ജംസ് ഭൂമി ഇടപാട്: കുറ്റക്കാര്‍ക്കെതിരേ കടുത്ത നടപടി സ്വീകരിക്കണം-എസ്.ഡി.പി.ഐ

സാധാരണക്കാരായ ജനങ്ങളില്‍ നിന്നും ധനസമാഹരണം നടത്തി പടുത്തുയര്‍ത്തിയ സ്ഥാപനം, സുതാര്യമല്ലാത്ത വഴിയിലൂടെ പൊതുജനങ്ങളുടെ അറിവില്ലാതെ നേടിയെടുക്കാന്‍ ശ്രമിച്ചത് ന്യായീകരണമര്‍ഹിക്കുന്നില്ല.

Update: 2020-06-27 09:27 GMT

തൃക്കരിപ്പൂര്‍: ജാമിഅ സഅദിയ ഇസ്‌ലാമിയയുടെ കീഴിലുള്ള ജംസ് സ്‌കൂള്‍ ഭൂമി തൃക്കരിപ്പൂര്‍ ആര്‍ട്‌സ് ആന്റ് സയന്‍സ് കോളജ് മനേജ്‌മെന്റിനു സ്വകാര്യമായി വില്‍പന നടത്തിയതുമായി ബന്ധപ്പെട്ട് കുറ്റക്കാര്‍ക്കെതിരേ ശക്തമായ നടപടി സ്വീകരിക്കണമെന്ന് എസ്ഡിപിഐ തൃക്കരിപ്പൂര്‍ പഞ്ചായത്ത് കമ്മറ്റി ആവശ്യപ്പെട്ടു.

സാധാരണക്കാരായ ജനങ്ങളില്‍ നിന്നും ധനസമാഹരണം നടത്തി പടുത്തുയര്‍ത്തിയ സ്ഥാപനം, സുതാര്യമല്ലാത്ത വഴിയിലൂടെ പൊതുജനങ്ങളുടെ അറിവില്ലാതെ നേടിയെടുക്കാന്‍ ശ്രമിച്ചത് ന്യായീകരണമര്‍ഹിക്കുന്നില്ല. പൊതുസ്വത്ത് കൈകാര്യം ചെയ്യുമ്പോള്‍ പാലിക്കേണ്ട സുതാര്യതയോ നടപടിക്രമങ്ങളോ പാലിച്ചില്ല എന്നത് പ്രഥമദൃഷ്ട്യാ വ്യക്തമാണ്. ഇടപാടുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിച്ചവര്‍ രാഷ്ട്രീയസാമൂഹിക മേഖലകളിലെ ഉന്നതരാണെന്നത് സംഭവത്തിന്റെ ഗൗരവം വര്‍ധിപ്പിക്കുന്നു.

ജംസ് സ്‌കൂള്‍ ഭൂമി ഇടപാട് സംബന്ധിച്ച നിജസ്ഥിതി ജനങ്ങളെ അറിയിക്കാന്‍ ബന്ധപ്പെട്ടവര്‍ ബാധ്യസ്ഥരാണ്. ജനങ്ങളില്‍ നിന്ന് ധനസമാഹരണം നടത്തി സ്ഥാപിച്ച സ്ഥാപനം സംബന്ധിച്ച വിവരങ്ങള്‍ അറിയാനുള്ള അവകാശം പൊതുജനങ്ങള്‍ക്കുണ്ട്. സംഭവത്തിലെ നിജസ്ഥിതി പുറത്തുകൊണ്ടുവരുന്നതോടൊപ്പം കുറ്റക്കാര്‍ക്കെതിരെ മാതൃകാപരമായ നടപടി സ്വീകരിക്കണമെന്നും യോഗം ആവശ്യപ്പെട്ടു. എസ്ഡിപിഐ തൃക്കരിപ്പൂര്‍ പഞ്ചായത്ത് പ്രസിഡന്റ് കെവിപി സാബിര്‍ അധ്യക്ഷത വഹിച്ചു.



Tags:    

Similar News