സഹലിന് ഗോള്‍; ആദ്യപാദ സെമി ബ്ലാസ്റ്റേഴ്‌സിന് സ്വന്തം; ജെംഷഡ്പൂര്‍ കുതിപ്പിന് അവസാനം

38ാം മിനിറ്റിലാണ് സഹല്‍ വിജയഗോള്‍ നേടിയത്.

Update: 2022-03-11 15:56 GMT

പനാജി: ഇന്ത്യന്‍ സൂപ്പര്‍ ലീഗ് 2021-22 സീസണിന്റെ ആദ്യപാദ സെമിയില്‍ കേരളാ ബ്ലാസ്റ്റേഴ്‌സിന് ജയം. ലീഗ് വിന്നേഴ്‌സ് കിരീടം സ്വന്തമാക്കിയ ജെംഷഡ്പൂര്‍ എഫ് സിയെ എതിരില്ലാത്ത ഒരു ഗോളിന് മറികടന്നാണ് മഞ്ഞപ്പട ഫൈനലിനോട് അടുത്തത്. മലയാളി താരം സഹല്‍ അബ്ദുല്‍ സമദിന്റെ ഏക ഗോളാണ് ടീമിന്റെ രക്ഷയ്‌ക്കെത്തിയത്. 38ാം മിനിറ്റിലാണ് സഹല്‍ വിജയഗോള്‍ നേടിയത്.


തുടര്‍ച്ചയായ ഏഴ് ജയങ്ങളുമായി ലീഗില്‍ ഒന്നാം സ്ഥാനത്തുണ്ടായിരുന്ന ജെംഷഡ്പൂരിനെയാണ് മഞ്ഞപ്പട തുരുത്തിയത്. ആദ്യ പകുതി ബ്ലാസ്റ്റേഴ്‌സിന് പ്രയാസകരമായിരുന്നു.മികച്ച അവസരങ്ങള്‍ സൃഷ്ടിച്ചത് ജെംഷഡ്പൂരായിരുന്നു. ലൂണ ആദ്യ പകുതിയില്‍ മികച്ച ശ്രമം നടത്തിയെങ്കിലും പരാജയപ്പെടുകയായിരുന്നു. 38ാം മിനിറ്റിലാണ് ജെംഷഡ്പൂരിനെ ഞെട്ടിച്ചുകൊണ്ട് സഹല്‍ അവതരിച്ചത്. വാസ്‌കസ് സഹലിന് നല്‍കിയ പാസ് തടയാന്‍ ജെംഷഡ്പൂര്‍ പ്രതിരോധത്തിനായില്ല. ലൈന്‍ വിട്ട് വന്ന രഹ്നേഷിന് ചിപ്പ് ചെയ്തു കൊണ്ട് സഹല്‍ കേരളത്തിന് ലീഡ് നല്‍കുകയായിരുന്നു.


രണ്ടാം പകുതിയിലാണ് ബ്ലാസ്റ്റേഴ്‌സ് കൂടുതല്‍ മികച്ച കളി പുറത്തെടുത്തത്. 59ാം മിനിറ്റില്‍ ലൂണ മികച്ച ഒരു ശ്രമം നടത്തിയിരുന്നു. എന്നാല്‍ അത് പോസ്റ്റില്‍ തട്ടി മടങ്ങി. ചെഞ്ചോ, ജിക്‌സണ്‍, സന്ദീപ് എന്നിവരെ കോച്ച് രണ്ടാം പകുതിയില്‍ ഇറക്കി. ഈ നീക്കം വിജയിക്കുകയും ചെയ്തു. ജെംഷഡ്പൂരിനെ ഗോളടിക്കാതെ പിടിച്ചുകെട്ടാന്‍ കൊമ്പന്‍മാര്‍ക്കായി. ഒടുവില്‍ ആദ്യപാദം മലയാളി കരുത്തില്‍ ബ്ലാസ്റ്റേഴസ് സ്വന്തമാക്കി. രണ്ടാം പാദ സെമി ഈ മാസം 16നാണ്.







Tags:    

Similar News