വനിതാ കമ്മിഷനെതിരെ രൂക്ഷ വിമര്‍ശനമുയര്‍ത്തി ഷാനിമോള്‍, കുശുമ്പ് കൊണ്ടെന്ന പരിഹാസവുമായി മുഖ്യമന്ത്രി; സ്ത്രീ സുരക്ഷയെ ചൊല്ലി സഭയില്‍ തര്‍ക്കം, പ്രതിപക്ഷം ഇറങ്ങിപ്പോയി

സ്ത്രീകള്‍ക്കും കുട്ടികള്‍ക്കുമെതിരെ അതിക്രമങ്ങള്‍ വ്യാപകമാകുന്നു എന്നാണ് ഷാനിമോള്‍ ഉസ്മാന്‍ അടിയന്തിര പ്രമേയ നോട്ടീസില്‍ കുറ്റപ്പെടുത്തിയത്. അക്രമങ്ങള്‍ വ്യാപിക്കാന്‍ കാരണം പൊലീസിന്റെ അനാസ്ഥയാണെന്നും എംഎല്‍എ ആരോപിച്ചു. വെള്ളറടയില്‍ യുവതിയെ കഴുത്തറുത്ത് കൊന്ന സംഭവവും നെടുമങ്ങാട് അധ്യാപകന്‍ വിദ്യാര്‍ത്ഥിനിയെ പീഡിപ്പിച്ച സംഭവം ചൂണ്ടിക്കാട്ടിയായിരുന്നു നോട്ടീസ് നല്‍കിയത്.

Update: 2020-02-12 06:56 GMT

തിരുവനന്തപുരം: സ്ത്രീ സുരക്ഷയുമായി ബന്ധപ്പെട്ട് നിയമസഭയില്‍ വാഗ്വാദം.പ്രതിപക്ഷത്ത് നിന്ന് ഷാനിമോള്‍ ഉസ്മാന്‍ അടിയന്തിര പ്രമേയ നോട്ടീസ് നല്‍കി. മുഖ്യമന്ത്രിയുടെ വിശദീകരണത്തിന് പിന്നാലെ സ്പീക്കര്‍ ഈ നോട്ടീസ് തള്ളി. ഇതോടെ പ്രതിപക്ഷം സഭയില്‍ നിന്ന് ഇറങ്ങിപ്പോയി.

സ്ത്രീകള്‍ക്കും കുട്ടികള്‍ക്കുമെതിരെ അതിക്രമങ്ങള്‍ വ്യാപകമാകുന്നു എന്നാണ് ഷാനിമോള്‍ ഉസ്മാന്‍ അടിയന്തിര പ്രമേയ നോട്ടീസില്‍ കുറ്റപ്പെടുത്തിയത്. അക്രമങ്ങള്‍ വ്യാപിക്കാന്‍ കാരണം പൊലീസിന്റെ അനാസ്ഥയാണെന്നും എംഎല്‍എ ആരോപിച്ചു. വെള്ളറടയില്‍ യുവതിയെ കഴുത്തറുത്ത് കൊന്ന സംഭവവും നെടുമങ്ങാട് അധ്യാപകന്‍ വിദ്യാര്‍ത്ഥിനിയെ പീഡിപ്പിച്ച സംഭവം ചൂണ്ടിക്കാട്ടിയായിരുന്നു നോട്ടീസ് നല്‍കിയത്.

സംസ്ഥാന വനിതാ കമ്മിഷനെതിരെ അതിരൂക്ഷ വിമര്‍ശനങ്ങളാണ് അടിയന്തിര പ്രമേയ നോട്ടീസില്‍ ആരോപിച്ചത്. പാര്‍ട്ടിക്കാര്‍ക്കെതിരെയുള്ള കേസുകള്‍ വനിതാ കമ്മീഷന്‍ എടുക്കാറില്ല. കമ്മീഷന്‍ അധ്യക്ഷ പാര്‍ട്ടി പരിപാടികളില്‍ പങ്കെടുക്കുന്നതെന്തിന്? പോക്‌സോ കേസുകളില്‍ കേരളം ഒന്നാമതാണ്. ഗാര്‍ഹിക പീഡനത്തിന് 3 മാസത്തിനുള്ളില്‍ 300 കേസുകള്‍ രജിസ്റ്റര്‍ ചെയ്‌തെന്നും ഷാനിമോള്‍ ചൂണ്ടിക്കാട്ടി. ഇരകള്‍ക്കും വേട്ടക്കാര്‍ക്കും ഒപ്പം പോകുന്ന രീതി ആയതിനാലാണ് കേസ് കൂടുന്നത്. വാളയാര്‍ കേസില്‍ എന്ത് കൊണ്ട് മന്ത്രിമാര്‍ ഉള്‍പ്പടെയുള്ളവര്‍ മൗനം പാലിക്കുന്നു ഷാനിമോള്‍

വിശദമായ മറുപടിയാണ് മുഖ്യമന്ത്രി പിണറായി വിജയന്‍ നോട്ടീസിന് നല്‍കിയത്. സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും എതിരായ ആക്രമണങ്ങളുമായി ബന്ധപ്പെട്ട കേസുകളുടെ എണ്ണത്തില്‍ വര്‍ദ്ധനവ് ഉണ്ടായിട്ടുണ്ടെന്ന് മുഖ്യമന്ത്രി പറഞ്ഞു. എന്നാല്‍ ഇത് ബോധവത്ക്കരണത്തിന്റെ ഭാഗമായാണെന്ന് മുഖ്യമന്ത്രി വിശദീകരിച്ചു. പലരും പരാതി നല്‍കാന്‍ തയ്യാറാകുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.

സ്ത്രികള്‍ക്കും കുട്ടികള്‍ക്കും സര്‍ക്കാര്‍ പ്രാമുഖ്യം നല്‍കുന്നുണ്ടെന്ന് മുഖ്യമന്ത്രി പറഞ്ഞു. വനിതകളുടെ സുരക്ഷ ഉറപ്പാക്കാന്‍ സ്മാര്‍ട്ട് പൊലീസ് സ്‌റ്റേഷനുകള്‍ ആരംഭിച്ചു. മയക്കുമരുന്ന് ഉപയോഗം നിയന്ത്രിക്കാന്‍ പെണ്‍കുട്ടികള്‍ക്ക് ബോധവത്ക്കരണം നല്‍കുന്നുണ്ട്. സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും നേരെയുള്ള അതിക്രമങ്ങള്‍ വനിതാ ഉദ്യോഗസ്ഥര്‍ അടങ്ങിയ പ്രത്യേക സംഘമാകും ഇനി മുതല്‍ അന്വേഷിക്കുക. റേഞ്ച് ഐ.ജിക്കാവും മൊത്തം ചുമതലയെന്നും മുഖ്യമന്ത്രി വിശദീകരിച്ചു. പൊലീസിലെ വനിതാ പ്രാതിനിധ്യം 15 ശതമാനമായി ഉയര്‍ത്തും. എല്ലാ ജില്ലകളിലും വനിതാ പൊലീസ് സ്‌റ്റേഷനുകള്‍ തുടങ്ങുമെന്നും മുഖ്യമന്ത്രി പറഞ്ഞു. അതേസമയം വനിതാ കമ്മീഷനെതിരെയുള്ള പ്രതിപക്ഷത്തിന്റെ ആക്ഷേപം കുശുമ്പ് കൊണ്ടാണെന്ന പരിഹാസവും മുഖ്യമന്ത്രിയുടെ ഭാഗത്ത് നിന്നുണ്ടായി.

മുഖ്യമന്ത്രിയുടെ പ്രഖ്യാപനങ്ങള്‍ സ്ത്രീ സുരക്ഷക്ക് പര്യാപ്തമാകുന്നില്ലെന്ന് തെളിയിക്കുന്നതാണ് കേസുകളുടെ വര്‍ദ്ധനയെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല കുറ്റപ്പെടുത്തി. വാളയാര്‍ കേസ് എന്തുകൊണ്ടാണ് സിബിഐക്ക് വിടുന്നില്ലെന്ന ചോദ്യവും പ്രതിപക്ഷ നേതാവ് ഉന്നയിച്ചു. വാളയാര്‍ പെണ്‍കുട്ടികളുടെ മരണത്തില്‍ ജുഡീഷ്യല്‍ അന്വേഷണം നടക്കുന്നുണ്ടെന്ന് മുഖ്യമന്ത്രി വിശദീകരിച്ചു. പെണ്‍കുട്ടികളുടെ മാതാപിതാക്കള്‍ കോടതിയില്‍ ആവശ്യപ്പെട്ടാല്‍ സിബിഐ അന്വേഷണം നടത്താന്‍ തയ്യാറാണെന്നും മുഖ്യമന്ത്രി പറഞ്ഞു. സ്പീക്കര്‍ അടിയന്തിര പ്രമേയ നോട്ടീസിന് അവതരണാനുമതി നിഷേധിച്ചതോടെ പ്രതിപക്ഷം സഭയില്‍ നിന്ന് ഇറങ്ങിപ്പോയി.




Tags:    

Similar News