കൊച്ചി കപ്പലപകടം; നഷ്ടം കപ്പല്‍കമ്പനിയില്‍ നിന്നു തിരിച്ചു പിടിക്കണം: ഹൈക്കോടതി

Update: 2025-06-12 05:17 GMT
കൊച്ചി കപ്പലപകടം; നഷ്ടം കപ്പല്‍കമ്പനിയില്‍ നിന്നു തിരിച്ചു പിടിക്കണം: ഹൈക്കോടതി

കൊച്ചി: കൊച്ചി കപ്പലപകടത്തില്‍ കര്‍ശന നിര്‍ദേശവുമായി ഹൈക്കോടതി. പൊതുഖജനാവില്‍ നിന്നല്ല, മറിച്ച് നഷ്ടം കപ്പല്‍കമ്പനിയില്‍ നിന്നു തിരിച്ചു പിടിക്കണമെന്നും കോടതി നിര്‍ദേശം നല്‍കി. ഇപ്പോള്‍ നടന്ന സംഭവത്തില്‍ കര്‍ശന നടപടിയെടുത്തില്ലെങ്കില്‍ അതൊരു കീഴ് വഴക്കമാകുമെന്നും കോടതി കൂട്ടിചേര്‍ത്തു. നിയമങ്ങളും രാജ്യാന്തര കരാറുകളും നോക്കി നടപടിയെടുക്കണം. ഇത് ഒരു സ്‌പെഷ്യല്‍ ഇക്കണോമിക് സോണ്‍ ആണെന്നും ഇതൊക്കെ മല്‍സ്യസമ്പത്തിനു നാശം സംഭവിക്കുന്ന ഒന്നാണെന്നും കോടതി നിരീക്ഷിച്ചു. വിഷയത്തില്‍ കോടതി ഇന്നു തന്നെ ഇടക്കാല ഉത്തരവ് പുറപ്പെടുവിക്കുമെന്നാണ് സൂചന. കേന്ദ്രവും സംസ്ഥാനവും വിഷയം സംബന്ധിച്ച് ഒരു വൈകല്‍ നടപടിയിലേക്ക് പോകരുതെന്നും കോടതി വ്യക്തമാക്കി.

ആലപ്പുഴ തോട്ടപ്പള്ളി സ്പില്‍വേയില്‍നിന്ന് കേവലം 14.6 നോട്ടിക്കല്‍ മൈല്‍ അകലെയാണ് അറുനൂറിലേറെ കണ്ടെയ്നറുകളുമായി വിഴിഞ്ഞത്തുനിന്നു കൊച്ചിയിലേക്ക് പോകുകയായിരുന്ന എംഎസ് സ് എല്‍സ-3 എന്ന കപ്പല്‍ മുങ്ങിയത്. മെയ് 25നായിരുന്നു സംഭവം. മുങ്ങിപ്പോയ കണ്ടെയ്നറുകളില്‍ കാല്‍സ്യം കാര്‍ബൈഡ് ഉള്‍പ്പെടെയുള്ള ഹാനികരമായ രാസവസ്തുക്കള്‍ ഉണ്ടായിരുന്നു. തുടര്‍ന്ന് ബേപ്പൂരിന് 70 നോട്ടിക്കല്‍ മൈല്‍ അകലെയാണ് രണ്ടാമത്തെ കപ്പല്‍ അപകടം ഉണ്ടായത്. ഇക്കഴിഞ്ഞ തിങ്കളാഴ്ചയായിരുന്നു സംഭവം. ഇപ്പോഴും കപ്പലിലെ മുഴുവന്‍ തീയും അണക്കാനായിട്ടില്ല.

എംഎസ് സി എല്‍സ-3 കപ്പല്‍ അപകടത്തില്‍ ഇന്നലെയാണ് പോലിസ് കേസെടുത്തത്. കപ്പല്‍ ഉടമക്കെതിരേയും ക്രൂവിനെതിരേയുമാണ് കേസെടുത്തത്. ആലപ്പുഴ സ്വദേശി നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് ഫോര്‍ട്ട് കൊച്ചി കോസ്റ്റല്‍ പോലിസ് കേസെടുത്തിരിക്കുന്നത്. കേസില്‍ ഒന്നാം പ്രതി കപ്പല്‍ ഉടമയും രണ്ടാം പ്രതി ഷിപ്പ് മാസ്റ്ററുമാണ്.

Tags:    

Similar News