ലഖിപൂര്‍ ഖേരി; അജയ് മിശ്ര രാജിവയ്ക്കണമെന്ന് പ്രതിപക്ഷം; കേസ് കോടതിയുടെ പരിഗണനയിലെന്ന് ബിജെപി

Update: 2021-12-15 14:14 GMT

ന്യൂഡല്‍ഹി: ലഖിംപൂര്‍ ഖേരിയില്‍ കര്‍ഷകരെ വാഹനമിടിച്ചുകൊലപ്പെടുത്തിയ സംഭവത്തില്‍ ആരോപണ വിധേയനായ കേന്ദ്ര ആഭ്യന്തര സഹമന്ത്രി അജയ് മിശ്ര രാജിവയ്ക്കണമെന്ന ആവശ്യം തളളി ബിജെപി. ലഖിംപൂര്‍ ഖേരി സംഭവത്തില്‍ ചര്‍ച്ച ആവശ്യമില്ലെന്നും പരാതി കോടതിയുടെ പരിഗണനയിലാണെന്നും കേന്ദ്ര മന്ത്രി പിയൂഷ് ഗോയല്‍ ലോക് സഭയില്‍ പറഞ്ഞു.

ഒക്ടോബര്‍ 3ന് ലഖിംപൂര്‍ ഖേരിയില്‍ നടന്ന കൊലപാതകം മുന്‍കൂട്ടി ആസൂത്രണം ചെയ്തതാണെന്ന പ്രത്യേക അന്വേഷണ സംഘത്തിന്റെ നിരീക്ഷണം പുറത്തുവന്ന സാഹചര്യത്തിലാണ് പ്രതിപക്ഷം മന്ത്രിയുടെ രാജിക്ക് സമ്മര്‍ദ്ദം ചെലുത്തിയത്.

മിശ്രയുടെ മകന്‍ ഈ കേസില്‍ ആരോപണവിധേയനായി ജയിലില്‍ കഴിയുകയാണ്.

അന്വേഷണം സുപ്രിംകോടതി നിര്‍ദേശമനുസരിച്ച് നടന്നുകൊണ്ടിരിക്കുകയാണ്- മന്ത്രി പിയൂഷ് ഗോയല്‍ പറഞ്ഞു.

കോടതിയുടെ പരിഗണനയിലുള്ള ഒരു പ്രശ്‌നം പാര്‍ലമെന്റില്‍ ചര്‍ച്ച ചെയ്യരുതെന്നാണ് നിയനമെന്ന് ഗോയല്‍ പറഞ്ഞു.

12 എംപിമാരുടെ സസ്‌പെന്‍ഷനുമായി ബന്ധപ്പെട്ട് സഭയുടെ പ്രവര്‍ത്തനം തടസ്സപ്പെടുത്തിയതിന് കേന്ദ്ര സര്‍ക്കാര്‍ പ്രതിപക്ഷത്തെ കുറ്റപ്പെടുത്തി.

സര്‍ക്കാരിനെ കുറ്റപ്പെടുത്തുന്നതിനുള്ള ശരിയായ പ്രശ്‌നങ്ങളൊന്നുമില്ലാത്തതുകൊണ്ടാണ് പ്രതിപക്ഷം ഇത്തരം കാര്യങ്ങള്‍ ഉയര്‍ത്തുന്നതെന്ന് ഗോയല്‍ പരിഹസിച്ചു.

ഒമിക്രോണ്‍ സാഹചര്യത്തില്‍ കൊവിഡ് വ്യാപനവും വിലക്കയറ്റവും ചര്‍ച്ച ചെയ്യാനുള്ള നടപടിയാണ് പ്രതിപക്ഷം സമരത്തിലൂടെ പൊളിച്ചുകളഞ്ഞതെന്ന് മന്ത്രി കുറ്റപ്പെടുത്തി.

ഇസ്രായേലി ചാര സോഫ്റ്റ് വെയറുവഴി നിരവധി പ്രമുഖരുടെ ഇലക്ട്രോണിക് ഉപകണങ്ങള്‍ ചോര്‍ത്തിയതിനെതിരേ സഭയില്‍ പ്രതിഷേധിച്ചതിനാണ് എംപിമാരെ സസ്‌പെന്റ് ചെയ്തത്. 

Tags:    

Similar News