അല്‍ അഖ്‌സ പള്ളിയിലെ ഇസ്രായേല്‍ ആക്രമണം; അപലപിച്ച് ഇറാന്‍

Update: 2022-04-16 12:44 GMT

ജറുസലേം: കിഴക്കന്‍ ജറുസലേമിലെ അല്‍ അഖ്‌സ പള്ളിയില്‍ ഇസ്രായേല്‍ സൈന്യം അറുപതിലധികം ഫലസ്തീന്‍ പൗരന്‍മാരെ ആക്രമിച്ചുപരിക്കേല്‍പ്പിച്ച സംഭവത്തെ ഇറാന്‍ അപലപിച്ചു. ബുധനാഴ്ച മുതല്‍ നടത്തിവരുന്ന ഇസ്രായേല്‍ ആക്രമണങ്ങളില്‍ ഏഴ് ഫലസ്തീനികള്‍ കൊല്ലപ്പെട്ടതിന് തൊട്ട് പിന്നാലെയാണ് ഇന്ന് പുലര്‍ച്ചെ അല്‍ അഖ്‌സ പള്ളിയില്‍ വീണ്ടും അതിക്രമമുണ്ടായത്.

പരിശുദ്ധ റമദാന്‍ മാസത്തില്‍ പരിപാവനമായ പള്ളിയില്‍ ആക്രമണം നടത്തിയതിനെ ഇറാന്‍ വിദേശകാര്യമന്ത്രാലയം അപലപിച്ചു. 

ഇപ്പോഴുണ്ടായ സംഭവം ഫലസ്തീന്‍ ജനതയുടെ വീരോചിതവും ധീരവുമായ ചെറുത്തുനില്‍പ്പിന്റെയും ഇസ്രായേലികളുടെ നിരാശയുടെയും സജീവതയുടെയും മഹത്വത്തിന്റെയും അടയാളമാണെന്ന് ഇറാന്‍ വിദേശകാര്യ മന്ത്രി ഹുസൈന്‍ അമീര്‍ അബ്ദുള്ളാഹിയാന്‍ പറഞ്ഞു.

ഇസ്‌ലാമിക് റെസിസ്റ്റന്‍സ് മൂവ്‌മെന്റ് (ഹമാസ്) പൊളിറ്റ് ബ്യൂറോ ചീഫ് ഇസ്മായില്‍ ഹനിയയുമായി നടത്തിയ ഫോണ്‍ സംഭാഷണത്തിലാണ് അമീര്‍ അബ്ദുള്ളാഹിയന്‍ ഇസ്രായേല്‍ ആക്രമണത്തിനെതിരേ രംഗത്തുവന്നത്.

ഫലസ്തീനികള്‍ക്കെതിരായ ഇസ്രായേലിന്റെ ശത്രുതാപരമായ നീക്കങ്ങള്‍ അവസാനിപ്പിക്കണമെന്ന് ഇറാനിയന്‍ ഉന്നത നയതന്ത്രജ്ഞന്‍ എടുത്തുപറഞ്ഞു.

ഇസ്രായേല്‍ സേനയുടെ പ്രവര്‍ത്തനങ്ങള്‍ അന്താരാഷ്ട്ര നിയമങ്ങളുടെയും മനുഷ്യാവകാശങ്ങളുടെയും ലംഘനമാണെന്ന് ഇറാന്‍ വിദേശകാര്യ മന്ത്രാലയ വക്താവ് സയീദ് ഖത്തീബ്‌സാദെ പറഞ്ഞു.

ഇസ്രായേല്‍ സൈന്യം പള്ളിയില്‍ അതിക്രമിച്ചുകയറി വിശ്വാസികള്‍ക്ക് നേരേ ബലപ്രയോഗം നടത്തുകയായിരുന്നു. തുടര്‍ന്ന് ചെറുത്തുനില്‍പ്പുമായി ഫലസ്തീനികളും രംഗത്തെത്തി.

റമദാനിലെ വെള്ളിയാഴ്ച ആയതിനാല്‍ പുലര്‍ച്ചെ പ്രാര്‍ത്ഥനകള്‍ക്കായി ആയിരക്കണക്കിന് വിശ്വാസികള്‍ പള്ളിയില്‍ തടിച്ചുകൂടിയ സമയത്താണ് ഇസ്രായേല്‍ സേന അതിക്രമിച്ച് കയറി പരിശോധന നടത്തിയത്. 

Tags:    

Similar News