പനയത്താംപറമ്പില്‍ കഞ്ചാവ് വേട്ട; രണ്ട് കിലോയിലധികം കഞ്ചാവുമായി യുവാവ് പിടിയില്‍

Update: 2021-11-30 16:56 GMT

കണ്ണൂര്‍: പനയത്താംപറമ്പില്‍ രണ്ട് കിലോയിലധികം കഞ്ചാവുമായി യുവാവ് പിടിയില്‍. എക്‌സൈസ് റേഞ്ച് ഇന്‍സ്‌പെക്ടര്‍ സിനു കൊയില്യത്തിന്റെ നേതൃത്വത്തിലാണ് കഞ്ചാവ് സഹിതം യുവാവിനെ പിടികൂടിയത്. എക്‌സൈസ് കമ്മീഷണറുടെ ഉത്തരമേഖല സ്‌ക്വാഡിന് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ ദിവസങ്ങളോളം നടത്തിയ രഹസ്യ നിരീക്ഷണത്തില്‍ അഞ്ചരക്കണ്ടി , പനയത്താംപറമ്പ് കേന്ദ്രീകരിച്ച് കഞ്ചാവ് വില്‍പ്പന ചെയ്യുന്ന പ്രധാനകണ്ണിയാണ് പനയത്താംപറമ്പില്‍ വച്ച് എക്‌സൈസിന്റെ വലയിലായത്. മട്ടന്നൂര്‍ ഏളംമ്പാറ സ്വദേശി ശരണ്യ നിവാസില്‍ കെ കെ ശരത്ത് കുമാറി(29) നെയാണ് രണ്ട് കിലോ 310 ഗ്രാം കഞ്ചാവ് സഹിതം പിടികൂടിയത്. കഞ്ചാവ് ഉപേക്ഷിച്ച് രക്ഷപ്പെടാന്‍ ശ്രമിച്ച പ്രതിയെ സാഹസികമായാണ് എക്‌സൈസ് സംഘം കീഴടക്കിയത്. അസിസ്റ്റന്റ് എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ പി ടി യേശുദാസന്‍ , പ്രിവന്റീവ് ഓഫിസര്‍മാരായ ശശിചേണിച്ചേരി, എം കെ സന്തോഷ്, കെ എം ദീപക് (ഗ്രേഡ്) എക്‌സൈസ് കമ്മീഷണര്‍ സ്‌ക്വാഡ് അംഗങ്ങളായ പി ജലിഷ്, കെ ബിനീഷ് എന്നിവരടങ്ങിയ സംഘമാണ് കഞ്ചാവ് പിടിച്ചെടുത്തത്. ഇയാളെ ചോദ്യം ചെയ്തതില്‍ കണ്ണൂരിന്റെ വിവിധ ഭാഗങ്ങളിലെ കഞ്ചാവ് വില്‍പ്പനക്കാരെക്കുറിച്ച് എക്‌സൈസിന് നിര്‍ണ്ണായക വിവരം ലഭിച്ചിട്ടുണ്ട്. പിടികൂടിയ കഞ്ചാവ് സഹിതം യുവാവിനെ ബുധനാഴ്ച്ച രാവിലെ തലശ്ശേരി ചീഫ് ജുഡിഷ്യല്‍ മജിസ്‌ട്രേറ്റ് മുമ്പാകെ ഹാജരാക്കും.

Tags:    

Similar News