നിരോധിത സംഘടനകള്‍ക്ക് ഫണ്ട് ശേഖരണം; നിരവധി രേഖകളും ഡിജിറ്റല്‍ ഉപകരണങ്ങളും കണ്ടെടുത്തതായി എന്‍ഐഎ

Update: 2021-08-08 09:55 GMT

ശ്രീനഗര്‍: നിരോധിത സംഘടനകള്‍ക്ക് ഫണ്ട് ശേഖരിച്ചെന്ന ആരോപണത്തില്‍ ജമ്മു കശ്മീരിലെ 45 കേന്ദ്രങ്ങളില്‍ നടന്ന പരിശോധനയില്‍ നിരവധി രേഖകളും ഡിജിറ്റല്‍ ഉപകരണങ്ങളും കണ്ടെടുത്തതായി എന്‍ഐഎ. ദോഡ, കിഷ്ത്വാര്‍, റമ്പാന്‍, അനന്ത്‌നാഗ്, ബുഡ്ഗാം, രജൗരി, ദോഡ, ഷോപ്പിയാന്‍ എന്നിങ്ങനെ 45 കേന്ദ്രങ്ങളില്‍ ഒരേ സമയത്താണ് റെയ്ഡ് നടന്നത്. സംഘടനകളുടെ ഓഫിസുകളില്‍ നടന്നിരുന്ന റെയ്ഡിലാണ് തെളിവുകളെന്ന് കരുതുന്ന രേഖകള്‍ പിടിച്ചെടുത്തത്.

ജമായത്തെ ഇസ് ലാമി പ്രവര്‍ത്തകന്‍ ഗുല്‍ മുഹമ്മദ് വാറിന്റെ വസതിയിലും റെയ്ഡ് നടക്കുന്നുണ്ട്. നിരോധിത സംഘടനകള്‍ പണം ശേഖരിച്ച കേസില്‍ എന്‍ഐഎ ജൂലൈ 10ന് ആറ് പേരെ കശ്മീരിലെ വിവിധ ഇടങ്ങളില്‍ നിന്ന് അറസ്റ്റ് ചെയ്തിരുന്നു. ഇതേ കേസില്‍ പതിനൊന്ന് സര്‍ക്കാര്‍ ഉദ്യോഗസ്ഥരെയും സര്‍ക്കാര്‍ സര്‍വീസില്‍ നിന്ന് പുറത്താക്കിയിരുന്നു.

ഹിസ്ബുള്‍ മുജാഹിദ്ദീന്‍ സ്ഥാപകന്‍ സയ്യദ് സലാഹുദ്ദീനാണ് ഇത്തരത്തില്‍ പുറത്താക്കപ്പെട്ടവരില്‍ ഒരാള്‍. പാകിസ്താനില്‍ നിന്ന് ഫണ്ട് ലഭിക്കുന്നുണ്ടെന്ന് ആരോപണത്തില്‍ പ്രഥമദൃഷ്ട്യാ തെളിവുകളുണ്ടെന്ന് കണ്ടെത്തിയ നാല് പേര്‍ക്കെതിരേ കേസെടുക്കാന്‍ കോടതി നിര്‍ദേശം നല്‍കിയിരുന്നു.

ജമ്മു പോലിസ്, സിആര്‍പിഎഫ് എന്നിവയുടെ സഹായത്തോടെയായിരുന്നു 45 കേന്ദ്രങ്ങളില്‍ ഒരേസമയം റെയ്ഡ് നടന്നത്.

Tags:    

Similar News