ആര്‍എസ്എസ് ശാഖയ്ക്ക് സംരക്ഷണം: സുധാകരന്റെ പ്രസ്താവനയില്‍ അത്ഭുതമില്ല; അവര്‍ ഒന്നല്ലേയെന്ന് എം വി ഗോവിന്ദന്‍

Update: 2022-11-09 12:15 GMT

തിരുവനന്തപുരം: ആര്‍എസ്എസ് ശാഖയ്ക്ക് സംരക്ഷണം നല്‍കാന്‍ ആളെ വിട്ടുനല്‍കിയെന്ന കെപിസിസി പ്രസിഡന്റ് കെ സുധാകരന്റെ പ്രസ്താവനയില്‍ അത്ഭുതമില്ലെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍. കോണ്‍ഗ്രസ് ബിജെപിക്കൊപ്പം ചേര്‍ന്ന് മൃദുഹിന്ദുത്വം സ്വീകരിക്കുകയാണ്. ആര്‍എസ്എസ്സിന് കോണ്‍ഗ്രസ് സംരക്ഷണം നല്‍കിയത് പരസ്യമായി പറഞ്ഞത് നന്നായി. ബിജെപിയിലേക്ക് പോവാന്‍ തയ്യാറാണെന്ന് സുധാകരന്‍ നേരത്തെ തന്നെ പറഞ്ഞതാണെന്ന് എം വി ഗോവിന്ദന്‍ കണ്ണൂരില്‍ പറഞ്ഞു. ആര്‍എസ്എസ്സും സുധാകരനും പരസ്പരം സഹകരിച്ചുപോവുന്ന നിലയാണ് കേരളത്തിലും, പ്രത്യേകിച്ച് കണ്ണൂര്‍ ജില്ലയിലുമുള്ളത്.

ഇ പി ജയരാജനെതിരേ വെടിയുതിര്‍ക്കുന്നതിന് തോക്ക് സംഘടിപ്പിച്ചതും ആളെ സംഘടിപ്പിച്ചതും ഇവര്‍ തമ്മിലുള്ള ഗൂഢാലോചനയുടെ ഭാഗമായിരുന്നെന്നും ഗോവിന്ദന്‍ ആരോപിച്ചു. ഗവര്‍ണറെ ചാന്‍സലര്‍ സ്ഥാനത്തുനിന്ന് മാറ്റാന്‍ സര്‍ക്കാരിന് പാര്‍ട്ടിയുടെ പൂര്‍ണപിന്തുണ നല്‍കുന്നതായും ഗോവിന്ദന്‍ കൂട്ടിച്ചേര്‍ത്തു. ആര്‍എസ്എസ് ശാഖ സംരക്ഷിക്കാന്‍ ആളെ അയച്ചിട്ടുണ്ടെന്നാണ് കണ്ണൂരില്‍ എംവിആര്‍ അനുസ്മരണ പരിപാടിയില്‍ സുധാകരന്‍ രാവിലെ പറഞ്ഞത്. കെഎസ്‌യു പ്രവര്‍ത്തകനായിരുന്ന കാലത്താണ് ഇത് സംഭവിച്ചത്.

എടക്കാട്, തോട്ടട മേഖലയില്‍ ആര്‍എസ്എസ് ശാഖ തകര്‍ക്കാന്‍ സിപിഎം ശ്രമിച്ചിരുന്നു. ആ സമയത്ത് ശാഖയ്ക്ക് താന്‍ ആളെ അയച്ച് സംരക്ഷണം നല്‍കി. ആര്‍എസ്എസ്സിനോട് ആഭിമുഖ്യമുള്ളതുകൊണ്ടല്ല അങ്ങനെ ചെയ്തത്. മൗലികാവകാശങ്ങള്‍ തകര്‍ക്കപ്പെടുമ്പോള്‍ നോക്കിനില്‍ക്കാന്‍ കഴിയാത്തതിനാലാണ് അത്തരം നീക്കം നടത്തിയതെന്നും സുധാകരന്‍ പറഞ്ഞു. സിഎംപി സി പി ജോണ്‍ വിഭാഗം കണ്ണൂരില്‍ നടത്തിയ എം വി രാഘവന്‍ അനുസ്മരണ പരിപാടിയില്‍ സംസാരിക്കവെയായിരുന്നു സുധാകരന്റെ തുറന്നുപറച്ചില്‍.

Tags:    

Similar News