ഇസ്രായേൽ-ഇറാൻ സംഘർഷം; ഇസ്രായേലിനുണ്ടായത് ഇതുവരെ 277 മില്യൺ ഡോളർ നാശനഷ്ടങ്ങളെന്ന് റിപോർട്ട്

തെൽ അവീവ്: വെള്ളിയാഴ്ച മുതൽ ഇസ്രായേലിനെതിരേ ഇറാൻ നടത്തിയ ആക്രമണങ്ങളിൽ ഏകദേശം 277 മില്യൺ ഡോളർ നാശനഷ്ടങ്ങൾ ഉണ്ടായതായി കണക്കുകൾ. ഇസ്രായേൽ ടാക്സ് അതോറിറ്റിക്ക് ഇതിനകം 9,900 ക്ലെയിമുകൾ ലഭിച്ചുവെന്നാണ് റിപോർട്ടുകൾ.
"കോമ്പൻസേഷൻ ഫണ്ട് കോൾ സെന്ററുകൾ പ്രവർത്തനം ആരംഭിച്ചതിനുശേഷം ഇന്നുവരെ 9,900 ക്ലെയിമുകൾ ലഭിച്ചു," ടാക്സ് അതോറിറ്റിയുടെ പ്രസ്താവനയിൽ പറയുന്നു.
ഇസ്രായേൽ ടാക്സ് അതോറിറ്റി പുറത്തു വിട്ട ഡാറ്റ പ്രകാരം, 8,549 ക്ലെയിമുകൾ ഭൗതികപരമായ നാശനഷ്ടങ്ങൾക്കുള്ളതാണ്, ഇതിൽ 668 എണ്ണം വാഹന നാശനഷ്ടങ്ങൾക്കുള്ളതും, 683 എണ്ണം സാധനങ്ങൾക്കും മറ്റ് സ്വത്തുക്കൾക്കും കേടുപാടുകൾ വരുത്തിയതുമാണ്.
ഇറാനിയൻ ആക്രമണത്തിന്റെ ആദ്യ രണ്ട് ദിവസങ്ങളിൽ ഉണ്ടായ നാശനഷ്ടങ്ങൾ ഏകദേശം 1 ബില്യൺ ഷെക്കൽ (277 മില്യൺ ഡോളർ) ആണെന്നും 12,000 നഷ്ടപരിഹാര ക്ലെയിമുകൾ പ്രതീക്ഷിക്കുന്നുണ്ടെന്നും ഇസ്രായേലി ടാക്സ് അതോറിറ്റി ഡയറക്ടർ ഷായ് അഹരോനോവിച്ച് വെളിപ്പെടുത്തിയതായി ഇസ്രായേൽ മാധ്യമങ്ങൾ റിപോർട്ട് ചെയ്തുവെന്നാണ് സൂചനകൾ.