ശമ്പളത്തിനുള്ള പണം കെഎസ്ആര്‍ടിസി സ്വയം കണ്ടെത്തണം: ഗതാഗത മന്ത്രിയുടെ വാദത്തെ അനുകൂലിച്ച് മന്ത്രി കെഎന്‍ ബാലഗോപാല്‍

എല്ലാക്കാലവും കെഎസ്ആര്‍ടിസി ജീവനക്കാര്‍ക്ക് ശമ്പളം നല്‍കാന്‍ സര്‍ക്കാരിന് ആകില്ലെന്നും പൊതുമേഖലാ സ്ഥാപനങ്ങള്‍ ശമ്പളം കൊടുക്കാനടക്കമുള്ള വരുമാനം സ്വയം കണ്ടെത്തണമെന്നുമായിരുന്നു ആന്റണി രാജുവിന്റെ പരാമര്‍ശം

Update: 2022-04-23 06:01 GMT

തിരുവനന്തപുരം: കെഎസ്ആര്‍ടിസി ജീവനക്കാര്‍ക്ക് ശമ്പളത്തിനുള്ള പണം നല്‍കാന്‍ എല്ലാക്കാലത്തും സര്‍ക്കാരിന് കഴിയില്ലെന്നും സ്ഥാപനം സ്വയം കണ്ടെത്തണമെന്നുമുള്ള ഗതാഗത മന്ത്രി ആന്റണി രാജുവിന്റെ പ്രസ്താവനയെ അനുകൂലിച്ച് മന്ത്രി കെഎന്‍ ബാലഗോപാല്‍. വകുപ്പ് മന്ത്രിയായ ആന്റണി രാജു പറഞ്ഞത് സര്‍ക്കാരിന്റെ കൂട്ടായ തീരുമാനമാണെന്നും വിഷയം ഗൗരവമായി ചര്‍ച്ച ചെയ്യണമെന്നും ധനമന്ത്രി ആവശ്യപ്പെട്ടു. ടോള്‍ പ്ലാസയില്‍ പോലും കെഎസ്ആര്‍ടിസിക്ക് 30 കോടി ബാധ്യതയുണ്ട്. ആ നിലക്ക് സര്‍ക്കാരിന്റെ നിലപാടാണ് ഗതാഗത മന്ത്രി പറഞ്ഞതെന്നും ധനമന്ത്രി ആവര്‍ത്തിച്ചു.

എല്ലാക്കാലവും കെഎസ്ആര്‍ടിസി ജീവനക്കാര്‍ക്ക് ശമ്പളം നല്‍കാന്‍ സര്‍ക്കാരിന് ആകില്ലെന്നും പൊതുമേഖലാ സ്ഥാപനങ്ങള്‍ ശമ്പളം കൊടുക്കാനടക്കമുള്ള വരുമാനം സ്വയം കണ്ടെത്തണമെന്നുമായിരുന്നു ആന്റണി രാജുവിന്റെ പരാമര്‍ശം. തൊഴിലാളി യൂനിയനുകളുമായി തലസ്ഥാനത്ത് നടത്തിയ ചര്‍ച്ചക്ക് തൊട്ടുമുമ്പായിരുന്നു മന്ത്രിയുടെ പരാമര്‍ശനം. ഇക്കാര്യം മന്ത്രി ഇന്നും ആവര്‍ത്തിച്ചു. ശമ്പളം കൊടുക്കേണ്ടത് മനേജ്‌മെന്റാണെന്നും എല്ലാ ചിലവും വഹിക്കാന്‍ സക്കാരിനാകില്ലെന്നും മന്ത്രി വ്യക്തമാക്കി. കെഎസ്ആര്‍ടിസിക്കുള്ള സര്‍ക്കാര്‍ സഹായം തുടരും. പക്ഷേ മുഴുവന്‍ ചിവലും ഏറ്റെടുക്കാനാകില്ല. എല്ലാ പൊതുമേഖല സ്ഥാപനങ്ങളും സ്വയം വരുമാനം കണ്ടെത്തി ചെലവ് നടത്തണമെന്നും മന്ത്രി ആവര്‍ത്തിച്ചു.

അതേസമയം ഈ മാസം 28ന് പണിമുടക്ക് സമരം നടത്താനുള്ള തീരുമാനത്തില്‍ നിന്ന് കെഎസ്ആര്‍ടിസി തൊഴിലാളി സംഘടനകള്‍ പിന്മാറി. ഗതാഗത മന്ത്രിയുമായി ഈ മാസം 25 ന് ചര്‍ച്ച നടത്താമെന്ന തീരുമാനം വന്ന സാഹചര്യത്തിലായിരുന്നു തീരുമാനം. ശമ്പളത്തിന് 20 ഡ്യൂട്ടി വേണമെന്ന ഉത്തരവ് മരവിപ്പിച്ചു. 12 മണിക്കൂര്‍ ഡ്യൂട്ടി പാറ്റേണും മരവിപ്പിച്ചു. ശമ്പള വിതരണത്തിന്റെ കാര്യത്തില്‍ കെഎസ്ആര്‍ടിസി മാനേജ്‌മെന്റിന്റെ ഭാഗത്ത് നിന്ന് ഉറപ്പൊന്നും ലഭിച്ചിട്ടില്ല. ഈ സാഹചര്യത്തില്‍ മെയ് 6 ലെ പണിമുടക്കില്‍ മാറ്റമില്ലെന്ന് ടിഡിഎഫ് അറിയിച്ചു. ഏപ്രില്‍ 28 ലെ സൂചന പണിമുടക്ക് മാറ്റിവെച്ചുവെന്ന് സിഐടിയു അറിയിച്ചു. 

Tags:    

Similar News