''കേന്ദ്ര ആഭ്യന്തര സഹമന്ത്രിക്ക് ഹൈദരാബാദില്‍ എന്താണ് കാര്യം?''- കേന്ദ്ര മന്ത്രിയോട് ഡല്‍ഹിയിലേക്ക് തിരിച്ചുപോയി കലാപം നിയന്ത്രിക്കാന്‍ ആവശ്യപ്പെട്ട് ഉവൈസി

ഡല്‍ഹിയില്‍ അക്രമസംഭവങ്ങള്‍ നടക്കുമ്പോഴും കേന്ദ്ര ആഭ്യന്ത്ര സഹമന്ത്രിയായ ജി കൃഷ്ണറെഡ്ഡി ഹൈദരാബാദില്‍ തുടരുന്നതിനെതിരായിരുന്നു ഉവൈസിയുടെ പ്രതികരണം.

Update: 2020-02-25 09:29 GMT

ഹൈദരാബാദ്: കേന്ദ്ര ആഭ്യന്തര സഹമന്ത്രിയോട് ഡല്‍ഹിയില്‍ തിരിച്ചുപോയി അക്രമങ്ങള്‍ നിയന്ത്രിക്കാന്‍ ആവശ്യപ്പെട്ട് എഐഎംഐഎം മേധാവി അസദുദ്ദീന്‍ ഉവൈസി. ഡല്‍ഹിയില്‍ അക്രമസംഭവങ്ങള്‍ നടക്കുമ്പോഴും കേന്ദ്ര ആഭ്യന്ത്ര സഹമന്ത്രിയായ ജി കൃഷ്ണറെഡ്ഡി ഹൈദരാബാദില്‍ തുടരുന്നതിനെതിരായിരുന്നു ഉവൈസിയുടെ പ്രതികരണം.

ഹിന്ദുത്വരുടെ ആക്രമണങ്ങള്‍ക്ക് ഡല്‍ഹി പോലിസ് കൂട്ടുനില്‍ക്കുകയാണെന്ന് കഴിഞ്ഞ ദിവസം ഉവൈസി കുറ്റപ്പെടുത്തിയിരുന്നു. ഉവൈസി നിരുത്തരവാദപരമായ ആരോപണങ്ങള്‍ ഉന്നയിക്കുകയാണെന്ന് കൃഷ്ണറെഡ്ഡിയും ആരോപിച്ചു.

''ഇപ്പോള്‍ ഡല്‍ഹിയില്‍ നടക്കുന്നത് വര്‍ഗീയ കലാപമാണെന്ന് ഞാന്‍ വിളിക്കില്ല. മുന്‍ എംഎല്‍എയാണ് കലാപത്തിന് തുടക്കം കുറിച്ചത്. അയാള്‍ ഡല്‍ഹി ഡിസിപിയുമായി തോളുരുമ്മിനിന്ന് കലാപത്തിന് പ്രേരിപ്പിക്കുകയായിരുന്നു''-ഉവൈസി പറഞ്ഞു.

''ഈ സാഹചര്യത്തില്‍ എന്തുകൊണ്ടാണ് സര്‍ക്കാര്‍ നിശബ്ദരായിരിക്കുന്നത്? ഒരു വിദേശപ്രതിനിധി രാജ്യത്തെത്തുമ്പോള്‍ ആവശ്യമായ പോലിസ് സംവിധാനങ്ങള്‍ ഒരുക്കേണ്ടതല്ലേ? അക്രമം തുടങ്ങിയ ഉടന്‍ എന്തുകൊണ്ട് കര്‍ഫ്യു പ്രഖ്യാപിച്ചില്ല? മുഴുവന്‍ മാര്‍ക്കറ്റും കത്തിത്തീരുന്നതുവരെ എന്തിന് കാത്തിരുന്നു?''- അതുകൊണ്ടാണ് ഡല്‍ഹിയില്‍ നടക്കുന്നത് വര്‍ഗീയ കലാപമല്ലെന്ന് പറയുന്നതെന്ന് ഉവൈസി അഭിപ്രായപ്പെട്ടു.

ഇന്നലെ വടക്ക് കിഴക്കന്‍ ഡല്‍ഹിയില്‍ സംഘപരിവാര്‍ നടത്തിയ അക്രമസംഭവങ്ങളില്‍ ഇതുവരെ ഏഴ് പേര്‍ക്ക് ജീവന്‍ നഷ്ടപ്പെട്ടു. നിരവധി പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. ഡല്‍ഹിയില്‍ പലയിടങ്ങളിലും സംഘപരിവാര്‍ പ്രവര്‍ത്തകര്‍ അഴിഞ്ഞാടുകയാണെന്നാണ് റിപോര്‍ട്ട്. 

Tags:    

Similar News