കേരളം കൊവിഡ് മരണങ്ങളുടെ എണ്ണം കുറച്ച് കാണിക്കുന്നു: റിപോര്‍ട്ടുമായി ബിബിസി

ഇപ്രകാരം വ്യാഴ്ച വരെ കേരളത്തില്‍ കൊവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 3356 ആണ്. എന്നാല്‍ ഇതില്‍ 40 ശതമാനത്തോളം മരണങ്ങള്‍ സര്‍ക്കാര്‍ മൂടിവെച്ചു.

Update: 2020-11-21 08:48 GMT

കോഴിക്കോട്: കേരള സര്‍ക്കാര്‍ കൊവിഡ് ബാധിച്ച് മരിക്കുന്നവരുടെ എണ്ണം കുറച്ചു കാണിക്കുകയാണെന്ന് അന്താരാഷ്ട്ര മാധ്യമമായ ബിബിസിയില്‍ ലേഖനം.സംസ്ഥാനത്ത് 3356 പേര്‍ കോവിഡ് ബാധിച്ച് മരിച്ചെന്നും എന്നാല്‍ സംസ്ഥാന ആരോഗ്യ വകുപ്പ് 1969 മരണങ്ങള്‍ മാത്രമാണ് റിപോര്‍ട്ട് ചെയ്തതെന്നും ബിബിസി ലേഖനത്തില്‍ പറയുന്നു.

മാധ്യമ വാര്‍ത്തകളെ അടിസ്ഥാനമാക്കി കൊവിഡ് അനൗദ്യോഗിക മരണങ്ങള്‍ പട്ടികപ്പെടുത്തിയ ഡോ അരുണ്‍ മാധവനെ ഉദ്ധരിച്ചാണ് ബി.ബി.സി റിപ്പോര്‍ട്ട്. ഏഴ് പത്രങ്ങളുടെ പ്രാദേശിക എഡിഷനുകളും കുറഞ്ഞത് അഞ്ചു വാര്‍ത്താ ചാനലുകളും കണ്ടാണ് അരുണ്‍ മാധവനും സംഘവും പട്ടിക തയാറാക്കിയത്. ഇപ്രകാരം വ്യാഴ്ച വരെ കേരളത്തില്‍ കൊവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 3356 ആണ്. എന്നാല്‍ ഇതില്‍ 40 ശതമാനത്തോളം മരണങ്ങള്‍ സര്‍ക്കാര്‍ മൂടിവെച്ചു. 'വിവരങ്ങള്‍ കൈകാര്യം ചെയ്യുന്നതില്‍ ഏറ്റവുമധികം സുതാര്യതയുണ്ടെന്ന് അവകാശപ്പെടുന്ന കേരളത്തിലാണ് ഇത് സംഭവിക്കുന്നത്. മരണത്തിന് തൊട്ടുമുന്‍പ് കോവിഡ് നെഗറ്റീവ് ആയവരെ പോലും കോവിഡ് ബാധിച്ച് മരിച്ചവരുടെ പട്ടികയില്‍ ഉള്‍പ്പെടുത്തുന്നില്ല. ഒക്ടോബറില്‍ കോവിഡ് ചികിത്സ തേടി എന്നെ സമീപിച്ച മൂന്ന് പേര്‍ മരിച്ചു. എന്നാല്‍ അവരുടെ മരണം സര്‍ക്കാരിന്റെ കോവിഡ് മരണപ്പട്ടികയില്‍ കണ്ടില്ല,' ഡോ അരുണ്‍ മാധവ് പറഞ്ഞതായി ബിബിസി റിപോര്‍ട്ട് ചെയ്തു.

കേരളം ആസൂത്രിതമായി കോവിഡ് മരണ സംഖ്യ മറച്ചു വയ്ക്കുകയാണെന്ന് ഡല്‍ഹി ആസ്ഥാനമായുള്ള ഒബ്‌സര്‍വര്‍ റിസര്‍ച്ച് ഫൗണ്ടേഷനിലെ ഉമ്മന്‍ സി കുര്യനെ ഉദ്ധരിച്ചും ബി.ബി.സി പറയുന്നുണ്ട്. തദ്ദേശ തിരഞ്ഞെടുപ്പ് അടുത്ത സാഹചര്യത്തില്‍ കൊവിഡ് കേസുകള്‍ സര്‍ക്കാര്‍ കുറച്ചുകാണിക്കുകയാണ് എന്ന ആരോപണം ഉയരുന്നതിനിടെയാണ് മരണ സംഖ്യയും കുറച്ചു കാണിക്കുകയാണെന്ന തരത്തിലുള്ള റിപോര്‍ട്ട് പുറത്തുവന്നത്.

Tags:    

Similar News