മക്കളെ കൊന്ന പ്രതിക്ക് അഭയം നല്‍കി ബന്ധു; ബന്ധുവിനെ കൊന്ന് ആത്മഹത്യ ചെയ്ത് പ്രതി

Update: 2026-02-18 07:59 GMT

ഭോപ്പാല്‍: അഭയം നല്‍കിയ ബന്ധുവിനെ കുത്തിക്കൊന്ന ശേഷം ട്രെയിനിന് മുന്നില്‍ ചാടി പ്രതി ആത്മഹത്യ ചെയ്തു. മധ്യ പ്രദേശിലെ ഭോപ്പാല്‍ ഗൗതംനഗര്‍ മേഖലയിലാണ് സംഭവം.

ദുര്‍ഗ (50) എന്ന സ്ത്രീയെയാണ് ബന്ധുവായ പ്രീതം കുശ്വാഹ കുത്തിക്കൊന്നത്. മൂന്ന് ആണ്‍മക്കളെ കൊലപ്പെടുത്തിയ കേസില്‍ 18 വര്‍ഷം തടവുശിക്ഷ അനുഭവിച്ചിരുന്ന പ്രീതം ഏകദേശം ഒരു വര്‍ഷം മുന്‍പാണ് ജയില്‍മോചിതനായത്. ജയില്‍മോചനത്തിന് ശേഷം ഗ്രാമവാസികള്‍ ഇയാളെ ഒറ്റപ്പെടുത്തിയ സാഹചര്യത്തിലാണ് ദുര്‍ഗ ഭോപ്പാലിലെ സ്വന്തം വീട്ടില്‍ പ്രീതത്തിന് അഭയം നല്‍കിയതെന്ന് അന്വേഷണത്തില്‍ വ്യക്തമായി. തുടര്‍ന്ന് ഇയാള്‍ ഉന്തുവണ്ടിയില്‍ പച്ചക്കറി വില്‍പ്പന ആരംഭിച്ചിരുന്നു.

ഏകദേശം ഒരു വര്‍ഷത്തോളം ദുര്‍ഗയുടെ വീട്ടിലായിരുന്നു പ്രീതം താമസിച്ചിരുന്നത്. എന്നാല്‍ കഴിഞ്ഞ ആറുമാസമായി വീട്ടില്‍ നിന്ന് മാറിപ്പോകണമെന്ന് ദുര്‍ഗ നിരന്തരം ആവശ്യപ്പെട്ടിരുന്നുവെന്നും ഇതുമായി ബന്ധപ്പെട്ടുണ്ടായ തര്‍ക്കമാണ് കൊലപാതകത്തിലേക്കെത്തിയതെന്നും പോലിസ് വ്യക്തമാക്കി. നിര്‍മാണത്തിലിരിക്കുന്ന വീട് വൃത്തിയാക്കാമെന്ന വ്യാജേന ദുര്‍ഗയെ സ്ഥലത്തെത്തിച്ച ശേഷം മൂര്‍ച്ചയേറിയ ആയുധം ഉപയോഗിച്ച് പലതവണ കുത്തിപ്പരിക്കേല്‍പ്പിക്കുകയായിരുന്നു. നെഞ്ചിലും വയറിലും ഗുരുതരമായി കുത്തേറ്റ ദുര്‍ഗ സംഭവസ്ഥലത്തുവച്ച് മരിച്ചു. സംഭവത്തിന് ശേഷം രക്ഷപ്പെട്ട പ്രതി സമീപത്തെ റെയില്‍പാളത്തില്‍ ട്രെയിനിന് മുന്നില്‍ ചാടി ആത്മഹത്യ ചെയ്തതായി പോലിസ് അറിയിച്ചു.

Tags: