ഇന്‍കം ടാക്‌സ് ഓഫീസര്‍ ചമഞ്ഞ് തട്ടിപ്പ്; മൂന്നു പേര്‍ പിടിയില്‍

Update: 2026-04-05 10:50 GMT

ലഖ്‌നോ: ഉത്തര്‍പ്രദേശിലെ ഗാസിപൂരില്‍ ഇന്‍കം ടാക്‌സ് ഉദ്യോഗസ്ഥരായി നടിച്ച് തട്ടിപ്പ് നടത്തിയ സംഘത്തിലെ മൂന്നു പേരെ പോലിസ് അറസ്റ്റ് ചെയ്തു. ഷാദിയബാദ് മാര്‍ക്കറ്റിലെ കടകളില്‍ വ്യാജ റെയ്ഡ് നടത്തി പണം തട്ടുന്നതിനിടെ കടയുടമകളാണ് ഇവരെ പിടികൂടി പോലിസില്‍ ഏല്‍പ്പിച്ചത്. സംഘത്തിലെ പ്രധാന പ്രതിയായ സര്‍സ് കുമാര്‍ ഗുപ്ത ഒളിവിലാണ്. ഇയാളെ കണ്ടെത്താന്‍ പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ചതായി ഗാസിപൂര്‍ സിറ്റി എസ്പി രാകേഷ് മിശ്ര അറിയിച്ചു.

ഷാദിയബാദ്, സെയ്ദ്പൂര്‍ മാര്‍ക്കറ്റുകളിലെ വ്യാപാരികളില്‍ നിന്ന് കഴിഞ്ഞ കുറച്ച് ദിവസങ്ങളായി സംഘം പണം തട്ടിയെടുക്കുന്നതായി പരാതികള്‍ ഉയര്‍ന്നിരുന്നു. ആദായനികുതി ഉദ്യോഗസ്ഥരായി വേഷംമാറി കടകളില്‍ വ്യാജ റെയ്ഡുകള്‍ നടത്തുകയും, കൃത്രിമം പുറത്തുകൊണ്ടുവരാതിരിക്കാന്‍ വലിയ തുകകള്‍ ആവശ്യപ്പെടുകയും ചെയ്തിരുന്നു. സംശയം തോന്നിയ കടയുടമകള്‍ വിവരം ഇന്‍ഡസ്ട്രിയല്‍ ട്രേഡ് ബോര്‍ഡ് പ്രസിഡന്റ് ഇക്രാമുല്‍ ഹഖിനെ അറിയിച്ചതോടെയാണ് സംഭവം പുറത്തറിഞ്ഞത്. തുടര്‍ന്ന് കടയുടമകള്‍ സംഘത്തെ തടഞ്ഞുവച്ച് പോലിസില്‍ വിവരം നല്‍കി.

ഒരു സ്ത്രീ ഉള്‍പ്പെടെ എട്ടു പേരടങ്ങുന്ന സംഘമാണെന്നാണ് സൂചന. നിലവില്‍ മൂന്നു പേര്‍ പോലിസ് കസ്റ്റഡിയിലുണ്ട്. ഇവരെ ചോദ്യം ചെയ്ത് കൂടുതല്‍ വിവരങ്ങള്‍ ശേഖരിച്ചുവരികയാണ്. കുറ്റവാളികള്‍ക്കെതിരേ കര്‍ശന നടപടി ആവശ്യപ്പെട്ട് വ്യാപാരികള്‍ പരാതി നല്‍കിയിട്ടുണ്ട്.

Tags: