മാധ്യമപ്രവര്‍ത്തകന്‍ രാജീവ് പ്രതാപ് സിങിന്റെ മൃതദേഹം കണ്ടെത്തി; മരണത്തില്‍ ദുരൂഹത ആരോപിച്ച് കുടുംബം
ന്യൂഡല്‍ഹി: മാധ്യമപ്രവര്‍ത്തകന്‍ രാജീവ് പ്രതാപ് സിങിന്റെ മൃതദേഹം ഉത്തരാഖണ്ഡിലെ ഉത്തരകാശിയില്‍ കണ്ടെത്തി. കാണാതായി പത്ത് ദിവസത്തിനുശേഷമാണ് മൃതദേഹം കണ്ടെത്തുന്നത്. എന്നാല്‍ മരണത്തില്‍ ദുരൂഹതയുണ്ടെന്നും രാജീവ് പ്രതാപിന് വധഭീഷണിയുണ്ടായിരുന്നതായും കുടുംബം ആരോപിച്ചു.
ജില്ലാ ആശുപത്രിയെയും സ്‌കൂളിനെയും കുറിച്ചുള്ള തന്റെ സമീപകാല റിപോര്‍ട്ടുകളെതുടര്‍ന്നാണ് രാജീവ് പ്രതാപിന് വധഭീഷണി നേരിടേണ്ടി വന്നത്. അതിന്റെ പോരില്‍ നാട്ടുകാരില്‍ ചിലര്‍ അദ്ദേഹത്തെ ഭീഷണിപ്പെടുത്തിയിരുന്നെന്നും അവര്‍ ആരോപിക്കുന്നു.
സെപ്റ്റംബര്‍ 18 ന് രാത്രി 11:20 ഓടെയാണ് രാജീവ് തന്റെ ആള്‍ട്ടോ കാറില്‍ ഒരു ബസ് സ്റ്റോപ്പിന് സമീപം എത്തിയതെന്ന് പോലിസ് പററയുന്നു.പിന്നീട് നദിയില്‍ നിന്ന് അദ്ദേഹത്തിന്റെ കാര്‍ തകര്‍ന്ന നിലയില്‍ പുറത്തെടുക്കുകയായിരുന്നു. തുടര്‍ന്ന് നടത്തിയ തിരച്ചിലിലാണ് മൃതദേഹം മറ്റൊരിടത്തുനിന്നു കണ്ടെത്തിയത്. സംഭവത്തില്‍ അന്വേഷണം പുരോഗമിക്കുകയാണെന്ന് പോലിസ് പറഞ്ഞു.
രാജീവ് പ്രതാപ് സിങിന്റെ മരണത്തില്‍ മുഖ്യമന്ത്രി പുഷ്‌കര്‍ സിംഗ് ധാമി ദുഃഖം രേഖപ്പെടുത്തുകയും സമഗ്രവും നിഷ്പക്ഷവുമായ അന്വേഷണത്തിന് ഉത്തരവിടുകയും ചെയ്തു.
പ്രതാപിന്റെ മരണത്തിലേക്ക് നയിച്ച സാഹചര്യങ്ങളെക്കുറിച്ച് വ്യക്തത വേണമെന്ന് മാധ്യമ പ്രവര്‍ത്തകര്‍ ആവശ്യപ്പെട്ടു.''രാജീവ് പ്രതാപിന്റെ മരണത്തിന് കാരണമായേക്കാവുന്ന ഒരു കാരണത്തെയും ഉത്തരാഖണ്ഡ് സര്‍ക്കാര്‍ തള്ളിക്കളയരുത്, മാധ്യമപ്രവര്‍ത്തനത്തിന്റെ പേരിലാണ് അദ്ദേഹത്തെ ലക്ഷ്യം വച്ചതെന്ന അദ്ദേഹത്തിന്റെ കുടുംബത്തിന്റെ ഗുരുതരമായ ആരോപണം ഉള്‍പ്പെടെ,'' കമ്മിറ്റി ടു പ്രൊട്ടക്റ്റ് ജേണലിസ്റ്റിന്റെ (സിപിജെ) ഇന്ത്യയിലെ പ്രതിനിധി കുനാല്‍ മജുംദാര്‍ പറഞ്ഞു.
