പൗരത്വ ഭേദഗതി നിയമം ആരുടെയും പൗരത്വം പിടിച്ചുപറിക്കാനുള്ളതല്ലെന്ന് ആവര്‍ത്തിച്ച് മോദി

ബംഗ്ലാദേശ്, അഫ്ഗാനിസ്താന്‍ തുടങ്ങിയ രാജ്യങ്ങളില്‍ നിന്നുള്ള അഭയാര്‍ത്ഥികളെ കുറിച്ച് അദ്ദേഹം മൗനം പാലിച്ചു.

Update: 2020-01-12 05:14 GMT

കൊല്‍ക്കൊത്ത: പൗരത്വ ഭേദഗതി നിയമം ആരുടെയും പൗരത്വം പിടിച്ചുപറിക്കാനുള്ളതല്ലെന്ന് ആവര്‍ത്തിച്ച് പ്രധാനമന്ത്രി മോദി. പാകിസ്താനില്‍ മതപീഡനം അനുഭവിക്കുന്നവര്‍ക്ക് പൗരത്വം അനുവദിക്കുക മാത്രമാണ് ഈ നിയമം ചെയ്യുന്നത്. ബേലൂര്‍ മഠത്തില്‍ അന്തേവാസികളുമായി സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി.

''പൗരത്വ ഭേദഗതി നിയമത്തിന്റെ പേരില്‍ നിരവധി യുവാക്കള്‍ വഴി തെറ്റിപ്പോയിരിക്കുകയാണ്. എന്താണ് പൗരത്വ ഭേദഗതി നിയമം? എന്തുകൊണ്ടാണ് അത് ആവശ്യമായി വന്നത്? വിദ്യാര്‍ത്ഥികളും യുവാക്കളും പ്രബുദ്ധരാണ് പക്ഷേ, അവര്‍ തെറ്റായി നയിക്കപ്പെട്ടിരിക്കുന്നു. അത്തരം യുവാക്കളെ കാര്യങ്ങള്‍ പറഞ്ഞ് മനസ്സിലാക്കേണ്ടത് നമ്മുടെ കടമയാണ്''- പ്രധാനമന്ത്രി പറഞ്ഞു.

പുതിയ നിയമം പാകിസ്താനിലെ മതപീഡനം പുറത്തുകൊണ്ടുവെന്നും അദ്ദേഹം പറഞ്ഞു. ''നാം ചര്‍ച്ച തുടങ്ങിവച്ചു. ഇപ്പോള്‍ ലോകം പാകിസ്താനിലെ മതപീഡനത്തെ കുറിച്ച് ചര്‍ച്ച ചെയ്യുകയാണ്.''

ബംഗ്ലാദേശ്, അഫ്ഗാനിസ്താന്‍ തുടങ്ങിയ രാജ്യങ്ങളില്‍ നിന്നുള്ള അഭയാര്‍ത്ഥികളെ കുറിച്ച് അദ്ദേഹം മൗനം പാലിച്ചു.

ബേലൂര്‍ മഠത്തില്‍ താനൊരു തീര്‍ത്ഥാടകനെ പോലെയാണ് വന്നതെന്ന് മോദി പറഞ്ഞു. സ്വാമി വിവേകാനന്ദന്‍ തന്റെ വഴികാട്ടിയാണെന്നും മോദി വ്യക്തമാക്കി. രാമകൃഷ്ണ മിഷന്‍ സ്ഥാപകന്‍ കൂടിയായ സ്വാമി വിവേകാനന്ദന്റെ 157 ാം ജന്മവാര്‍ഷികദിനത്തില്‍ പ്രധാനമന്ത്രി മോദി ശ്രദ്ധാഞ്ജലി അര്‍പ്പിച്ചു.

രണ്ട് ദിവസത്തെ ബംഗാള്‍ സന്ദര്‍ശനത്തിനെത്തിയതായിരുന്നു പ്രധാനമന്ത്രി. 

Tags:    

Similar News