കുട്ടികളെ ഉപയോഗിച്ച് ആരാധനാലയങ്ങളില്‍ കവര്‍ച്ച; സംഘത്തലവന്‍ വലയില്‍

Update: 2019-01-02 13:26 GMT

തിരുവനന്തപുരം: കുട്ടികളെ ഉപയോഗിച്ച് ആരാധാനാലയങ്ങളില്‍ കവര്‍ച്ച നടത്തുന്ന സംഘത്തിന്റെ തലവനെ കിളിമാനൂര്‍ പോലിസ് പിടികൂടി. കിളിമാനൂര്‍ ചെമ്പകശേരി ശ്യാം വിലാസത്തില്‍ രശാന്താ(34)ണ് പിടിയിലായത്്. മരം മുറിക്കുന്ന ജോലി ചെയ്യുന്ന രശാന്ത് ഉപകരണങ്ങള്‍ സൂക്ഷിക്കാനായി അടയമണ്ണില്‍ വാടകയ്ക്ക് മുറി എടുത്തിരുന്നു. ഈ മുറി കേന്ദ്രീകരിച്ചാണ് കവര്‍ച്ച ആസൂത്രണം ചെയ്തിരുന്നത്. പ്രായപൂര്‍ത്തിയാവാത്ത മൂന്ന് പേരാണ് സംഘത്തിലുള്ളത്.

കഴിഞ്ഞ 27ന് ആരൂര്‍ പള്ളിക്ക് സമീപം സൂക്ഷിച്ചിരുന്ന രണ്ടര ലക്ഷത്തോളം വില വരുന്ന മൈക് മോഷണം പോയതിനെ തുടര്‍ന്ന് പോലിസ് നടത്തിയ അന്വേഷണത്തിലാണ് കുട്ടി മോഷ്ടാക്കള്‍ പിടിയിലായത്. ഇവരെ ചോദ്യം ചെയ്തതോടെ കിളിമാനൂര്‍ മേഖലയില്‍ നടന്ന നിരവധി മോഷണങ്ങളുടെ വിവരങ്ങള്‍ ലഭിച്ചത്. മഹാദേവേശ്വരം, അടയമണ്‍, ഭഗവതിയറ, നാഗരുകാവ്, അരൂര്‍ പള്ളി എന്നിവിടങ്ങളില്‍ കവര്‍ച്ച നടത്തിയത് ഈ സംഘമാണെന്ന് കണ്ടെത്തി. വാടകമുറിയില്‍ സൂക്ഷിച്ചിരുന്ന മോഷണമുതലുകള്‍ പോലിസ് കണ്ടെത്തി. കുട്ടി മോഷ്ടാക്കള്‍ക്ക് പ്രതിഫലമായി ലഹരി പദാര്‍ഥങ്ങളും വിഭവസമൃദ്ധമായ ഭക്ഷണവും ബൈക്കുകളില്‍ വേണ്ടത്ര പെട്രോളും മൊബൈല്‍ ഫോണ്‍ റീ ചാര്‍ജിങുമാണ് നല്‍കിയിരുന്നത്. അറസ്റ്റിലായ രശാന്തിനെ ആറ്റിങ്ങല്‍ കോടതി റിമാന്റ് ചെയ്തു. കുട്ടി മോഷ്ടാക്കളെ അധികൃതരെ ഏല്‍പ്പിക്കുമെന് പോലിസ് അറിയിച്ചു.


Tags:    

Similar News