ഹിജാബ് വിലക്ക്: സമരം ചെയ്തവരെ അറസ്റ്റ് ചെയ്ത നടപടി പ്രതിഷേധാര്‍ഹം; എസ്ഡിപിഐ

Update: 2022-09-27 11:15 GMT

തിരുവനന്തപുരം: സര്‍ക്കാര്‍ എയിഡഡ് സ്‌കൂളായ കോഴിക്കോട് പ്രൊവിഡന്‍സ് സ്‌കൂളില്‍ ഹിജാബ് വിലക്കിയതിനെതിരേ ജനാധിപത്യപരമായ സമരം നയിച്ച എസ്‌ഐഒ, ജിഐഒ പ്രവര്‍ത്തകരെ അറസ്റ്റുചെയ്ത നടപടി പ്രതിഷേധാര്‍ഹമാണെന്നും അവരെ ഉടന്‍ വിട്ടയയ്ക്കണമെന്നും എസ്ഡിപിഐ സംസ്ഥാന വൈസ് പ്രസിഡന്റ് പി അബ്ദുല്‍ ഹമീദ്. ഭരണഘടനാവകാശം നിഷേധിക്കുന്ന സ്‌കൂള്‍ അധികൃതര്‍ക്കെതിരേ നടപടി സ്വീകരിക്കാതെ ഒളിച്ചുകളി നടത്തുകയാണ് ഇടതു സര്‍ക്കാര്‍.

കര്‍ണാടകയിലെത്തി ഹിജാബിനു വേണ്ടി അധരവ്യായാമം നടത്തിയ പിണറായി വിജയന്‍ മുഖ്യമന്ത്രിയായി വാഴുന്ന കേരളത്തില്‍ എയിഡഡ് സ്‌കൂളില്‍ പോലും ഹിജാബിന് വിലക്കേര്‍പ്പെടുത്തിയിരിക്കുകയാണ്. വസ്ത്രസ്വാതന്ത്ര്യം നിഷേധിച്ച് വലിയൊരു വിഭാഗം വിദ്യാര്‍ഥികളുടെ വിദ്യാഭ്യാസം തടസ്സപ്പെടുത്താനുള്ള സംഘപരിവാര ഗൂഢാലോചനയ്ക്ക് വെള്ളവും വളവും നല്‍കുന്ന ഇടതുസര്‍ക്കാര്‍ ആരെയാണ് തൃപ്തിപ്പെടുത്താന്‍ ശ്രമിക്കുന്നത്. സംഘപരിവാരം മുന്നോട്ടുവെക്കുന്ന ഡ്രസ് കോഡ് നിര്‍ബന്ധപൂര്‍വം നടപ്പാക്കുന്ന സ്‌കൂളിന്റെ എയിഡഡ് പദവി റദ്ദ് ചെയ്യാന്‍ ഇടതു സര്‍ക്കാര്‍ ആര്‍ജ്ജവം കാണിക്കണം.

ഹിജാബ് നിഷേധിച്ചതിനെത്തുടര്‍ന്ന് ടിസി വാങ്ങിയ വിദ്യാര്‍ത്ഥി മുഖ്യമന്ത്രിയ്ക്കും വിദ്യാഭ്യാസ മന്ത്രിയ്ക്കും പരാതി നല്‍കിയെങ്കിലും ഇതു സംബന്ധിച്ച് അന്വേഷിക്കുകയോ നിലപാട് വ്യക്തമാക്കുകയോ ചെയ്യാത്തത് ഖേദകരമാണ്. ഭരണഘടനാവകാശങ്ങള്‍ നിഷേധിക്കുന്ന സ്‌കൂള്‍ അധികൃതര്‍ക്കെതിരേ അനങ്ങാപ്പാറ നയം സ്വീകരിക്കുന്ന സര്‍ക്കാരും പോലിസും അവകാശസംരക്ഷണത്തിനായി സമരം ചെയ്യുന്നവരെ തടവിലാക്കുന്നത് അപലപനീയമാണ്. പോലിസ് അന്യായമായി അറസ്റ്റുചെയ്ത എസ്‌ഐഒ, ജിഐഒ പ്രവര്‍ത്തകരെ ഉടന്‍ നിരുപാധികം വിട്ടയയ്ക്കണമെന്നും പി അബ്ദുല്‍ ഹമീദ് ആവശ്യപ്പെട്ടു.

Tags:    

Similar News