ക്രിസ്മസ് ആഘോഷിക്കാന്‍ ഹിന്ദുക്കളെ അനുവദിക്കില്ല; അസമില്‍ ക്രിസ്മസ് ആഘോഷങ്ങളിലേക്ക് ഹിന്ദുത്വരുടെ ആക്രമണം

Update: 2021-12-26 07:09 GMT

ഗുവാഹത്തി: അസമിലെ സില്‍ചാറില്‍ ക്രിസ്മസ് ആഘോഷിച്ച ഹിന്ദുമതവിശ്വാസികള്‍ക്കു നേരെ ഹിന്ദുത്വ സംഘങ്ങളുടെ ആക്രമണം. ശനിയാഴ്ച രാത്രിയാണ് ബജ്‌റംഗദള്‍, ബിജെപി സംഘടനയില്‍പ്പെട്ട ഏതാനും പേര്‍ ക്രിസ്മസ് ആഘോഷങ്ങള്‍ക്കെതിരേ ആക്രമണമഴിച്ചുവിട്ടത്. പള്ളിയിലേക്ക് പോകുകയായിരുന്ന ജനങ്ങളെ അവര്‍ ഭീഷണിപ്പെടുത്തി തിരിച്ചയക്കുകയും ചെയ്തു. ക്രിസ്ത്യാനികളെ ക്രിസ്മസ് ആഘോഷിക്കുന്നതില്‍ നിന്ന് തടയില്ലെങ്കിലും ഹിന്ദുമതവിശ്വാസികള്‍ക്ക് അതിനുള്ള അവകാശം നല്‍കില്ലെന്ന് അക്രമികള്‍ ഭീഷണി മുഴക്കി. ആഘോഷിക്കേണ്ട ഹിന്ദുക്കള്‍ക്ക് ഡിസംബര്‍ 25 തുളസി ദിവസമായി ആഘോഷിക്കാമെന്നും അവര്‍ പറയുന്നു. 

അക്രമം നടന്നെങ്കിലും ആരും പരാതിയുമായി സമീപിക്കാത്തതുകൊണ്ട് പോലിസ് ഇതുവരെ കേസെടുത്തിട്ടില്ലെന്ന് മുതിര്‍ന്ന പോലിസ് ഉദ്യോഗസ്ഥനെ ഉദ്ധരിച്ച് എന്‍ഡിടിവി പറയുന്നു. സ്വമേധയാ കേസെടുക്കേണ്ടെതില്ലെന്നാണ് പോലിസിന്റെ നിലപാട്.

ഞങ്ങള്‍ ക്രിസ്മസിന് എതിരല്ല, ക്രിസ്യാനികള്‍ക്ക് അതാഘോഷിക്കാം. ഹിന്ദു യുവാക്കളും യുവതികളും ഈ ആഘോഷങ്ങളുടെ ഭാഗമാകുന്നതിനോടാണ് എതിര്‍പ്പ്. ഇന്ന് ഹിന്ദുക്കളുടെ തുളസി ദിവസമാണ്. പക്ഷേ, ആരും ആഘോഷിക്കുന്നില്ല. അത് ഹിന്ദുക്കളുടെ മതവികാരം വ്രണപ്പെടുത്തുന്നു. എല്ലാവര്‍ക്കും സന്തേഷകരമായ ക്രിസ്മസ് ആശംസിക്കുന്നു. ഇങ്ങനെയായാല്‍ ഹിന്ദുമതം എങ്ങനെ അതിജീവിക്കും- കാവിതലപ്പാവണിഞ്ഞ ആക്രമണകാരികളിലൊരാളുടെ വീഡിയോ വൈറലായിട്ടുണ്ട്.

നൂറുകണക്കിനുപേര്‍ മാസ്‌കും സാമൂഹിക അകലവും പാലിക്കാതെ ഒരു ക്രിസ്മസ് ട്രീക്കു ചുറ്റും തിളങ്ങുന്ന വെളിച്ചവുമായി നില്‍ക്കുന്ന ദൃശ്യങ്ങള്‍ പുറത്തുവന്നു. പള്ളിയിലേക്ക് പ്രവേശിക്കാനൊരുങ്ങുന്നവരെ ചിലര്‍ ചേര്‍ന്ന് തടയുന്നുണ്ട്.

സില്‍ചാറില്‍ ആഘോഷങ്ങള്‍ക്ക് തടയിടുന്നത് ഇതാദ്യമല്ല.

കഴിഞ്ഞ ദിവസം ഹരിയാനയിലെ ഗുരുഗ്രാമിനും സമാന സംഭവമുണ്ടായി.

Tags:    

Similar News