കെഎസ്ആര്‍ടിസി പ്രശ്‌നപരിഹാരചര്‍ച്ച; മന്ത്രിമാരുടെ സാന്നിധ്യത്തില്‍ നടന്ന രണ്ടാം ദിവസത്തെ ചര്‍ച്ചയിലും ധാരണയായില്ല

12 മണിക്കൂര്‍ സിംഗിള്‍ ഡ്യൂട്ടിയെച്ചൊല്ലിയാണ് പ്രധാന തര്‍ക്കം

Update: 2022-08-18 07:47 GMT

തിരുവനന്തപുരം: കെഎസ്ആര്‍ടിസിയിലെ പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിന് തൊഴില്‍, ഗതാഗത മന്ത്രിമാരുടെ സാന്നിദ്ധ്യത്തില്‍ തൊഴിലാളി യൂണിയനുകളുമായി തുടര്‍ച്ചയായി രണ്ടാം ദീവസവും ചര്‍ച്ച നടത്തിയെങ്കിലും ധാരണയായില്ല. 12 മണിക്കൂര്‍ സിംഗിള്‍ ഡ്യൂട്ടിയെച്ചൊല്ലിയാണ് പ്രധാനമായും തര്‍ക്കം നിലനില്‍ക്കുന്നത്. നിലവിലെ നിയമമനുസരിച്ച് നടപ്പിലാക്കുന്നതില്‍ നിയമ സെക്രട്ടറിയുടെ നിയമോപദേശം തേടിയെന്ന് മന്ത്രിമാര്‍ അറിയിച്ചു.

12 മണിക്കൂര്‍ കണ്ടക്ടറും ഡ്രൈവറും ലഭ്യമായിരിക്കണം. സ്റ്റിയറിംഗ് ഡ്യൂട്ടി ഏഴര മണിക്കൂര്‍ മാത്രമായിരിക്കും. 60 വര്‍ഷം മുന്‍പത്തെ നിയമം വെച്ച് സിംഗിള്‍ ഡ്യൂട്ടി സമ്പ്രദായം നടപ്പാക്കാന്‍ സമ്മതിക്കില്ലെന്ന് യൂണിയനുകള്‍ അറിയിച്ചു. 8 മണിക്കൂര്‍ കഴിഞ്ഞു ബാക്കി സമം ഓവര്‍ടൈമായി കണക്കാക്കി വേതനം നല്‍കണമെന്ന നിര്‍ദേശത്തിലും തീരുമാനമായില്ല. അഞ്ചാം തിയ്യതിക്കകം ശമ്പളം നല്‍കുന്ന കാര്യം മുഖ്യന്ത്രിയുമായി ആലോചിച്ച ശേഷം തീരുമാനിക്കും.

331 പേര്‍ക്കുള്ള സ്ഥലം മാറ്റ സംരക്ഷണം 30 പേര്‍ക്ക് മാത്രമാക്കണമെന്ന് മാനേജ്‌മെന്റ് ആവശ്യപ്പെട്ടു.100 പേര്‍ക്കെങ്കിലും സംരക്ഷണം നല്‍കണമെന്ന് തൊഴിലാളി യൂണിയനുകളും ആവശ്യപ്പെട്ടു. യൂണിയനുകളെ കൂടി ഉള്‍പ്പെടുത്തി ഉപദേശക ബോര്‍ഡ് രൂപീകരിക്കാന്‍ തീരുമാനമായി. എല്ലാ മാസവും സമരം ചെയ്യുന്നതും കേസുമായി പോകുന്നതും ശരിയല്ലെന്ന് മന്ത്രി ആന്റണി രാജു പറഞ്ഞു. ചില കാര്യങ്ങളില്‍ ധാരണയായി. ചില കാര്യങ്ങളില്‍ നിയമോപദേശം തേടും. 22ന് വീണ്ടും ചര്‍ച്ച നടത്തുമെന്നും മന്ത്രി പറഞ്ഞു. 

Tags:    

Similar News