യുപിയില്‍ മുസ് ലിംകളുടെ വീടു കയറി പരിശോധനയ്ക്കുവന്ന രണ്ട് 'ഗോരക്ഷാ'പ്രവര്‍ത്തകരെ നാട്ടുകാര്‍ തല്ലിയോടിച്ചു

Update: 2022-03-07 09:22 GMT

മഥുര; യുപിയിലെ മഥുരയില്‍ പശുക്കളെ കശാപ്പ് ചെയ്യുന്നുവെന്നാരോപിച്ച് മുസ് ലിംകളുടെ വീട് കയറി പരിശോധനക്ക് വന്ന സംഘത്തെ നാട്ടുകാര്‍ തല്ലിയോടിച്ചു. പന്ത്രണ്ടോളം പേരാണ് പരിശോധനക്കെത്തിയതെങ്കിലും പ്രദേശവാസികള്‍ സംഘടിച്ചതോടെ അവര്‍ ചിതറിയോടി. ഓടാന്‍ കഴിയാതിരുന്ന രണ്ട് പേരെ നാട്ടുകാര്‍ മര്‍ദ്ദിച്ചു.

എന്നാല്‍ പ്രദേശത്ത് പശുക്കളെ കശാപ്പുചെയ്യുന്നതിന്റെ ഒരു ലക്ഷണവുമില്ലെന്നാണ് പോലിസ് പറയുന്നത്.

ഗോരക്ഷാ ദളിന്റെ പ്രസിഡന്റ് രവികാന്ത് ശര്‍മയുടെ നേതൃത്വത്തിലുള്ള സംഘമാണ് മഥുരയിലെ മേവാട്ടിയില്‍ വീടുകള്‍ പരിശോധനക്കെത്തിയത്.

സംഘാംഗങ്ങള്‍ തങ്ങളുടെ എരുമകളെ മോഷ്ടിക്കാന്‍ ശ്രമിച്ചെന്നാണ് പ്രദേശവാസികള്‍ പറയുന്നത്.

മര്‍ദ്ദനത്തിനെതിരേ പ്രദേശത്ത് കടകളടച്ച് ചിലര്‍ പ്രതിഷേധിച്ചു. കനത്ത പോലിസ് സന്നാഹം സ്ഥലത്ത് നിലയുറപ്പിച്ചിട്ടുണ്ട്.

സ്ഥിതിഗതികള്‍ നിയന്ത്രണത്തിലായതായി പോലിസ് പറഞ്ഞു. 

തങ്ങള്‍ക്ക് ചില സൂചനകള്‍ ലഭിച്ചതിനെത്തുടര്‍ന്നാണ് പരിശോധിക്കാനെത്തിയതെന്ന് തല്ലുകിട്ടിയ സംഘത്തിന്റെ നേതാവ് രവിശര്‍മ പറഞ്ഞു. പ്രദേശവാസികള്‍ തങ്ങള്‍ക്കെതിരേ കല്ലെറിഞ്ഞെന്നും രണ്ട് പേരെ ഗുരുതരമായി പരിക്കേല്‍പ്പിച്ചെന്നും അദ്ദേഹം പറഞ്ഞു.

വീടുകയറി പരിശോധിച്ചവരെ പ്രതിരോധിച്ച 14 പേര്‍ക്കെതിരേ പോലിസ് കേസെടുത്തു. വധശ്രമമടക്കമുളള വകുപ്പുകളും ചുമത്തി. ശര്‍മ നല്‍കിയ പരാതിയിലാണ് കൊത് വാളി പോലിസ് കേസെടുത്തത്.

അന്വേഷം പുരോഗമിക്കുന്നു.

Tags:    

Similar News