കശ്മീരില്‍ 80 ശതമാനം ആരോഗ്യ പ്രവര്‍ത്തകരും കൊവിഡ് വാക്‌സിന്‍ എടുത്തില്ല

Update: 2021-02-12 14:13 GMT
ശ്രീനഗര്‍: കശ്മീരില്‍ 80 ശതമാനം ആരോഗ്യപ്രവര്‍ത്തകര്‍ക്കും കൊവിഡ് വാക്‌സിന്‍ എടുക്കുന്നതില്‍ വിമുഖതയെന്ന് ഡോക്ടര്‍മാരുടെ സംഘടന. ശ്രീനഗര്‍ ആസ്ഥാനമായുള്ള ഡോക്ടര്‍മാരുടെ സംഘടനയായ ഡോക്ടേഴ്‌സ് അസോസിയേഷന്‍ ഓഫ് കശ്മീര്‍ ആണ് (ഡിഎകെ) ഭൂരിഭാഗം ആരോഗ്യ പ്രവര്‍ത്തകരും കൊവിഡ് വാക്‌സിനെടുക്കാതെ മാറി നില്‍ക്കുകയാണെന്ന് വ്യക്തമാക്കിയത്.


'കശ്മീരിലെ ഡോക്ടര്‍മാര്‍, നഴ്‌സുമാര്‍, പാരാമെഡിക്കല്‍ സ്റ്റാഫ് എന്നിവരുള്‍പ്പെടെ 80% ത്തിലധികം ആരോഗ്യ പ്രവര്‍ത്തകര്‍ കൊവിഡ് 19 വാക്‌സിന് എതിരായ നിലപാടാണ് സ്വീകരിക്കുന്നതെന്ന് ഡിഎകെ പ്രസിഡന്റും മഹാരാജ ഹരി സിംഗ് ആശുപത്രിയിലെ പകര്‍ച്ചവ്യാധി പ്രതിരോധ വിദഗ്ധനുമായ ഡോ. നാസിറുല്‍ ഹസന്‍ പറഞ്ഞു. ശ്രീനഗറിലെ സര്‍ക്കാര്‍ മെഡിക്കല്‍ കോളേജിലെയും അനുബന്ധ ആശുപത്രികളിലെയും 7,000 ആരോഗ്യ പ്രവര്‍ത്തകരില്‍ ഫെബ്രുവരി ഒന്‍പത് വരെ 1,167 (16.67 ശതമാനം) പേര്‍ക്ക് മാത്രമാണ് വാക്‌സിന്‍ ലഭിച്ചതെന്ന് ഔദ്യോഗിക കണക്കുകള്‍ വ്യക്തമാക്കുന്നു.


'ഇത്രയും വലിയ ശതമാനം ആരോഗ്യ പ്രവര്‍ത്തകര്‍ വാക്‌സിന്‍ നിരസിച്ചത് ആശങ്കപ്പെടുത്തുന്നതാണ്. 'ഇത് പ്രശ്‌നകരമായ ഒരു സംഭവമാണ്, പ്രത്യേകിച്ചും ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് വൈറസ് പിടിപെടാനുള്ള സാധ്യത വളരെ കൂടുതലാണ്. അവര്‍ക്ക് അസുഖം വന്നാല്‍ അത് രോഗികളിലേക്കും പകരും.' ഡോ. ഹസ്സന്‍ അഭിപ്രായപ്പെട്ടു. ആരോഗ്യസംരക്ഷണ പ്രവര്‍ത്തകര്‍ വാക്‌സിനോട് വിമുഖത കാണിക്കുന്നുവെങ്കില്‍ വാക്‌സിന്‍ എടുക്കാന്‍ പൊതുജനങ്ങളെ ബോധ്യപ്പെടുത്തുകയെന്നത് വലിയ വെല്ലുവിളിയാണെന്നും അദ്ദേഹം പറഞ്ഞു.




Tags:    

Similar News