ട്രംപിനെ വധിക്കാന്‍ ഗൂഢാലോചന നടത്തിയെന്ന് പറയുന്ന പാകിസ്താന്‍ പൗരന് ഇറാന്‍ പിന്തുണ നല്‍കുന്നുണ്ടെന്ന് ആരോപണം

Update: 2026-03-07 05:13 GMT

വാഷിങ്ടണ്‍: ട്രംപിനെ വധിക്കാന്‍ ഗൂഢാലോചന നടത്തിയ കേസില്‍ കുറ്റക്കാരനെന്ന് കണ്ടെത്തിയ പാകിസ്താന്‍ പൗരന് ഇറാന്‍ പിന്തുണ നല്‍കുന്നുണ്ടെന്ന് ആരോപണം.2024-ല്‍ നടന്ന ഒരു ഗൂഢാലോചനയില്‍ പ്രസിഡന്റ് ട്രംപ് ഉള്‍പ്പെടെ നിരവധി അമേരിക്കന്‍ ഉദ്യോഗസ്ഥരെ വധിക്കാന്‍ ഗൂഢാലോചന നടത്തിയതിന് പാകിസ്താന്‍ പൗരനെ അറസ്റ്റു ചെയ്തിരുന്നു. ഈ ഗൂഢാലോചനയില്‍ ഇയാള്‍ക്ക് പങ്കുണ്ടെന്നും ഇതിന് ഇറാന്റെ പിന്തുണയുണ്ടെന്നാണ് വാദം.

അമേരിക്കയില്‍ രാഷ്ട്രീയ കൊലപാതകങ്ങള്‍ നടത്താന്‍ വാടക കൊലയാളികളെ നിയമിക്കാന്‍ ശ്രമിച്ചുവെന്ന കുറ്റമാണ് ആസിഫ് മര്‍ച്ചന്റ് എന്നയാളുടെ മേല്‍ ചുമത്തിയിരിക്കുന്നത്. ഇസ്ലാമിക് റെവല്യൂഷണറി ഗാര്‍ഡ് കോര്‍പ്‌സിന്റെ (ഐആര്‍ജിസി) പരിശീലനം ലഭിച്ച പ്രവര്‍ത്തകനാണ് ഇയാള്‍ എന്ന് പ്രോസിക്യൂട്ടര്‍മാര്‍ പറഞ്ഞു. 'കൂലിക്ക് വേണ്ടിയുള്ള കൊലപാതകം', അന്താരാഷ്ട്ര ഭീകരപ്രവര്‍ത്തനത്തിന് ശ്രമിച്ച എന്നീ കുറ്റങ്ങള്‍ ചുമത്തിയാണ് കോടതി ഇയാളെ കുറ്റക്കാരനാണെന്ന് കണ്ടെത്തിയിരിക്കുന്നത്.

യുഎസ് മണ്ണില്‍ സാധാരണക്കാരെ ദ്രോഹിക്കാന്‍ ഇറാന്‍ ശ്രമിക്കുന്നത് ഇതാദ്യമല്ലെന്നും എന്നാല്‍ മുന്‍ ശ്രമങ്ങളെപ്പോലെ ഇതും പരാജയപ്പെട്ടുവെന്നും എഫ്ബിഐ ഡയറക്ടര്‍ കാഷ് പട്ടേല്‍ പ്രസ്താവനയില്‍ പറഞ്ഞു.

ഇത്തരം ഭീഷണികള്‍ കണ്ടെത്തുന്നതിനും അക്രമം തടയുന്നതിനും എഫ്ബിഐ പ്രതിജ്ഞാബദ്ധമാണെന്നും അമേരിക്കന്‍ ജനാധിപത്യ സംവിധാനത്തില്‍ ഇടപെടാന്‍ ശ്രമിക്കുന്ന ഏതൊരാളും ഉത്തരവാദിത്തപ്പെടുമെന്നും ഈ തീരുമാനം ഓര്‍മ്മപ്പെടുത്തുന്നതായി കാഷ് പട്ടേല്‍ പറഞ്ഞു.

ട്രംപിന്റെ കഴിഞ്ഞ പ്രസിഡന്റ് തിരഞ്ഞെടുപ്പ് പ്രചാരണ വേളയില്‍ ഇറാനുമായി ബന്ധപ്പെട്ട നിരവധി ഭീഷണികളില്‍ ഒന്നായിരുന്നു ഈ ഗൂഢാലോചന. കുറ്റക്കാരനാണെന്ന് കണ്ടെത്തിയാല്‍ ആസിഫ് മര്‍ച്ചന്റിന് ജീവപര്യന്തം തടവ് വരെ ലഭിക്കാം.

Tags: