കാപ്പ ചുമത്തി നാടുകടത്തിയ പല്ലന്‍ ഷൈജു തൃശൂര്‍ ജില്ലയില്‍ പ്രവേശിച്ചതിനെ തുടര്‍ന്ന് അറസ്റ്റ് ചെയ്തു

Update: 2022-06-29 15:33 GMT

തൃശൂര്‍: കാപ്പ ചുമത്തി നാടുകടത്തിയ പല്ലന്‍ ഷൈജു പ്രവേശന വിലക്ക് ലംഘിച്ച് തൃശൂര്‍ ജില്ലയില്‍ പ്രവേശിച്ചതിനെ തുടര്‍ന്ന് അറസ്റ്റ് ചെയ്തു.

കാപ്പ ചുമത്തി നാടുകടത്തപെട്ട ഷൈജു പോലീസിന്റെ കണ്ണുവെട്ടിച്ച് ജില്ലയില്‍ പ്രവേശിച്ചതിനെ തുടര്‍ന്നാണ് ഓടിച്ചിട്ട് പിടികൂടിയത്. തൃശൂര്‍ റൂറല്‍ ജില്ലാ പോലീസ് മേധാവി ഐശ്വര്വ ഡോണ്‍ഗ്ര ഐ പി എസ് ന്റെ നിര്‍ദ്ദേശപ്രകാരം ജില്ലയില്‍ പ്രവേശിച്ചാല്‍ പിടി കുടൂന്നതിന് പ്രത്യേക സംഘത്തെ നിയോഗിച്ചിരുന്നു.

പല്ലന്‍ ഷൈജു വീട്ടില്‍ വന്നിരുന്നുവെന്ന വിവരം ലഭിച്ചതിനെ തുടര്‍ന്ന് പ്രദേശത്ത് പോലിസ് ശക്തമായ നിരീക്ഷണം നടത്തിയിരുന്നു . തുടര്‍ന്നു നടത്തിയ അന്വേഷണത്തിനൊടുവില്‍ കൊടകര പന്തല്ലൂര്‍ വീട്ടില്‍ ഷൈജു എന്ന പല്ലന്‍ ഷൈജു(44 വയസ്) വിനെ കൊടകര ഇന്‍സ്‌പെക്ടര്‍ ജയേഷ് ബാലനും സംഘവും കിലോമീറ്ററുകള്‍ പിന്തുടര്‍ന്നാണ് പിടികൂടിയത്.

കേരളത്തിനു പുറത്തും കേരളത്തിനകത്ത് വിവിധ ജില്ലകളിലും മയക്കുമരുന്ന്, കുഴല്‍പണം, അടിപിടി തുടങ്ങി ഇരുപത്തഞ്ചോളം ക്രിമിനല്‍ കേസുകളില്‍ പ്രതിയായ ഷൈജുവിനെതിരെ 2022 ജനവരിയിലാണ് തൃശൂര്‍ റേഞ്ച് ഡിഐജിയുടെ ഉത്തരവിനെ തുടര്‍ന്ന് ജില്ലയില്‍ നിന്ന് നാട് കടത്തിയത്. പിടികൂടിയ പല്ലന്‍ ഷൈജുവിനെ ഇരിങ്ങാലക്കുട മജിസ്ട്രറ്റ് കോടതിയില്‍ ഹാജരാക്കി റിമാന്റ് ചെയ്തു.

Tags:    

Similar News