ഇന്റര്‍നെറ്റ് നിഷേധത്തിന്റെ നൂറാം ദിനത്തില്‍ കശ്മീരി മാധ്യമപ്രവര്‍ത്തകരുടെ പ്രതിഷേധം

ഇന്റര്‍നെറ്റ് തുടങ്ങിയ വാര്‍ത്താവിനിമയ സംവിധാനങ്ങള്‍ ഉടന്‍ പുനസ്ഥാപിക്കണമെന്ന് പ്രതിഷേധക്കാര്‍ സര്‍ക്കാരിനോട് ആവശ്യപ്പെട്ടു.

Update: 2019-11-12 18:30 GMT

ശ്രീനഗര്‍: കശ്മീരില്‍ ഇന്റര്‍നെറ്റ് സംവിധാനങ്ങള്‍ നിലച്ചതിന്റെ നൂറാം ദിനത്തില്‍ പ്രതിഷേധങ്ങളുമായി മാധ്യമപ്രവര്‍ത്തകര്‍. ജമ്മു കശ്മീരിന്റെ പ്രത്യേക പദവി എടുത്തുകളഞ്ഞതിനു തൊട്ടുപിന്നാലെയാണ് ഇന്റര്‍നെറ്റും മൊബൈല്‍ നെറ്റ്‌വര്‍ക്ക് സൗകര്യങ്ങളും സര്‍ക്കാര്‍ റദ്ദാക്കിയത്.

വിവിധ സ്ഥാപനങ്ങളില്‍ നിന്നുള്ള മാധ്യമപ്രവര്‍ത്തകര്‍ ശ്രീനഗര്‍ പ്രസ്‌ക്ലബ്ബില്‍ ഒത്തു ചേര്‍ന്നതിനു ശേഷം പ്രതിഷേധമാര്‍ച്ചും സംഘടിപ്പിച്ചു. ഇന്റര്‍നെറ്റ് തുടങ്ങിയ വാര്‍ത്താവിനിമയ സംവിധാനങ്ങള്‍ ഉടന്‍ പുനസ്ഥാപിക്കണമെന്ന് പ്രതിഷേധക്കാര്‍ സര്‍ക്കാരിനോട് ആവശ്യപ്പെട്ടു.

ഇന്റര്‍നെറ്റ് റദ്ദാക്കിയ നടപടി മാധ്യമപ്രവര്‍ത്തകരുടെ ജോലി തടസ്സപ്പെടുത്തുന്നുവെന്നും നൂറാം ദിനത്തിലേക്ക് കടന്ന ഇന്റര്‍നെറ്റ് നിഷേധം പുനസ്ഥാപിക്കണമെന്നും മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകന്‍ പര്‍വേഷ് ബുക്കാരി മാധ്യമങ്ങളോട് പറഞ്ഞു.

ആഗസ്റ്റ് 4 നു ശേഷം പിന്‍വലിച്ച മൊബൈല്‍ സേവനങ്ങള്‍ 72 ാം ദിവസം പുനസ്ഥാപിച്ചിരുന്നു.

സര്‍ക്കാര്‍ സ്ഥാപിച്ചിട്ടുള്ള മീഡിയാ ഫെസിലിറ്റേഷന്‍ സെന്റര്‍ വഴിയാണ് മാധ്യമപ്രവര്‍ത്തകര്‍ നിലവില്‍ വാര്‍ത്തകള്‍ അയച്ചുകൊണ്ടിരിക്കുന്നത്. എന്നാല്‍ ഓണ്‍ലൈന്‍ മാധ്യമങ്ങളില്‍ പ്രവര്‍ത്തിക്കുന്നവരെയും ഫ്രീലാന്‍സ് മാധ്യമപ്രവര്‍ത്തകരെയും ആഴ്ചപ്പതിപ്പുകളിലും മാസികകളിലും പ്രവര്‍ത്തിക്കുന്നവരെയും സര്‍ക്കാര്‍ സംവിധാനങ്ങള്‍ ഉപയോഗിക്കുന്നതില്‍ നിന്ന് വിലക്കിയിട്ടുണ്ട്. 

Tags:    

Similar News