തൊഴിലുറപ്പ് പദ്ധതി ബിജെപി കോണ്‍ഗ്രസ് തര്‍ക്കത്തിനുള്ളതല്ല; പാവങ്ങള്‍ക്കുവേണ്ടി ഉപയോഗിക്കണമെന്ന് സോണിയാ ഗാന്ധി

Update: 2020-06-08 06:33 GMT

ന്യൂഡല്‍ഹി: മഹാത്മാഗാന്ധി ദേശീയ തൊഴിലുറപ്പ് പദ്ധതി, 2005 രാജ്യത്തെ സംബന്ധിച്ചിടത്തോളം സുപ്രധാനമായ വ്യവസ്ഥാ വ്യതിയാനമാണെന്നും അത് കോണ്‍ഗ്രസ്സും ബിജെപിയും തമ്മിലുളള പ്രശ്‌നമായി കണക്കാതെ പാവപ്പെട്ടവര്‍ക്ക് വേണ്ടി ഉപയോഗിക്കണമെന്നും കോണ്‍ഗ്രസ് നേതാവ് സോണിയാഗാന്ധി സര്‍ക്കാരിനോട് ആവശ്യപ്പെട്ടു.

ഇത് പാവപ്പെട്ടവരിലേക്ക് അധികാരം കൈമാറുന്നതിനുള്ള വിപ്ലവകരമായ നീക്കമാണ്. ഏറ്റവും ആവശ്യമുള്ളവരുടെ കൈയിലേക്ക് പണം നേരിട്ട് നല്‍കുന്നുവെന്നതാണ് ഈ പദ്ധതിയുടെ അടിസ്ഥാന പ്രമാണം. കഴിഞ്ഞ കാലങ്ങളിലെ അനുഭവങ്ങള്‍ ഇത് തെളിയിക്കുന്നുണ്ട്, പ്രത്യേകിച്ച് ഇതിനെ ശത്രുതാപരമായി സമീപിക്കുന്ന ഒരു സര്‍ക്കാര്‍ ആറ് വര്‍ഷം ഭരിച്ചിട്ടും- സോണിയ പറഞ്ഞു. ഇതിനെ എതിര്‍ക്കുന്ന തള്ളിപ്പറയുന്ന സര്‍ക്കാര്‍ തന്നെ അതിനെ മടിച്ചുമടിച്ചാണെങ്കിലും ആശ്രയിക്കുന്നുമുണ്ടെന്ന് അവര്‍ ചൂണ്ടിക്കാട്ടി.

കഴിഞ്ഞ കാല കോണ്‍ഗ്രസ് സര്‍ക്കാര്‍ കൊണ്ടുവന്ന റേഷന്‍ സമ്പ്രദായമാണ് ഇത്തവണത്തെ കൊവിഡ് പ്രതിസന്ധികാലത്ത് ജനങ്ങള്‍ക്ക്് ഉപയോഗപ്പെട്ടതെന്ന് നാം മറക്കരുത്. കോണ്‍ഗ്രസ് സര്‍ക്കാര്‍ ജനങ്ങളുടെ ശബ്ദങ്ങള്‍ക്ക് ചെവി കൊടുക്കുന്നു. ഇത് 2004 ലെ തിരഞ്ഞെടുപ്പ് വാഗ്ദാനമായിരുന്നു. യുപിഎ സര്‍ക്കാര്‍ അത് നടപ്പാക്കാനും ശ്രമിച്ചിട്ടുമുണ്ട്. ഇതിന്റെ ആശയം വളരെ ലളിതമാണ്. ഗ്രാമീണരായ ഇന്ത്യന്‍ ജനതയ്ക്ക് വര്‍ഷത്തില്‍ കുറഞ്ഞത് 100 ദിവസം തൊഴില്‍ ലഭിക്കുക എന്നത് ഒരു അവകാശമാണ്. ഇത് ആരംഭിച്ച് 15 വര്‍ഷത്തിനുള്ളില്‍ ലക്ഷക്കണക്കിനു കുടുംബങ്ങളെ പട്ടിണിയില്‍ നിന്ന് കൈപിടിച്ചു കയറ്റിയിട്ടുണ്ടെന്നും സോണിയാഗാന്ധി കൂട്ടിച്ചേര്‍ത്തു.

രാജ്യത്തെ നിരവധി സര്‍ക്കാരുകള്‍ 100 ദിവസത്തെ മിനിമം തൊഴില്‍ ദിനമെന്നത് 200 ആക്കി വര്‍ധിപ്പിക്കണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ടെങ്കിലും കേന്ദ്രം അത് അംഗീകരിച്ചിട്ടില്ല. ദിവസക്കൂലി വര്‍ധിപ്പിക്കണമെന്നും ആവശ്യമുയര്‍ന്നിട്ടുണ്ട്. ലോക്ക് ഡൗണ്‍ കഴിഞ്ഞ് വിവിധ സംസ്ഥാനങ്ങളില്‍ നിന്ന് മടങ്ങിവന്നവര്‍ ഓരോ സംസ്ഥാനത്തിനും വലിയ ബാധ്യതയായി മാറുമെന്ന റിപോര്‍ട്ടുകള്‍ പുറത്തുവന്നിട്ടുണ്ട്. ഈ സാഹചര്യത്തിലാണ് തൊഴിലുറപ്പ് തൊഴില്‍ദിനങ്ങളുടെ എണ്ണം വര്‍ധിപ്പിക്കാന്‍ ആവശ്യപ്പെട്ടിരിക്കുന്നത്. മാത്രമല്ല, തൊഴിലുറപ്പ് പദ്ധതിയില്‍ മാര്‍ച്ച് മാസം മുതല്‍ രജിസ്റ്റര്‍ ചെയ്തവരുടെ എണ്ണത്തില്‍ വലിയ വര്‍ധനവും ഉണ്ടായിട്ടുണ്ട്.

ധനമന്ത്രി നിര്‍മലാ സീതാരാമന്‍ തൊഴിലുറപ്പ് പദ്ധതിക്കുളള വിഹിതം ഒരു ലക്ഷം കോടിയിലധികം വര്‍ദ്ധിപ്പിച്ചത് ഈ പദ്ധതിക്കുള്ള അംഗീകാരായി സോണിയാഗാന്ധി ചൂണ്ടിക്കാട്ടി. 2020 മെയ് മാസത്തില്‍ മാത്രം 2.19 കോടി കുടുംബങ്ങള്‍ തൊഴിലുറപ്പ് പദ്ധതിയ്ക്ക്് വേണ്ടി അപേക്ഷിച്ചിരുന്നു. എട്ട് വര്‍ഷത്തിനിടയിലെ ഏറ്റവും ഉയര്‍ന്ന നിരക്കാണ് ഇത്.  

Tags:    

Similar News