ബില്‍ക്കിസ് ബാനുവിനെ ബലാല്‍സംഗം ചെയ്തവര്‍ക്ക് സ്വീകരണം നല്‍കിയത് തെറ്റ്; വിമര്‍ശനവുമായി ദേവേന്ദ്ര ഫഡ്‌നാവിസ്

Update: 2022-08-23 16:55 GMT

മുംബൈ: ബില്‍ക്കിസ് ബാനു ബലാല്‍സംഗക്കേസില്‍ ശിക്ഷിക്കപ്പെട്ട 11 കുറ്റവാളികള്‍ക്ക് സ്വീകരണം നല്‍കിയ നടപടിയെ വിമര്‍ശിച്ച് മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസ്. സ്വാതന്ത്ര്യദിനത്തില്‍ സര്‍ക്കാരിന്റെ മാപ്പാക്കല്‍ നയത്തിന്റെ ഭാഗമായാണ് ഇവരെ ജയിലില്‍നിന്ന് വിട്ടയച്ചത്. പുറത്തുവന്ന പതിനൊന്നുപേരെയും ബിജെപി-ആര്‍എസ്എസ് പ്രവര്‍ത്തകര്‍ മധുരം നല്‍കിയും മാലയിട്ടും സ്വീകരിച്ചത് വലിയ പ്രതിഷേധത്തിന് കാരണമായിരുന്നു.

ഒരു കുറ്റവാളി കുറ്റവാളിതന്നെയാണ്. അവര്‍ക്ക് സ്വീകരണം നല്‍കുന്നതിന് ഒരു ന്യായീകരണവുമില്ലെന്ന് ഫഡ്‌നാവിസ് പറഞ്ഞു.

മഹാരാഷ്ട്ര ലജിസ്‌ളേറ്റീവ് കൗണ്‍സിലില്‍ ബാന്ദ്രയില്‍ നടന്ന ഒരു ബാല്‍സംഗക്കേസിനെക്കുറിച്ച് പറയുമ്പോള്‍ ബില്‍ക്കിസ് ബാനുവിനെക്കുറിച്ച് പരാമര്‍ശിക്കേണ്ടതില്ലെന്ന് അദ്ദേഹം പറഞ്ഞു.

2002ല്‍ ബില്‍ക്കിസ് ബാനു കേസിലെ പ്രതികളെ സുപ്രിംകോടതി ഉത്തരവിനെത്തുടര്‍ന്ന് വിട്ടയിച്ചിരുന്നു. എന്നാല്‍ കുറ്റവാളികള്‍ക്ക് സ്വീകരണം നല്‍കുന്നതും അത്തരം പ്രവര്‍ത്തികളെ ന്യായീകരിക്കുന്നതും തെറ്റാണെന്ന് ഫഡ്‌നാവിസ് പറഞ്ഞു.

2002 മാര്‍ച്ചില്‍ ഗോധ്ര സംഭവത്തിന് ശേഷമുണ്ടായ കലാപത്തിനിടെ 5 മാസം ഗര്‍ഭിണിയായിരുന്ന ബില്‍ക്കീസ് ബാനുവിനെ കൂട്ടബലാല്‍സംഗം ചെയ്യുകയും കുടുംബത്തിലെ 7 പേരെ കൊലപ്പെടുത്തുകയും ചെയ്ത പതിനൊന്ന് പ്രതികളെയാണ് ഗുജറാത്ത് സര്‍ക്കാര്‍ മോചിപ്പിച്ചത്. ആഗസ്റ്റ് 15 സ്വാതന്ത്ര്യദിനത്തില്‍ ഗുജറാത്ത് സര്‍ക്കാര്‍ മാപ്പാക്കല്‍ നയപ്രകാരം മോചിപ്പിക്കുകയായിരുന്നു.

2008 ജനുവരി 21ന് മുംബൈയിലെ പ്രത്യേക സിബിഐ കോടതിയാണ് കേസില്‍ പതിനൊന്ന് പ്രതികള്‍ക്ക് ജീവപര്യന്തം തടവ്ശിക്ഷ വിധിച്ചത്. ഇവരുടെ ശിക്ഷ പിന്നീട് ബോംബെ ഹൈക്കോടതി ശരിവച്ചു. ജസ്വന്ത്ഭായ്, ഗോവിന്ദ്ഭായ്, ശൈലേഷ് ഭട്ട്, രാധേഷാം ഷാ, ബിപിന്‍ ചന്ദ്ര ജോഷി, കേസര്‍ഭായ് വൊഹാനിയ, പ്രദീപ് മോര്‍ധിയ, ബകാഭായ് വൊഹാനിയ, രാജുഭായ് സോണി, മിതേഷ് ഭട്ട്, രമേഷ് ചന്ദന എന്നീ പ്രതികളെയാണ് ജീവപര്യന്തം തടവ് ശിക്ഷക്ക് വിധിച്ചത്. ജയിലില്‍ 15 വര്‍ഷം പൂര്‍ത്തിയായെന്നും വിട്ടയയ്ക്കണമെന്നും ആവശ്യപ്പെട്ട് പ്രതികളിലൊരാള്‍ സുപ്രിംകോടതിയെ സമീപിച്ചിരുന്നു. വിഷയത്തില്‍ തീരുമാനമെടുക്കാന്‍ സുപ്രിംകോടതി ഗുജറാത്ത് സര്‍ക്കാരിന് നിര്‍ദേശം നല്‍കി.

സുപ്രിംകോടതി നിര്‍ദേശത്തെ തുടര്‍ന്ന് വിഷയത്തില്‍ റിപോര്‍ട്ട് സമര്‍പ്പിക്കാന്‍ പഞ്ച്മഹല്‍ കലക്ടര്‍ സുജല്‍ മയാത്ര അധ്യക്ഷനായ സമിതിയെ ഗുജറാത്ത് സര്‍ക്കാര്‍ നിയോഗിച്ചു. ഈ സമിതിയുടെ നിര്‍ദ്ദേശ പ്രകാരമാണ് പ്രതികളെ വിട്ടയക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്.

Tags:    

Similar News