മമതാ ബാനര്‍ജി തലസ്ഥാനത്ത്; പ്രധാനമന്ത്രിയും കോണ്‍ഗ്രസ് നേതാക്കളുമായി പ്രത്യേക കൂടിക്കാഴ്ച

Update: 2021-07-27 05:15 GMT

ന്യൂഡല്‍ഹി: 2021ലെ തിരഞ്ഞെടുപ്പില്‍ മുഖ്യമന്ത്രിയായി അധികാരമേറ്റ ശേഷമുള്ള മമതാ ബാനര്‍ജിയുടെ ഡല്‍ഹിയിലേക്കുള്ള ആദ്യ സന്ദര്‍ശനം ആരംഭിച്ചു. നാല് യോഗങ്ങളാണ് മമതയുടെ ഇന്നത്തെ അജണ്ടയിലുള്ളത്. മൂന്ന് യോഗങ്ങള്‍ കോണ്‍ഗ്രസ്സ് നേതാക്കളുമായാണ്. സോണിയാഗാന്ധിയുമായാണ് ഒരു കൂടിക്കാഴ്ച നിശ്ചയിച്ചിട്ടുള്ളത്. കൂടിക്കാഴ്ചകളുടെ സമയം പുറത്തുവിട്ടിട്ടില്ല.

ആദ്യ യോഗം കമല്‍നാഥുമായി ഉച്ചയ്ക്ക് രണ്ട് മണിക്ക് തുടങ്ങും. മൂന്ന് മണിക്ക് ആനന്ദ് ശര്‍മയെ കാണും. 6.30 ന് അഭിഷേക് മനു സിങ് വിയെ കാണും. 

പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നാല് മണിക്കാണ്. ഇത്തവണ അധികാരത്തിലെത്തിയ ശേഷം പ്രധാനമന്ത്രിയുമായി നടക്കുന്ന ആദ്യ യോഗമാണ് ഇത്. സംസ്ഥാനത്തിന് അവകാശപ്പെട്ട വാക്‌സിന്‍ എത്രയും പെട്ടെന്ന് വിതരണം ചെയ്യണമെന്ന് മമത ആവശ്യപ്പെടും.

സമജാ വാദി പാര്‍ട്ടി നേതാവ് അഖിലേഷ് യാദവ്, ഡല്‍ഹി മുഖ്യമന്ത്രി കെജ്രിവാള്‍ എന്നിവരുമായി ചര്‍ച്ച നടന്നേക്കുമെന്നും അഭ്യൂഹമുണ്ട്.

തിങ്കളാഴ്ച വൈകീട്ടാണ് മമത ഡല്‍ഹിയിലെത്തിയത്. ആദ്യ യോഗം വിനീത് നരേയ്‌നുമായാണ്. 1996ലെ ജെയ്ന്‍ ഹവാല കേസ് പുറത്തുകൊണ്ടുവന്ന മാധ്യമപ്രവര്‍ത്തകനാണ് വിനീത്. ഇപ്പോഴത്തെ ബംഗാള്‍ ഗവര്‍ണര്‍ ജഗ്ദീപ് ധന്‍കര്‍ ഹവാല ഇടപാടിന്റെ ഗുണഭോക്താവാണെന്നാണ് മമതയുടെ ആരോപണം. ധന്‍കര്‍ ആരോപണം നിഷേധിച്ചു.

2024ല്‍ ബിജെപിയെ അധികാരത്തില്‍ നിന്ന് പുറത്താക്കുകയെന്ന ലക്ഷ്യത്തോടെയാണ് മമതയുടെ നീക്കങ്ങള്‍.

തൃണമൂല്‍ പാര്‍ലമെന്ററി പാര്‍ട്ടി് നേതാവായി കഴിഞ്ഞ ദിവസം മമതയെ നാമനിര്‍ദേശം ചെയ്തിരുന്നു. എംപി അല്ലാതിരുന്നിട്ടും മമതയെ നേതാവാക്കുന്നത്ത ദേശീയ രാഷ്ട്രീയത്തിലേക്കുള്ള കടന്നുവരവിന്റെ ഭാഗമാണെന്നാണ് വിലയിരുത്തല്‍. 

Tags: