ഉപതിരഞ്ഞെടുപ്പിന് ശേഷം ഇന്ധന നികുതി കുറയ്ക്കുമെന്ന് കര്‍ണാടക മുഖ്യമന്ത്രി

Update: 2021-10-17 06:56 GMT

ബെംഗളൂരു: ഒക്ടോബര്‍ 30ന് നടക്കുന്ന ഉപതിരഞ്ഞെടുപ്പിന് ശേഷം ഇന്ധന നികുതി വെട്ടിക്കുറയ്ക്കുന്നതിനെക്കുറിച്ച് ആലോചിക്കുമെന്ന് കര്‍ണാടക മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈ. രണ്ട് ദിവസത്തെ ഇടവേളക്കു ശേഷം ഞായറാഴ്ചയും ഇന്ധന വില വര്‍ധിച്ചിട്ടുണ്ട്. അതേസമയം സമ്പദ്ഘന പരിശോധിച്ച ശേഷമായിരിക്കും തീരുമാനമെടുക്കുകയെന്നും അദ്ദേഹം വാര്‍ത്താ ഏജന്‍സികളോട് പറഞ്ഞു.

ഉപതിരഞ്ഞെടുപ്പിന് ശേഷം സമ്പദ്ഘടനയുടെ സ്ഥിതി പരിശോധിക്കും. സ്ഥിതിഗതികള്‍ അനുകൂലമാണെങ്കില്‍ ഇന്ധന നികുതി വെട്ടിക്കുറയ്ക്കും- ബൊമ്മൈ പറഞ്ഞു.

സിന്‍ഡാഗിയിലും ഹന്‍ഗലിലും ഒക്ടോബര്‍ 30നാണ് ഉപതിരഞ്ഞെടുപ്പ്. നവംബര്‍ 2ന് വോട്ടെണ്ണല്‍ നടക്കും. ഞായറാഴ്ച ബെംഗളൂരു നഗരത്തില്‍ പെട്രോള്‍ വില 109.53 രൂപയായി. ഡീസലിന് 100.3 രൂപയുമാണ് ഈടാക്കുന്നത്.

ഇന്ധന നികുതി കുറയ്ക്കുന്നതിനെക്കുറിച്ച് മുഖ്യമന്ത്രി ഈ മാസത്തില്‍ ഇത് രണ്ടാം തവണയാണ് പറയുന്നത്.

കൊവിഡ് വ്യാപനത്തിനുശേഷം ഇന്ധന ഉപഭോഗം വര്‍ധിച്ചതായി കേന്ദ്ര പെട്രോളിയം മന്ത്രി ഹര്‍ദീപ് സിങ് പുരി പറഞ്ഞു. മുന്‍കാലത്തെ അപേക്ഷിച്ച് 10-15 ശതമാനത്തിന്റെ വര്‍ധനയാണ് പെട്രോളിലുണ്ടായിരിക്കുന്നത്, ഡീസലില്‍ അത് 6-10 ശതമാനമാണ്. 

Tags: