ഷിംലയില്‍ ദലിത് ബാലനെ പശുതൊഴുത്തില്‍ കെട്ടിയിട്ട് മര്‍ദ്ദിച്ച സംഭവം; ജാതി വിവേചനം അംഗീകരിക്കാനാവില്ലെന്ന് സിപിഎം

Update: 2025-10-03 06:54 GMT

ഷിംല: വീട്ടില്‍ കയറിയെന്നാരോപിച്ച് ദലിത് ബാലനെ പശുതൊഴുത്തില്‍ കെട്ടിയിട്ട് മര്‍ദ്ദിച്ച സംഭവം ഒരു തരത്തിലും ന്യായീകരിക്കാന്‍ കഴിയില്ലെന്ന് സിപിഎം. ഷിംലയിലെ റോഹ്രു ഉപവിഭാഗത്തിലെ ലാംഡി ഗ്രാമത്തിലാണ് ജാതി വിവേചനം നേരിട്ട ദലിത് ബാലന്‍ ആത്മഹത്യ ചെയ്തത്. ജാതി വിവേചനത്തിന്റെ ഇത്തരം സംഭവങ്ങളെ ഒരു തരത്തിലും ന്യായീകരിക്കാന്‍ കഴിയില്ല, പ്രത്യേകിച്ച് ഹിമാചല്‍ പ്രദേശ് പോലുള്ള സാക്ഷരതയുള്ള ഒരു സംസ്ഥാനത്ത്. 1989 ലെ പട്ടികജാതി-പട്ടികവര്‍ഗ (അതിക്രമങ്ങള്‍ തടയല്‍) നിയമപ്രകാരം കുറ്റവാളികള്‍ക്കെതിരേ കര്‍ശന നടപടി സ്വീകരിക്കണമെന്ന് പാര്‍ട്ടി ആവശ്യപ്പെട്ടു. പാര്‍ട്ടി പ്രതിനിധി സംഘം ഉടന്‍ തന്നെ ഇരയുടെ കുടുംബത്തെ കാണുകയും വസ്തുതകള്‍ പരിശോധിക്കുകയും ചെയ്യും, സിപിഎം ഹിമാചല്‍ പ്രദേശ് സംസ്ഥാന സെക്രട്ടറി സഞ്ജയ് ചൗഹാന്‍ പറഞ്ഞു.

ഈ ഗുരുതരമായ വിഷയത്തില്‍ സംസ്ഥാന സര്‍ക്കാര്‍ അടിയന്തര നടപടി സ്വീകരിച്ചില്ലെങ്കില്‍, ഒക്ടോബര്‍ 6 ന് സംസ്ഥാനത്തുടനീളം പ്രതിഷേധ പ്രകടനങ്ങള്‍ സംഘടിപ്പിക്കുമെന്ന് ചൗഹാന്‍ പറഞ്ഞു. മരിച്ച കുട്ടി ഒരു ദരിദ്ര ദലിത് കുടുംബത്തില്‍ പെട്ടയാളാണ്, അദ്ദേഹത്തിന് നീതി നിഷേധിക്കുന്നത് നമ്മുടെ ഭരണഘടനയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്ന സാമൂഹിക നീതിയുടെ അന്തസ്സിനു വിരുദ്ധമാണ്. ദലിതര്‍ക്കെതിരായ അതിക്രമങ്ങള്‍ തടയുകയും സാമൂഹിക നീതി ഉയര്‍ത്തിപ്പിടിക്കുകയും ചെയ്യേണ്ടത് സര്‍ക്കാരിന്റെ കടമയാണ്. ഇത്തരം സംഭവങ്ങള്‍ തടയാന്‍ സമൂഹത്തെ ബോധവല്‍ക്കരിക്കുന്നതിന് സര്‍ക്കാര്‍ കൃത്യമായ നടപടികള്‍ സ്വീകരിക്കണമെന്നും അദ്ദേഹം പറഞ്ഞു.

ഇക്കഴിഞ്ഞ സെപ്റ്റംബര്‍ മാസമാണ് ഷിംലയിലെ റോഹ്രു ഉപവിഭാഗത്തിലെ ലാംഡി ഗ്രാമത്തില്‍ ദലിത് ബാലനെ പശുതൊഴുത്തില്‍ കെട്ടിയിട്ട് മര്‍ദ്ദിച്ചത്. ദലിതനായ കുട്ടി വീട് അശുദ്ധിയാക്കിയെന്നു പറഞ്ഞാണ് പുഷ്പ ദേവി എന്ന സ്ത്രീ കുട്ടിയെ കെട്ടിയിട്ട് മര്‍ദ്ദിച്ചത്. പശുതൊഴുത്തില്‍ കെട്ടിയിട്ടായിരുന്നു മര്‍ദ്ദനം. എന്നാല്‍ അവിടെ നിന്നു രക്ഷപ്പെട്ട കുട്ടി വിഷം കഴിച്ച് ആത്മഹത്യക്കു ശ്രമിക്കുകയായിരുന്നു. പിന്നീട് സെപ്റ്റംബര്‍ 17ന് ചികില്‍സയിലിരിക്കെ കുട്ടി മരിച്ചു.

Tags: