മധ്യപ്രദേശില്‍ പള്ളിക്ക് നേരെ ബോംബാക്രമണം; ഇമാമിനെ കെട്ടിയിട്ട് മര്‍ദ്ദിച്ചു

സംഭവത്തില്‍ പ്രതിഷേധിച്ച് നീമുച്ചില്‍ മുസ്‌ലിം സംഘടനകള്‍ മാര്‍ച്ച് നടത്തി

Update: 2021-10-04 17:24 GMT

ഭോപ്പാല്‍: മധ്യപ്രദേശിലെ നേമുച്ച് ജില്ലയിലെ ജവാദ് തഹസിലില്‍ പള്ളിക്ക് നേരെ ഹിന്ദുത്വരുടെ ബോംബാക്രമണം. സ്‌ഫോടകവസ്തുക്കള്‍ ഉപയോഗിച്ച് പള്ളിക്ക് കേടുപാടുകള്‍ വരുത്തി. ഇമാമിനെയും കൂടെയുണ്ടായിരുന്ന ആളെയും കെട്ടിയിട്ട് മര്‍ദ്ദിക്കുകയും ചെയ്തു. ആക്രമണത്തെ സംബന്ധിച്ച് ഇമാം നൂര്‍ ബാബ വീഡിയോ സന്ദേശം പുറത്ത് വിട്ടതോടെയാണ് പുറംലോകം അറിഞ്ഞത്. ശനിയാഴ്ച രാത്രി 11 മണി മുതല്‍ ഞായറാഴ്ച പുലര്‍ച്ചെ 3 മണി വരെ നാല് മണിക്കൂര്‍ നേരമാണ് പ്രദേശത്ത് ഭീകരാന്തരീക്ഷം സൃഷ്ടിച്ച് ഹിന്ദുത്വര്‍ ആക്രമണം നടത്തിയത്. പള്ളി ഇമാം നൂര്‍ ബാബ, അബ്ദുല്‍ റസ്സാഖ് എന്നിവര്‍ക്ക് ആക്രമണത്തില്‍ പരിക്കേറ്റു. ഇരുവരെയും ആശുപത്രിയില്‍ പ്രവേശിപ്പിച്ചതായി പോലിസ് അറിയിച്ചു.


തന്നെയും കൂടെയുണ്ടായിരുന്ന അബ്ദുല്‍ റസ്സാഖിനെയും കെട്ടിയിട്ട് മര്‍ദ്ദിച്ചതായി ഇമാം പറയുന്നു. സംഭവം വിവരിക്കുന്ന ഇമാം നൂര്‍ ബാബയുടെ വീഡിയോയില്‍ അദ്ദേഹത്തിന്റെ ഒരു കാലില്‍ ബാന്‍ഡേജിട്ട നിലയിലാണ്. വനപ്രദേശത്തോട് ചേര്‍ന്ന് വിജനമായി സ്ഥലത്താണ് പള്ളിയുള്ളത്. സംഭവത്തില്‍ പ്രതിഷേധിച്ച് നീമുച്ചില്‍ മുസ്‌ലിം സംഘടനകള്‍ മാര്‍ച്ച് നടത്തി. ശക്തമായ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് പോലിസിന് നിവേദനം നല്‍കി.


മധ്യപ്രദേശില്‍ ഹിന്ദുത്വര്‍ കഴിഞ്ഞ ആഴ്ച്ചയും മുസ്‌ലിംകള്‍ക്കെതിരേ ആക്രമണം നടത്തിയിരുന്നു. ഇക്കണോമി ജിഹാദ് ആരോപിച്ച് കഴിഞ്ഞ ആഴ്ചയാണ് മധ്യപ്രദേശിലെ ഖാര്‍ഗോണില്‍ മുസ്‌ലിംവ്യാപാരസ്ഥാപനങ്ങള്‍ അടച്ചുപൂട്ടാന്‍ ആവശ്യപ്പെട്ട് ആക്രമണം നടത്തിയത്. 'ഇക്കണോമി ജിഹാദി'ലൂടെ മുസ്‌ലിംകള്‍ ഹിന്ദുക്കളുടെ കച്ചവടം പിടിച്ചെടുക്കുകയാണെന്നായിരുന്നു ആരോപണം. ഹിന്ദു ഭൂരിപക്ഷ പ്രദേശങ്ങളില്‍ മുസ്‌ലിം വിഭാഗക്കാര്‍ കച്ചവടം നടത്തുന്നത് ഇക്കണോമി ജിഹാദ് ആണെന്ന് പറഞ്ഞാണ് വ്യാപാര സ്ഥാപനങ്ങള്‍ക്കു നേരെ ആക്രമണം നടത്തിയത്. നഗരത്തില്‍ വിദ്വേഷമുദ്രാവാക്യങ്ങള്‍ വിളിച്ചും ആയുധങ്ങളെടുത്തും പ്രകടനം നടത്തിയ അക്രമി സംഘം വഴിയിലുടനീളം ആക്രമണം അഴിച്ചുവിട്ടു. നിര്‍ത്തിയിട്ട വാഹനങ്ങള്‍ക്കും മുസ്‌ലിം ഉടമസ്ഥതയിലുള്ള കടകള്‍ക്കും എതിരേ വ്യാപകമായ ആക്രമണമാണ് നടത്തിയത്.




Tags:    

Similar News