍ സമ്മാനമായി നല്‍കാന്‍ ഒരു ടാബുമായി വീട്ടിലെത്തി.

അവിചാരിതമായി എത്തിയ എംഎല്‍എയെ കണ്ട് സ്റ്റിന്‍ഷ ഒന്നു നാണിച്ചെങ്കിലും പിന്നീട് വാചാലയായി. മാള സോക്കാര്‍സോ സ്‌കൂളില്‍ എഴാം ക്ലാസ്സില്‍ പഠിക്കുന്ന ഈ കൊച്ചു മിടുക്കി പഠന കാര്യങ്ങളില്‍ മാത്രമല്ല കലാരംഗങ്ങളിലും നിരവധി സമ്മാനങ്ങള്‍ നേടിയിട്ടുണ്ട്. സഹോദരന്‍ സ്‌റ്റെറിന്‍. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സ്റ്റിന്‍ഷ നല്‍കിയ 5000 രൂപയും എം എല്‍ എ ഏറ്റുവാങ്ങി. 

Tags:    

Similar News