സ്വര്‍ണ്ണക്കടത്ത് വിവാദം വിശദീകരിക്കാന്‍ എല്‍ഡിഎഫ്; 21 മുതല്‍ ജില്ലകളില്‍ യോഗങ്ങളും റാലികളും

പ്രതിപക്ഷ നേതാവിന്റെ ഔദ്യോഗിക വസതിയിലേക്ക് തള്ളി കയറേണ്ട കാര്യമില്ലായിരുന്നു

Update: 2022-06-14 13:51 GMT

തിരുവനന്തപുരം: സ്വര്‍ണ്ണക്കടത്ത് വിവാദം വിശദീകരിക്കാന്‍ എല്‍ഡിഎഫ്. ജില്ലകളില്‍ വിശദീകരണ യോഗങ്ങളും റാലികളും നടത്തും. ഈ മാസം 21 മുതല്‍ യോഗങ്ങള്‍ നടക്കും. വിമാനത്തില്‍ ആക്രമണ ശ്രമമുണ്ടായതിനെക്കുറിച്ച് ഇടതുമുന്നണി യോഗത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ വിശദീകരിച്ചു. വഴിയില്‍ നിന്ന് ഇപി പ്രതിരോധം തീര്‍ത്തെന്നാണ് മുഖ്യമന്ത്രി വിശദീകരിച്ചത്. തന്റെ നേര്‍ക്ക് വന്നവരെ തടഞ്ഞത് ജയരാജന്‍ ആണെന്ന് മുന്നണി യോഗത്തില്‍ മുഖ്യമന്ത്രി വ്യക്തമാക്കി.

മുഖ്യമന്ത്രിക്കെതിരെ വിമാനത്തില്‍ നടന്നത് ആസൂത്രിത ആക്രമണമാണെന്ന് എല്‍ഡിഎഫ് കണ്‍വീനര്‍ ഇപി ജയരാജന്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. കോണ്‍ഗ്രസ് അറിഞ്ഞുകൊണ്ട് തന്നെയാണ് ആക്രമണം നടത്തിയത്. 12,000 രൂപക്ക് ടിക്കറ്റെടുത്താണ് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ വിമാനത്തില്‍ കയറിയത്. ഒരാള്‍ വധശ്രമക്കേസില്‍ അടക്കം ഉള്‍പ്പെട്ട ക്രിമിനല്‍ പശ്ചാത്തലം ഉള്ളയാളാണെന്നും ജയരാജന്‍ ആരോപിച്ചു. ഈ സംഭവത്തെ ഇടതുമുന്നണി ശക്തമായി അപലപിക്കുകയാണ്.

സ്വര്‍ണക്കടത്ത് കേസിലെ പ്രതിയെ മുന്‍നിര്‍ത്തിയാണ് യുഡിഎഫും ബിജെപിയും മുഖ്യമന്ത്രിയേയും സര്‍ക്കാരിനേയും അപമാനിക്കുന്നത്. തൃക്കാക്കര വിജയത്തിന്റെ അഹങ്കാരവും ധാര്‍ഷ്ട്യവുമാണ് പുതിയ പ്രതിഷേധങ്ങള്‍ക്ക് പിന്നില്‍. തൃക്കാക്കരയില്‍ തുടങ്ങിയ പുതിയ കൂട്ടുകെട്ടാണ് സര്‍ക്കാരിനെതിരെ പ്രവര്‍ത്തിക്കുന്നത്. വര്‍ഗീയ ശക്തികളെ കൂട്ടുപിടിച്ച് ആ അഹങ്കാരത്തിന്റെ പുറത്താണ് യുഡിഎഫ് മുന്നോട്ടുപോകുന്നത്. തൃക്കാക്കരയ്ക്ക് ശേഷം പുതിയ ലീഡറായി ഉയര്‍ന്ന് വരാനാണ് സതീശന്റെ ശ്രമം. ലീഡര്‍ കരുണാകരന്‍ എവിടെ കിടക്കുന്നു സതീശന്‍, എവിടെ കിടക്കുന്നുവെന്നും ഇപി ജയരാജന്‍ ചോദിച്ചു.

ഭീകര പ്രവര്‍ത്തനവും മാഫിയാ രാഷ്ട്രീയവുമാണ് യുഡിഎഫിന്റെ നേതൃത്വത്തില്‍ നടക്കുന്നത്. എട്ടര മണിക്കൂറാണ് രാഹുല്‍ ഗാന്ധിയെ ഇഡി വെള്ളം കുടിപ്പിച്ചത്. ഇതടക്കം കേന്ദ്ര നയങ്ങള്‍ തിരിച്ചറിയാനുള്ള മാനസികാവസ്ഥയിലല്ല കേരളത്തിലെ കോണ്‍ഗ്രസെന്നും അദ്ദേഹം ആരോപിച്ചു.

പ്രതിപക്ഷ നേതാവിന്റെ ഔദ്യോഗിക വസതിയിലേക്ക് തള്ളി കയറേണ്ട കാര്യമില്ലായിരുന്നുവെന്ന് ഇപി ജയരാജന്‍. വീട്ടില്‍ കയറാന്‍ പാടില്ലായിരുന്നു. ഡിവൈഎഫ്‌ഐ പ്രതിഷേധത്തില്‍ എന്തുണ്ടായെന്ന് അന്വേഷിക്കാം. കെപിസിസി ഓഫിസ് ആക്രമിച്ചതിന് ന്യായീകരണമില്ല. പയ്യന്നൂരില്‍ ഗാന്ധി പ്രതിമ തകര്‍ത്തതിനെ ന്യായീകരിക്കില്ലെന്നും ജയരാജന്‍ വ്യക്തമാക്കി. 

Tags:    

Similar News