കേന്ദ്രമന്ത്രിയുടെ കഴക്കൂട്ടം സന്ദര്‍ശനം ദുരൂഹം; മണിയുടെ പരാമര്‍ശങ്ങള്‍ പ്രസംഗ ശൈലിയില്‍ വന്നതാണെന്നും കോടിയേരി

സിപിഎമ്മിനും ഇടത് പക്ഷത്തിനും ടിപി വധകേസില്‍ പങ്കില്ലെന്ന് വ്യക്തമാക്കാനാണ് മണി ശ്രമിച്ചത്

Update: 2022-07-15 09:52 GMT

തിരുവനന്തപുരം: കേന്ദ്രമന്ത്രിയുടെ കഴക്കൂട്ടം സന്ദര്‍ശനം ദുരൂഹമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. സാധാരണഗതിയില്‍ കേരളത്തില്‍ അധികംവന്നുകൊണ്ടിരുന്നു ആളല്ല എസ് ജയശങ്കര്‍. ഇപ്പോള്‍ കേരളത്തില്‍ വരികയും സംസ്ഥാനത്തിന്റെ ചില വികസനപദ്ധതികള്‍ കാണുകയും ചെയ്തു. വികസനപദ്ധതികള്‍ കാണുന്നത് നല്ലതാണ്. എന്നാല്‍ അതിന്റെ പിന്നില്‍ ഒരു ദുരുദ്ദേശമുണ്ടെന്നും കോടിയേരി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

കേന്ദ്രസര്‍ക്കാര്‍ കേരളത്തില്‍ പ്രഖ്യാപിച്ച പദ്ധതികളൊന്നും നടപ്പാക്കുന്നില്ല. നേമം ടെര്‍മിനല്‍ നടപ്പാക്കാന്‍ കേന്ദ്രം തയ്യാറാകുന്നില്ല. കേരളത്തിന് അനുവദിച്ച പാലക്കാട് കോച്ച് ഫാക്ടറിയെക്കുറിച്ച് അനക്കമില്ല. കേന്ദ്ര റെയില്‍വേ വകുപ്പുതന്നെ കേരളത്തില്‍ പ്രഖ്യാപിച്ചതാണ് റെയില്‍വേ മെഡിക്കല്‍ കോളജ്. അത് പറഞ്ഞത് തന്നെ ആര്‍ക്കും ഓര്‍മ്മയില്ലാതായി. ഇങ്ങനെയുള്ള നിരവധി വാഗ്ദാനങ്ങള്‍ നടപ്പാക്കാന്‍ തയ്യാറായിട്ടില്ല. റെയില്‍വേ പദ്ധതികളില്‍ തലശ്ശേരി മൈസൂര്‍ റെയില്‍വേ, നഞ്ചങ്കോട് നിലമ്പൂര്‍ റെയില്‍വേ എന്നിവ നടപ്പാക്കാമെന്ന് വാഗ്ദാനം ചെയ്‌തെങ്കിലും ഒന്നും നടപ്പാക്കിയില്ല.

സംസ്ഥാന സര്‍ക്കാര്‍ കൂടി ചേര്‍ന്ന് നടപ്പാക്കുന്ന പദ്ധതിയാണ് ദേശീയപാത വികസനം. 45 മീറ്റര്‍ വീതിയില്‍ ദേശീയപാത വേണമെന്ന് വാദിച്ചത് എല്‍ഡിഎഫാണ്. യുഡിഎഫില്‍ വ്യത്യസ്ത അഭിപ്രായമുണ്ടായിരുന്നു. എല്‍ഡിഎഫ് സര്‍ക്കാരാണ് അതിനുള്ള നടപടികള്‍ തുടങ്ങിയത്. ഇതിനുള്ള ഭൂമി മറ്റ് സംസ്ഥാനങ്ങളേക്കാള്‍ കൂടുതല്‍ വിലയില്‍ ഏറ്റെടുക്കാന്‍ കേന്ദ്രം തയ്യാറായില്ല. പിന്നീട് ഭൂമി ഏറ്റെടുക്കുന്നതിനുള്ള 25 ശതമാനം സംസ്ഥാനം വഹിക്കാം എന്ന് കരാറുണ്ടാക്കിയപ്പോഴാണ് വികസനപദ്ധതികള്‍ ആരംഭിച്ചത്. തലപ്പാടി മുതല്‍ കളിയിക്കാവിള വരെയുള്ള റോഡ് വികസനം രണ്ട് വര്‍ഷംകൊണ്ട് പൂര്‍ത്തിയാകും. പാര്‍ലമെന്റ് മണ്ഡലത്തില്‍ യുഡിഎഫ് എംപിമാര്‍ അവരാണ് ഈ പദ്ധതി തുടങ്ങിയതെന്ന് പറഞ്ഞുകൊണ്ടിരിക്കുകയാണ്. ബിജെപിയും അവകാശവാദമുന്നയിച്ച് വന്നിരിക്കുകയാണ്. ഫലത്തില്‍ കേന്ദ്രമന്ത്രിമാരുടെ സന്ദര്‍ശനം സദുദ്ദേശപരമല്ല.

വടകര എംഎല്‍എ കെകെ രമക്ക് എതിരായ എംഎം മണിയുടെ പ്രസ്താവന നിയമസഭയ്ക്കുള്ളില്‍ നടന്നതാണ്. അത് അവിടെ തീര്‍ക്കാം. നിയമസഭയില്‍ പറഞ്ഞത് അവിടെ അവസാനിപ്പിക്കുകയെന്നതാണ് നിലപാട്. അണ്‍പാര്‍ലമെന്ററിയായി ഒന്നുമില്ലെന്നാണ് സ്പീക്കര്‍ ഇക്കാര്യത്തില്‍ സഭയെ അറിയിച്ചത്. അത് അവിടെ അവസാനിപ്പിക്കണം. പരാമര്‍ശങ്ങള്‍ പ്രസംഗ ശൈലിയില്‍ വന്നതാണ്. മണി പറഞ്ഞത് സിപിഎമ്മിനും ഇടത് പക്ഷത്തിനും ടിപി വധകേസില്‍ പങ്കില്ലെന്ന് വ്യക്തമാക്കാനാണ്. ഇടുക്കിയിലെ എസ്എഫ്‌ഐ പ്രവര്‍ത്തകന്‍ ധീരജിന്റെ കൊലപാതകം ഏത് ജഡിജിയുടെ വിധിയായിരുന്നുവെന്നും പ്രതിപക്ഷ നേതാവ് വിഡി സതീശനോട് കോടിയേരി ചോദിച്ചു.

ബിജെപി ശക്തമായ വര്‍ഗീയ ധ്രുവീകരണത്തിന് ശ്രമിക്കുകയാണ്. ആര്‍എസ്എസ് ഇതിനുള്ള ബോധപൂര്‍വമായ ശ്രമമാണ് നടത്തുന്നത്. ഇസ്‌ലാമിക തീവ്രവാദികള്‍ ഇതിനെ തടയാനെന്ന നിലയില്‍ ഇസ്‌ലാമിക മൗലികവാദം ശക്തിപ്പെടുത്താന്‍ ശ്രമിക്കുകയാണ്. എസ്ഡിപിഐയും ജമാഅത്തെ ഇസ്ലാമിയുമാണ് ഇതിനുപിന്നില്‍. രണ്ട് കൂട്ടരും ചേര്‍ന്ന് സംസ്ഥാനത്ത് വര്‍ഗീയ ധ്രുവീകരണമാണ് ലക്ഷ്യമിടുന്നത്. ഇതില്‍ ഇസ്‌ലാമിക മതമൗലികവാദികളെ പ്രേത്സാഹിപ്പിക്കുകയാണ് യുഡിഎഫ് ചെയ്യുന്നത്. പാര്‍ലമെന്റ് തിരഞ്ഞെടുപ്പില്‍ എത്ര സീറ്റ് കിട്ടും എന്നത് മാത്രമാണ് ഇവരുടെ ലക്ഷ്യം. ഇസ്‌ലാമിക സംഘടനകളെ യുഡിഎഫിന്റെ കുടക്കീഴില്‍ നിര്‍ത്താനുള്ള നീക്കമാണ് നടത്തിക്കൊണ്ടിരിക്കുന്നത്. കഴിഞ്ഞ പാര്‍ലമെന്റ് തിരഞ്ഞെടുപ്പ് ഘട്ടംമുതല്‍ ഉണ്ടായതാണിത്. പിന്നീട് കഴിഞ്ഞ തൃക്കാക്കര തിരഞ്ഞെടുപ്പില്‍ അത് പ്രകടമായി. ഈ നീക്കത്തെ തുറന്നുകാണിക്കും. രണ്ട് സംഘടനകളുടെയും പ്രവര്‍ത്തനം ഉണ്ടാക്കുന്ന അപകടങ്ങള്‍ ജനങ്ങള്‍ക്കിടയില്‍ പാര്‍ട്ടി തുറന്നുകാണിക്കും.

രാഷ്ട്രംതന്നെ അപകടകരമായ നിലയിലേക്കാണ് പോകുന്നത്. പാര്‍ലമെന്റില്‍ നിരവധി വാക്കുകള്‍ നിരോധിച്ചുള്ള ഉത്തരവ് രാജ്യം ഏകാധിപത്യത്തിലേക്ക് പോകുന്നതിന്റെ സൂചനയാണ്. പാര്‍ലമെന്റില്‍ അംഗങ്ങള്‍ എന്ത് സംസാരിക്കണമെന്ന് നിശ്ചയിക്കുന്ന സ്ഥിതി ഭാവിയില്‍ ഇവിടെയുണ്ടാകും. അടിയന്തരാവസ്ഥക്കാലത്തുപോലും സംഭവിക്കാത്ത അവസ്ഥയാണിത്. പാര്‍ലമെന്റിനെ നോക്കുകുത്തിയാക്കുന്നു. സര്‍ക്കാര്‍ താല്‍പര്യം മാത്രം പ്രചരിപ്പിക്കുക എന്നതാണ് ഈ നീക്കത്തിന്റെ പിന്നില്‍. ജനങ്ങള്‍ അതിന് പകരം വഴികള്‍ കണ്ടുപിടിക്കുമെന്നും കോടിയേരി പറഞ്ഞു. 

Tags:    

Similar News