കടകളിലെ സിസിടിവി ദൃശ്യങ്ങള്‍ ജിഎസ്ടി ഓഫിസുകളില്‍ ലഭ്യമാക്കണം; മുഖ്യമന്ത്രിയുടേത് യുദ്ധപ്രഖ്യാപനമെന്നും സ്വര്‍ണവ്യാപാരികള്‍

ജിഎസ്ടി ഉദ്യോഗസ്ഥര്‍ ഇപ്പോള്‍ തന്നെ സ്വര്‍ണക്കടകളുടെ മുന്നിലാണ്. സ്വര്‍ണക്കടകളിലെ സിസിടിവി ദൃശ്യങ്ങള്‍ ജിഎസ്ടി ഓഫിസിലും, പോലിസ് സ്‌റ്റേഷനിലും ലഭ്യമാക്കുമെന്നത് വ്യാപാരിയുടെ സ്വാതന്ത്യത്തിനു മേലുള്ള കടന്നുകയറ്റമാണെന്നും, പോലിസ് രാജ് ഈ മേഖലയില്‍ നടപ്പിലാക്കാനുള്ള നീക്കമാണെന്നും അസോസിയേഷന്‍ ആരോപിച്ചു

Update: 2021-09-07 11:37 GMT

തിരുവനന്തപുരം: സ്വര്‍ണാഭരണ വില്‍പന രംഗത്തെ നികുതി വെട്ടിപ്പ് തടയാന്‍ സര്‍ക്കാര്‍ കര്‍ശന നടപടികളെടുക്കുമെന്ന മുഖ്യമന്ത്രിയുടെ പ്രഖ്യാപനത്തെ തുടര്‍ന്ന് പ്രതിഷേധവുമായി സ്വര്‍ണവ്യാപാരികള്‍. കേരളത്തില്‍ ഏഴായിരം സ്വര്‍ണവ്യാപാരികള്‍ മാത്രമാണ് നികുതി ഘടനയ്ക്ക് അകത്ത് വരുന്നത്. ഉദ്യോഗസ്ഥര്‍ക്ക് വ്യാപാരികളോട് ശത്രുതാ മനോഭാവമാണ്. നിരന്തരം പരിശോധന നടത്തി പീഡിപ്പിക്കുന്ന സമീപനത്തില്‍ മാറ്റം വരുത്തണമെന്നും അവര്‍ വാര്‍ത്താക്കുറിപ്പില്‍ ആവശ്യപ്പെട്ടു.

സ്വര്‍ണ വ്യാപാരശാലകളില്‍ മാത്രം പരിശോധന വ്യാപകമാക്കുമെന്ന മുഖ്യമന്ത്രിയുടെ പ്രഖ്യാപനം സ്വര്‍ണ വ്യാപാരികളോടുള്ള യുദ്ധപ്രഖ്യാപനമാണെന്ന് ഓള്‍ കേരള ഗോള്‍ഡ് ആന്റ് സില്‍വര്‍ മര്‍ച്ചന്റ്‌സ് അസോസിയേഷന്‍ പ്രതികരിച്ചു. ജിഎസ്ടി ഉദ്യോഗസ്ഥര്‍ ഇപ്പോള്‍ തന്നെ സ്വര്‍ണക്കടകളുടെ മുന്നിലാണ് നില്‍ക്കുന്നത്. സ്വര്‍ണക്കടകളിലെ സിസിടിവി ദൃശ്യങ്ങള്‍ ജിഎസ്ടി ഓഫിസിലും, പോലിസ് സ്‌റ്റേഷനിലും ലഭ്യമാക്കുമെന്നത് വ്യാപാരിയുടെ സ്വാതന്ത്യത്തിനു മേലുള്ള കടന്നുകയറ്റമാണെന്നും, പോലിസ് രാജ് ഈ മേഖലയില്‍ നടപ്പിലാക്കാനുള്ള നീക്കമാണെന്നും അസോസിയേഷന്‍ ആരോപിച്ചു.

നികുതി വരുമാന കുറവിന്റെ പേരില്‍ ഏകപക്ഷീയമായ തീരുമാനം അടിച്ചേല്‍പിക്കാനുള്ള നീക്കം അപലപനീയമാണ്. കൊവിഡ് സാഹചര്യങ്ങളില്‍ വ്യാപാര സൗഹൃദ സംസ്ഥാനമാക്കി മാറ്റാന്‍ മുഖ്യമന്ത്രി തയ്യാറാകുമെന്നാണ് പ്രതീക്ഷയെന്നും നേതാക്കള്‍ പറഞ്ഞു.

ഉദ്യോഗസ്ഥര്‍ ശത്രുതാ മനോഭാവത്തോടെയാണ് വ്യാപാരികളോട് പെരുമാറുന്നത്. ചെറിയ പിഴവ് കണ്ടെത്തിയാല്‍ പോലും പരമാവധി ശിക്ഷ വിധിക്കുന്നത് പരിഷ്‌കൃത സമൂഹത്തിന് ചേര്‍ന്നതല്ല. അനധികൃത മേഖലയെ കടിഞ്ഞാണിടേണ്ടതിനു പകരം പരമ്പരാഗതമായി വ്യാപാരം ചെയ്യുന്ന സംഘടിത മേഖലയെ തച്ചുടയ്ക്കുന്ന സമീപനമാണ് മാറേണ്ടത്. മറ്റൊരു വ്യാപാര മേഖലയിലുമില്ലാത്ത ഒട്ടേറെ പ്രശ്‌നങ്ങളിലൂടെയും പ്രതിസന്ധികളിലൂടെയാണ് സ്വര്‍ണാഭരണ വ്യാപാര മേഖല കടന്നുപോകുന്നത്. കൊവിഡ് വരുത്തി വച്ച അടച്ചിടലും അതു മൂലമുള്ള സാമ്പത്തിക ബാധ്യതകളും മറികടക്കാന്‍ ബദ്ധപ്പെടുന്ന സാഹചര്യത്തിലാണ് മുഖ്യമന്ത്രിയുടെ പ്രഖ്യാപനം.

Tags:    

Similar News