അവിശ്വാസപ്രമേയ നടപടി അവസാനിക്കാനിരിക്കെ മന്ത്രിസഭായോഗം വിളിച്ച് ഇമ്രാന്‍ ഖാന്‍

Update: 2022-04-09 14:00 GMT

ന്യൂഡല്‍ഹി: പാകിസ്താന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍ ശനിയാഴ്ച രാത്രി വൈകിട്ട് എട്ട് മണിക്ക് കാബിനറ്റ് യോഗം വിളിച്ചു. ഏതാണ്ട് അതേ സമയത്തുതന്നെയാണ് അവിശ്വാസപ്രമേയത്തില്‍ ചര്‍ച്ച അവസാനിച്ച് നടപടികള്‍ അന്തിമഘട്ടത്തിലേക്ക് കടക്കുന്നത്.

ഇന്ന് ഉച്ചയോടെയാണ് അവിശ്വാസ പ്രമേയം അവതരിപ്പിച്ചത്. എന്നാല്‍ ആ സമയം ഇമ്രാന്‍ ഖാന്‍ ഹാജരായിരുന്നില്ല. ഭരണകക്ഷിയിലെ അംഗങ്ങളും കുറവായിരുന്നു. പ്രതിപക്ഷമാണ് സഭയില്‍ എത്തിയിരുന്നത്. 

ഇമ്രാന്‍ ഖാന്റെ നേതൃത്വത്തിലുള്ള പാകിസ്താന്‍ തെഹ്‌രീകെ ഇന്‍സാഫ് പ്രധാനമന്ത്രിക്കെതിരായ അവിശ്വാസ പ്രമേയം തള്ളിയ ഡെപ്യൂട്ടി സ്പീക്കറുടെ വിധി ഭരണഘടനാ വിരുദ്ധമാണെന്ന് പ്രഖ്യാപിച്ചതിനെതിരേ ഇന്ന് സുപ്രിംകോടതിയില്‍ പുനഃപരിശോധനാ ഹരജി നല്‍കിയിട്ടുണ്ട്.

പാക് പാര്‍ലമെന്റില്‍ 342 സീറ്റുകളാണ് ഉള്ളത്. അതില്‍ 172 പേരുടെ പിന്തുണയാണ് വേണ്ടത്. ഇമ്രാന്‍ ഖാന് അത്രയുംപേരുടെ പിന്തുണയില്ലാത്തതുകൊണ്ട് അവിശ്വാസപ്രമേയം പാസ്സാവാനാണ് സാധ്യത.

അവിശ്വാസപ്രമേയത്തിനു പിന്നില്‍ വിദേശശക്തികളാണെന്നാണ് ഇമ്രാന്റെ വാദം. പാകിസ്താനെ അട്ടിമറിക്കാന്‍ ശ്രമം നടക്കുന്നതായും പ്രധാനമന്ത്രി പറഞ്ഞു.

അവിശ്വാസപ്രമേയം അവതരിപ്പിക്കാനുള്ള ശ്രമത്തെ ഡെപ്യൂട്ടി സ്പൂക്കര്‍ ഇടപെട്ടാണ് തടഞ്ഞത്. തുടര്‍ന്ന് പ്രധാനമന്ത്രിയുടെ ശുപാര്‍ശപ്രകാരം പാര്‍ലമെന്റ്  പിരിച്ചുവിടുകയും ചെയ്തു. 

Tags:    

Similar News