16വയസ്സിന് താഴെയുള്ളവര്‍ക്ക് സോഷ്യല്‍ മീഡിയ വിലക്ക്; ഡിജിറ്റല്‍ സുരക്ഷയ്ക്ക് കര്‍ശന നീക്കവുമായി ഇന്തോനേഷ്യ

Update: 2026-03-30 09:38 GMT

ജക്കാര്‍ത്ത: കുട്ടികളുടെ ഡിജിറ്റല്‍ സുരക്ഷ ശക്തിപ്പെടുത്തുന്നതിനായി 16 വയസ്സില്‍ താഴെയുള്ളവര്‍ക്ക് സോഷ്യല്‍ മീഡിയ ഉപയോഗത്തില്‍ കര്‍ശന നിയന്ത്രണം ഏര്‍പ്പെടുത്തി ഇന്തോനേഷ്യ. മാര്‍ച്ച് 28 മുതല്‍ പുതിയ നിയമം പ്രാബല്യത്തില്‍ എത്തിയതായി അധികൃതര്‍ അറിയിച്ചു. സൈബര്‍ ബുള്ളിയിംഗ്, അശ്ലീല ഉള്ളടക്കം, ഓണ്‍ലൈന്‍ തട്ടിപ്പുകള്‍, സോഷ്യല്‍ മീഡിയ അധീനത തുടങ്ങിയ അപകടങ്ങളില്‍ നിന്ന് കുട്ടികളെ സംരക്ഷിക്കുകയാണ് നിയമത്തിന്റെ പ്രധാന ലക്ഷ്യം. ഇന്‍സ്റ്റഗ്രാം, ഫേസ്ബുക്ക്, ടിക്‌ടോക്, യൂട്യൂബ്, എക്‌സ്, റോബ്ലോക്‌സ്, ബിഗോ ലൈവ് ഉള്‍പ്പെടെയുള്ള 'ഹൈ റിസ്‌ക്' വിഭാഗത്തില്‍പ്പെടുന്ന പ്ലാറ്റ്‌ഫോമുകളിലാണ് നിയന്ത്രണം ബാധകമാകുന്നത്.

16 വയസ്സില്‍ താഴെയുള്ളവരുടെ നിലവിലുള്ള അക്കൗണ്ടുകള്‍ ഘട്ടംഘട്ടമായി റദ്ദാക്കാന്‍ ബന്ധപ്പെട്ട പ്ലാറ്റ്‌ഫോമുകള്‍ക്ക് സര്‍ക്കാര്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്. ഇതിനിടെ എക്‌സ്, ബിഗോ ലൈവ് തുടങ്ങിയ ചില പ്ലാറ്റ്‌ഫോമുകള്‍ പ്രായപരിധി പുതുക്കി നിയമത്തോട് സഹകരിച്ചു തുടങ്ങിയതായി റിപോര്‍ട്ടുകള്‍ പറയുന്നു. രാജ്യത്തെ ഏകദേശം ഏഴു കോടി കുട്ടികളുടെ ഓണ്‍ലൈന്‍ സുരക്ഷ ഉറപ്പാക്കുക എന്നതാണ് സര്‍ക്കാരിന്റെ ലക്ഷ്യം. തെക്കുകിഴക്കന്‍ ഏഷ്യയില്‍ ഇത്തരമൊരു നിയമം നടപ്പിലാക്കുന്ന ആദ്യ രാജ്യമായി ഇന്തോനേഷ്യ മാറി. മുന്‍പ് ഓസ്‌ട്രേലിയയും സമാനമായ നിയമം നടപ്പിലാക്കിയിരുന്നു.

Tags: