കര്‍ണാടകയില്‍ ഹലാല്‍ മാംസത്തിനെതിരേ ഹിന്ദുത്വര്‍; ജാഗ്രതാ നിര്‍ദേശവുമായി സര്‍ക്കാര്‍, ഏഴ് പേരെ അറസ്റ്റ് ചെയ്തു

Update: 2022-04-02 17:49 GMT

ഷിമോഗ: ഹലാല്‍ മാംസം നിരോധിക്കണമെന്ന ഹിന്ദുത്വ പ്രചാരണം ശക്തമായതോടെ കര്‍ണാടക മുഖ്യമന്ത്രി ജാഗ്രതാ നിര്‍ദേശം പുറപ്പെടുവിച്ചു. പ്രശ്‌നങ്ങളുണ്ടാക്കുന്നവര്‍ക്കെതിരേ ശക്തമായ നടപടിയെടുക്കണമെന്ന് സംസ്ഥാനത്തെ മുഴുവന്‍ ജില്ലാ പോലിസ് സൂപ്രണ്ടുമാരോടും ഡെപ്യൂട്ടി കമ്മീഷ്ണര്‍മാരോടും മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈ നിര്‍ദേശിച്ചു.

കര്‍ണാടകയിലെ പുതുവര്‍ഷമായ ഉഗഡി ഞായറാഴ്ചയാണ് ആഘോഷിക്കുന്നത്. ഈ ആഘോഷ ദിവസങ്ങളില്‍ സാധാരണ സസ്യേതര ഭക്ഷണമാണ് കഴിക്കുക പതിവ്. അതിനുവേണ്ടി വാങ്ങുന്ന മാംസം ഹലാല്‍ ആയിരിക്കരുതെന്നാണ് ഹിന്ദുത്വരുടെ ആവശ്യം.

സമാധാനം ഉറപ്പുവരുത്താന്‍ വിവിധ മതനേതാക്കളുടെ യോഗം വിളിച്ചിട്ടുണ്ടെന്ന് മുഖ്യമന്ത്രി ബൊമ്മൈ പറഞ്ഞു.

ഷിമോഗയിലെ ഭദ്രാവതി പോലിസ് 7 പേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്. തങ്ങള്‍ക്ക് ഹലാലല്ലാത്ത മാംസം ലഭിക്കണമെന്ന ആവശ്യവുമായി ഹോട്ടല്‍ ജീവനക്കാരോട് തട്ടിക്കയറി സംഘര്‍ഷമുണ്ടാക്കിയതിനാണ് പോലിസ് ഇവരെ അറസ്റ്റ് ചെയ്തത്. ഹലാല്‍ മാംസം വില്‍ക്കരുതെന്നും അവര്‍ കടയുടമയെ ഭീഷണിപ്പെടുത്തി.

ഇതേ ഗ്രൂപ്് മറ്റൊരു ജനതാ ഹോട്ടലില്‍ കയറി ഹലാലല്ലാത്ത ഇറച്ചി വേണമെന്ന് ആവശ്യപ്പെട്ടിരുന്നു. അതിന്റെ പേരില്‍ ജീവനക്കാരും ഉപഭോക്താക്കളുമായും തര്‍ക്കിക്കുകയും ചെയ്തു. ഹോട്ടലുടമ പോലിസില്‍ പരാതി നല്‍കി.

സംഭവത്തില്‍ രണ്ട് എഫ്‌ഐആറുകളാണ് രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. വടിവേലു, സവായ് സിംഗ്, ശ്രീകാന്ത്, കൃഷ്ണ, ഗുണ്ഡ എന്നിവരും മറ്റ് രണ്ടുപേരുമാണ് അറസ്റ്റിലായത്.

Tags:    

Similar News