സംസ്ഥാനത്ത് വിവിധ വകുപ്പുകളില്‍ പുതിയ തസ്തികകള്‍ സൃഷ്ടിക്കാന്‍ സര്‍ക്കാര്‍ തീരുമാനം

Update: 2026-03-05 09:29 GMT

തിരുവനന്തപുരം: സംസ്ഥാനത്ത് വിവിധ വകുപ്പുകളിലായി 523 പുതിയ തസ്തികകള്‍ സൃഷ്ടിക്കാന്‍ മന്ത്രിസഭാ യോഗം തീരുമാനിച്ചു. ആരോഗ്യ മേഖല ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി 436 ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ തസ്തികകളും കേരള പബ്ലിക് സര്‍വീസ് കമ്മീഷനില്‍ 35 തസ്തികകളും ജില്ലാ ജുഡീഷ്യറി എസ്റ്റാബ്ലിഷ്‌മെന്റില്‍ 52 തസ്തികകളും പുതുതായി അനുവദിച്ചു.

ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ ഗ്രേഡ്-11 തസ്തികകള്‍ നിലവിലില്ലാത്ത 436 ഗ്രാമപഞ്ചായത്തുകളിലാണ് പുതിയ തസ്തികകള്‍ സൃഷ്ടിക്കുന്നത്. ശുചിത്വ ആരോഗ്യ പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ കാര്യക്ഷമമായി ഏകോപിപ്പിക്കുന്നതിനായാണ് ഈ നടപടി. എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ച് മുഖേന കരാര്‍ അടിസ്ഥാനത്തിലായിരിക്കും നിയമനം നടത്തുക. ഇതിനായി ബന്ധപ്പെട്ട ഗ്രാമപഞ്ചായത്തുകള്‍ക്ക് സര്‍ക്കാര്‍ അനുമതിയും നല്‍കി.

കേരള പബ്ലിക് സര്‍വീസ് കമ്മീഷന്റെ പ്രവര്‍ത്തനം കൂടുതല്‍ കാര്യക്ഷമമാക്കുന്നതിനായി 35 പുതിയ തസ്തികകളും സൃഷ്ടിക്കും. അഡ്മിനിസ്‌ട്രേഷന്‍ വിഭാഗത്തില്‍ ജോയിന്റ് സെക്രട്ടറി (1), അണ്ടര്‍ സെക്രട്ടറി (3), സെക്ഷന്‍ ഓഫീസര്‍ (6), അസിസ്റ്റന്റ് (18) എന്നീ തസ്തികകളാണ് അനുവദിച്ചത്. ഐടി വിഭാഗത്തില്‍ സിസ്റ്റം മാനേജര്‍, നെറ്റ്‌വര്‍ക്ക് എഞ്ചിനീയര്‍, സിസ്റ്റം അനലിസ്റ്റ് എന്നീ തസ്തികകള്‍ ഓരോന്ന് വീതവും അസിസ്റ്റന്റ് ഹാര്‍ഡ്‌വെയര്‍ എഞ്ചിനീയര്‍ തസ്തികകളില്‍ രണ്ടു വീതവും സൃഷ്ടിക്കും. കൂടാതെ സുരക്ഷാ വിഭാഗത്തില്‍ ദിവസവേതന അടിസ്ഥാനത്തില്‍ രണ്ടു സെക്യൂരിറ്റി ഗാര്‍ഡുമാരെയും നിയമിക്കും.

ജില്ലാ ജുഡീഷ്യറി എസ്റ്റാബ്ലിഷ്‌മെന്റില്‍ 52 പുതിയ തസ്തികകളും അനുവദിച്ചു. ജൂനിയര്‍ സൂപ്രണ്ട്-18, ബെഞ്ച് ക്ലര്‍ക്ക്-8, ജൂനിയര്‍ സൂപ്രണ്ട് & ഹെഡ് ക്ലര്‍ക്ക്-3, ക്ലര്‍ക്ക്-23 എന്നിങ്ങനെയാണ് തസ്തികകള്‍. കോടതി നടപടികള്‍ വേഗത്തിലാക്കാനും ഭരണപരമായ പ്രവര്‍ത്തനങ്ങള്‍ മെച്ചപ്പെടുത്താനും ഇതിലൂടെ സഹായകരമാകുമെന്നാണ് സര്‍ക്കാര്‍ വിലയിരുത്തല്‍.

Tags: