കൊടകര കുഴല്‍പ്പണ കവര്‍ച്ചാ കേസ്; ബിജെപി ആലപ്പുഴ ജില്ലാ ട്രഷററുടെ സാമ്പത്തിക സ്രോതസ്സ് അന്വേഷിക്കണമെന്ന് എസ്.ഡി.പി.ഐ

Update: 2021-05-30 07:20 GMT

ആലപ്പുഴ: കൊടകര കുഴല്‍പ്പണ കവര്‍ച്ച കേസില്‍ പോലിസ് ചോദ്യം ചെയ്ത ബിജെപി ആലപ്പുഴ ജില്ലാ ട്രഷറര്‍ കെ.ജി.കര്‍ത്തയുടെ സാമ്പത്തിക സ്രോതസ്സ് അന്വേഷിക്കണമെന്ന് എസ്.ഡി.പി.ഐ ജില്ലാ പ്രസിഡന്റ് എം.എം.താഹിര്‍ ആവശ്യപ്പെട്ടു. കര്‍ണ്ണാടകയിലെ ബി.ജെ.പി കേന്ദ്രത്തില്‍ നിന്നും എത്തിയ പണം ആലപ്പുഴ ജില്ലാ ട്രഷററെ എല്‍പ്പിക്കാനായിരുന്നു നിര്‍ദ്ദേശമെന്ന ബി.ജെ.പി-ആര്‍.എസ്.എസ് നേതാക്കളുടെ മൊഴി പോലിസ് ഗൗരവത്തില്‍ എടുക്കേണ്ടതുണ്ട്.

കൊടകര ഹവാല ഇടപാടിനെ പറ്റി പരാതി ലഭിച്ചിട്ടും എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് കേസില്‍ ഇടപെടാത്തത് ദുരൂഹമാണ്.പതിനാറ് വര്‍ഷമായി ജില്ലാ ട്രഷറര്‍ ചുമതല വഹിക്കുന്ന കര്‍ത്തയുടെ എല്ലാ സാമ്പത്തിക ഇടപാടുകളിലും സമഗ്ര അന്വേഷണം നടത്താന്‍ സര്‍ക്കാര്‍ പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിക്കണം. ആലപ്പുഴ ജില്ലയില്‍ തിരഞ്ഞെടുപ്പിനോട് അനുബന്ധിച്ച് മറ്റു പാര്‍ട്ടികളില്‍ നിന്നും നിരവധി നേതാക്കളാണ് ബിജെപിയില്‍ എത്തുകയും എന്‍.ഡി.എ സ്ഥാനാര്‍ഥികളായി മത്സരിക്കുകയും ചെയ്തത്. ഇവരെയൊക്കെ ലക്ഷങ്ങള്‍ കൊടുത്ത് വിലക്കെടുത്തതാണ് എന്ന് വ്യാപക ആക്ഷേപം ഉയര്‍ന്നിരുന്നു. കുഴല്‍പ്പണ കേസില്‍ ബി.ജെ.പി നേതാക്കളുടെ പങ്ക് പുറത്ത് വന്നതോട് കൂടി ഈ ആരോപണങ്ങള്‍ ഒക്കെ അന്വേഷണ പരിധിയില്‍ ഉള്‍പ്പെടുത്തുകയും ഇതിന്റെ പിന്നില്‍ പ്രവര്‍ത്തിച്ച മുഴുവന്‍ നേതാക്കളെയും പ്രതിചേര്‍ത്ത് അന്വേഷണം ഊര്‍ജിതമാക്കുകയും ചെയ്യണം.

കൂടുതല്‍ വിവരങ്ങള്‍ അറിയണമെങ്കില്‍ സംസ്ഥാന പ്രസിഡന്റിനോട് ചോദിക്കണമെന്ന് കര്‍ത്ത മൊഴി നല്‍കിയിട്ടും കെ.സുരേന്ദ്രന്‍ അടക്കമുള്ളവരെ ചോദ്യം ചെയ്യാന്‍ പോലിസ് തയ്യാറായിട്ടില്ല. വ്യാജ പ്രതികളെ സൃഷ്ടിച്ചു കേസ് അട്ടിമറിക്കാനുള്ള ശ്രമങ്ങള്‍ അനുവദിക്കില്ലെന്നും നീതിപൂര്‍വ്വമായ അന്വേഷണം നടത്തി യഥാര്‍ത്ഥ പ്രതികളെ അറസ്റ്റ് ചെയ്യണമെന്നും അദ്ദേഹം പറഞ്ഞു. 

Tags:    

Similar News