മലയാളി ഗവേഷക വിദ്യാര്‍ഥിനി ദക്ഷിണ കൊറിയയില്‍ മരിച്ചു; അന്ത്യം നാട്ടിലേക്ക് മടങ്ങാനിരിക്കെ വിമാനത്താവളത്തില്‍ കുഴഞ്ഞ് വീണ്

ഇടുക്കി വാഴത്തോപ്പ് മണിമലയില്‍ ജോസിന്റേയും ഷേര്‍ലിയുടെ മകള്‍ ലീജ ജോസ് (28) ആണ് മരിച്ചത്.

Update: 2020-08-30 04:56 GMT

ഇടുക്കി:ദക്ഷിണ കൊറിയയില്‍ ഗവേഷകയായിരുന്ന മലയാളി വിദ്യാര്‍ത്ഥിനി വിമാനത്താവളത്തില്‍ കുഴഞ്ഞു വീണു മരിച്ചു. ഇടുക്കി വാഴത്തോപ്പ് മണിമലയില്‍ ജോസിന്റേയും ഷേര്‍ലിയുടെ മകള്‍ ലീജ ജോസ് (28) ആണ് മരിച്ചത്. നാലുവര്‍ഷമായി ലീജ ദക്ഷിണ കൊറിയയില്‍ ഗവേഷകയാണ്.

കഴിഞ്ഞ ഫെബ്രുവരിയില്‍ ലീജ നാട്ടിലെത്തിയിരുന്നു. കൊവിഡ് പ്രതിസന്ധിയുടെ പശ്ചാത്തലത്തില്‍ യഥാസമയം ലീജക്ക് തിരികെ പോകാന്‍ കഴിഞ്ഞില്ല. കഴിഞ്ഞ ആറാം തീയതിയാണ് ലീജ വീണ്ടും കൊറിയയിലേയ്ക്ക് പുറപ്പെട്ടത്.

സെപ്തംബറില്‍ വിസയുടെ കാലാവധിതീരുകയും കോഴ്‌സ് പൂര്‍ത്തിയാവുകയും ചെയ്യുന്നതിനാലാണ് തിരികെ പോയത്. അവിടെയെത്തി 14 ദിവസം ക്വാറന്റൈനില്‍ കഴിയേണ്ടി വന്നിരുന്നു. ഇതിനിടെ ചെവിവേദനയും പുറംവേദനയും അനുഭവപ്പെട്ടെങ്കിലും വിദഗദ്ധ ചികിത്സ ലഭ്യമായില്ല.

ക്വാറന്റൈന്‍ കാലാവധിക്ക് ശേഷം ആശുപത്രിയിലെത്തി ചികിത്സ നടത്തിയെങ്കിലും കുറയാത്തതിനെ തുടര്‍ന്ന് തിരികെ പോരാന്‍ ടിക്കറ്റെടുത്തിരുന്നു. നാട്ടിലേക്ക് തിരികെ പോരാന്‍ വ്യാഴാഴ്ച്ച വൈകീട്ട് വിമാനത്താവളത്തിലെത്തിയ ലീജ അവിടെ വച്ച് കുഴഞ്ഞു വീഴുകയായിരുന്നു.ഉടന്‍ സമീപത്തുള്ള മെഡിക്കല്‍ കോളജിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. മൃതദേഹം ആശുപത്രിയിലെ മോര്‍ച്ചറിയില്‍.

Tags:    

Similar News