ഷിന്‍സോ ആബേ വെടിയേറ്റു മരിച്ച സംഭവം: ജപ്പാന്‍ ദേശീയ പോലിസ് മേധാവി രാജിവച്ചു

ആബേയുടെ ജീവന്‍ സംരക്ഷിക്കുന്നതില്‍ പരാജയപ്പെട്ടെന്ന റിപോര്‍ട്ട് സുരക്ഷാ ഏജന്‍സി പുറത്തുവിട്ട സാഹചര്യത്തിലാണ് നാഷണല്‍ പോലിസ് ഏജന്‍സി ചീഫ് ഇറ്റാരു നകമുറയുടെ രാജി പ്രഖ്യാപനം

Update: 2022-08-25 09:30 GMT
ടോക്യോ:ജപ്പാന്‍ മുന്‍ പ്രധാനമന്ത്രി ഷിന്‍സോ ആബേ വെടിയേറ്റു മരിച്ച സംഭവത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്ത് ജപ്പാന്‍ ദേശീയ പോലിസ് മേധാവി രാജിവച്ചു. ആബേയുടെ ജീവന്‍ സംരക്ഷിക്കുന്നതില്‍ പരാജയപ്പെട്ടെന്ന റിപോര്‍ട്ട് സുരക്ഷാ ഏജന്‍സി പുറത്തുവിട്ട സാഹചര്യത്തിലാണ് നാഷണല്‍ പോലിസ് ഏജന്‍സി ചീഫ് ഇറ്റാരു നകമുറയുടെ രാജി പ്രഖ്യാപനം.

മുന്‍ പ്രധാനമന്ത്രിയുടെ മരണം താന്‍ ഗൗരവമായി കാണുന്നുവെന്നും വ്യാഴാഴ്ച ദേശീയ പബ്ലിക് സേഫ്റ്റി കമ്മീഷനില്‍ രാജിക്കത്ത് സമര്‍പ്പിച്ചതായും നകമുറ പറഞ്ഞു.'അടിസ്ഥാനപരമായി ഗാര്‍ഡിങ് പുനപരിശോധിക്കാനും ഇത് ഒരിക്കലും സംഭവിക്കാതിരിക്കാനും, ഒരു പുതിയ സംവിധാനം ആവശ്യമാണ്' സ്ഥാനമൊഴിഞ്ഞു കൊണ്ട് നകമുറ ഒരു വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.

ജൂലൈ 8 ന് പടിഞ്ഞാറന്‍ ജപ്പാനിലെ നാര നഗരത്തില്‍ വച്ച് തിരഞ്ഞെടുപ്പ് പരിപാടിയില്‍ പങ്കെടുത്ത് പ്രസംഗിക്കുന്നതിനിടേയാണ് ആബേ കൊല്ലപ്പെട്ടത്.അക്രമിയുടെ പിന്നില്‍ നിന്നുള്ള വെടിവയ്പ്പിലായിരുന്നു ആബേ മരണപ്പെട്ടത്. സുരക്ഷാ വീഴ്ചയാണ് ഇത്തരമൊരു സംഭവത്തിന് കാരണമായതെന്ന് അന്നു തന്നെ വിമര്‍ശനം ഉയര്‍ന്നിരുന്നു.അക്രമി തെത്സുയ യമഗാമിയെ സംഭവസ്ഥലത്ത് വച്ച് തന്നെ പോലിസ് അറസ്റ്റ് ചെയ്തിരുന്നു.



Tags:    

Similar News