കോഴിക്കോട് കെട്ടിടത്തിന്റെ സ്ലാബ് തകര്‍ന്ന് വീണ സംഭവം; കെട്ടിടം അപകടാവസ്ഥയിലാണെന്ന് കണ്ടെത്തിയത് 2024ല്‍

Update: 2026-02-24 05:03 GMT

കോഴിക്കോട്: കോഴിക്കോട് വലിയങ്ങാടിയില്‍ സ്ലാബ് തകര്‍ന്നുവീണ കെട്ടിടം അപകടാവസ്ഥയിലാണെന്ന് 2024ല്‍ കണ്ടെത്തിയതാണ്. കെട്ടിടം അപകടാവസ്ഥയിലെന്ന് കോര്‍പറേഷന്‍ എഞ്ചിനിയറിംഗ് വിഭാഗം നല്‍കിയ റിപോര്‍ട്ട് പുറത്തുവന്നു.

കോര്‍പറേഷന്‍ എഞ്ചിനിയറിംഗ് വിഭാഗത്തിന്റെ റിപോര്‍ട്ട് അനുസരിച്ച് കെട്ടിടം പുനര്‍ലേലം ചെയ്യരുതെന്ന് 2025 ഫെബ്രുവരിയില്‍ ധനകാര്യ കമ്മറ്റി തീരുമാനിച്ചു. ഈ തീരുമാനം അട്ടിമറിച്ചാണ് കടമുറികള്‍ വാടകക്ക് നല്‍കിയത്. റവന്യൂ വിഭാഗത്തിന്റെ അറിവോടെയാണ് കെട്ടിടം പൊളിക്കല്‍ വൈകിപ്പിച്ചതെന്ന് കൗണ്‍സിലര്‍ കെ സി ശോഭിത ആരോപിച്ചു. 2024ലാണ് കോര്‍പറേഷന്‍ എഞ്ചിനിയറിംഗ് വിഭാഗം കെട്ടിടം അണ്‍ഫിറ്റ് ആണെന്ന് കണ്ടെത്തി ധനകാര്യ വിഭാഗത്തിന് റിപോര്‍ട്ട് നല്‍കിയത്.

അപകടത്തില്‍ അത്തോളി സ്വദേശി ജബ്ബാര്‍, കിനാശ്ശേരി സ്വദേശി അഷ്‌റഫ്, ബഷീര്‍, തിരുവങ്ങൂര്‍ സ്വദേശി വിനോദ് എന്നിവരുടെ ജീവനാണ് നഷ്ടമായത്. ഇന്ന് കോര്‍പ്പറേഷന്‍ ഓഫീസിലേക്ക് വിവിധ സംഘടനകളുടെ നേതൃത്വത്തില്‍ മാര്‍ച്ച് നടത്തും. മരിച്ചവരോടുളള ആദരസൂചകമായി നാളെ രാവിലെ 10 മണി വരെ അത്തോളിയില്‍ കടകള്‍ അടച്ച് ഹര്‍ത്താല്‍ ആചരിക്കുമെന്ന് വ്യാപാരി വ്യവസായി ഏകോപന സമിതി ഭാരവാഹികള്‍ അറിയിച്ചു.

Tags: