സിറിയയില്‍ ഇസ്രായേല്‍ വ്യോമാക്രമണം; രണ്ട് കുട്ടികളടക്കം നാല് സിവിലിയന്‍മാര്‍ കൊല്ലപ്പെട്ടു

മരിച്ച രണ്ട് കുട്ടികളും ഒരു കുടുംബത്തില്‍ നിന്നുളളവരാണ്.

Update: 2021-01-22 15:29 GMT

ദമസ്‌കസ്: ഇസ്രായേല്‍ സൈന്യം സിറിയയില്‍ നടത്തിയ വ്യോമാക്രമണത്തില്‍ രണ്ട് കുട്ടികളടക്കം നാല് സിവിലിയന്‍മാര്‍ കൊല്ലപ്പെട്ടു. മരിച്ച രണ്ട് കുട്ടികളും ഒരു കുടുംബത്തില്‍ നിന്നുളളവരാണ്. സെന്‍ട്രല്‍ സിറിയന്‍ പ്രവിശ്യയായ ഹമയില്‍ വെള്ളിയാഴ്ച പുലര്‍ച്ചെയായിരുന്നു ആക്രമണമെന്ന് സിറിയന്‍ സ്‌റ്റേറ്റ് ന്യൂസ് ഏജന്‍സിയായ സന റിപ്പോര്‍ട്ട് ചെയ്യുന്നു

ലെബനീസ് നഗരത്തിന്റെ ഭാഗത്തു നിന്നും പുലര്‍ച്ചെ നാലിനാണ്് ഇസ്രായേല്‍ സൈന്യം റോക്കറ്റാക്രമണം നടത്തിയത്. ഹമ ഗവര്‍ണറേറ്റിന്റെ പ്രാന്തപ്രദേശത്താണ് റോക്കറ്റ് പതിച്ചത്. സിറിയന്‍ വ്യോമപ്രതിരോധ സംവിധാനം നിരവധി റോക്കറ്റുകള്‍ തടയുകയും തകര്‍ക്കുകയും ചെയ്തതായി സൈന്യം അറിയിച്ചു.

കഴിഞ്ഞ മാസവും ഇസ്രായേല്‍ സിറിയയില്‍ വ്യോമാക്രമണങ്ങള്‍ നടത്തിയിരുന്നു. അതേസമയം, സംഭവത്തെക്കുറിച്ച് ഇസ്രായേല്‍ സൈന്യം പ്രതികരിക്കാന്‍ തയ്യാറായില്ലെന്ന് റോയിട്ടേഴ്‌സ് റിപോര്‍ട്ട് ചെയ്തു.


Tags:    

Similar News